
റൊസാരിയോ: അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സി (68) അന്തരിച്ചു. അർജന്റീനയിലെയും സ്പെയിനിലെയും ഇൻഫോബേ എൽ എസ്പാനോൾ, ലാ നേഷൻ, ഒലെ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളെ ഉദ്ധരിച്ചാണ് വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. അർജന്റീനയിലെ സ്വന്തം ജന്മനാടായ റൊസാരിയോയിൽ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി പത്തു മണിയോടെയാണ് അദ്ദേഹം അന്തരിച്ചത്. മെസ്സി കുടുംബത്തിന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ലെങ്കിലും ലയണൽ മെസ്സിയുടെ ആദ്യ ക്ലബ്ബായ ന്യൂവൽസ് ഓൾഡ് ബോയ്സ് സോഷ്യൽ മീഡിയയിൽ അനുശോചനം അറിയിച്ചിട്ടുണ്ട്.
അർജന്റീന സ്പെയിനോട് 1-0 ന് പരാജയപ്പെട്ട ലോകകപ്പിനിടെ ഹോര്‍ഹെ മെസ്സിയുടെ ദീർഘകാലമായുള്ള രോഗവിവരങ്ങൾ വാർത്തയായിരുന്നു. മത്സരങ്ങൾക്കിടെ വികാരാധീനനായ മെസ്സിയോട് മുൻ സഹതാരവും നിരീക്ഷകനുമായ ഹുവാൻ പാബ്ലോ സോറിൻ സംസാരിച്ചപ്പോൾ, കുടുംബം ഒരു ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാൽ എല്ലാവരുടെയും പിന്തുണ സന്തോഷം നൽകുന്നുണ്ടെന്നും അർജന്റീനൻ താരം വ്യക്തമാക്കിയിരുന്നു. തുടർന്ന് മെസ്സി കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ ഹോര്‍ഹെ മെസ്സി ചികിത്സയിലാണെന്നും ആരോഗ്യം മെച്ചപ്പെടുന്നുണ്ടെന്നും അറിയിച്ചിരുന്നു. ഭാര്യ സെസീലിയ, മക്കളായ ലയണൽ, റോഡ്രിഗോ, മാറ്റിയാസ്, മകൾ മരിയ സോൾ, പേരക്കുട്ടികൾ എന്നിവരെ വേർപിരിഞ്ഞാണ് അദ്ദേഹത്തിന്റെ മടക്കം.
അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കരിയറിലും എഫ്‌സി ബാഴ്‌സലോണയുടെ ചരിത്രത്തിലും നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ഹോര്‍ഹെ മെസ്സി. ലയണലിന് ആവശ്യമായ വളർച്ചാ ഹോർമോൺ ചികിത്സാച്ചെലവ് ഏറ്റെടുക്കാൻ ന്യൂവൽസ് ഓൾഡ് ബോയ്സോ റിവർ പ്ലേറ്റോ തയ്യാറാകാതിരുന്നപ്പോൾ ഹോര്‍ഹെ മെസ്സി എടുത്ത ധീരമായ തീരുമാനമാണ് മകനെ യൂറോപ്പിലേക്ക് എത്തിച്ചത്. 2000 ഡിസംബർ 14-ന് പോംപിയ ടെന്നീസ് ക്ലബ്ബിൽ വെച്ച് അന്നത്തെ സ്‌പോർട്ടിംഗ് ഡയറക്ടർ കാർലസ് റെക്‌സാച്ചുമായി ചേർന്ന് ഒരു ടിഷ്യൂ പേപ്പറിൽ ഒപ്പുവെച്ച കരാറാണ് ബാഴ്‌സലോണയുടെയും ലോക ഫുട്ബോളിന്റെയും ചരിത്രം തിരുത്തിക്കുറിച്ചത്. തുടർന്ന് ലാ മാസിയയിലൂടെ ഉയർന്നുവന്ന ലയണൽ മെസ്സി ബാഴ്‌സലോണയ്ക്കായി 778 മത്സരങ്ങളിൽ നിന്ന് റെക്കോർഡ് 672 ഗോളുകൾ നേടി കായികരംഗത്തെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി മാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!