
കൊച്ചി: പുതിയ സീസണിലെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മധ്യനിര ശക്തിപ്പെടുത്താൻ മത്യാസ് ഹെർണാണ്ടസുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തി. ഗോകുലം കേരള എഫ്.സിയിൽ നിന്നാണ് ഈ മുപ്പതുകാരനായ സ്പാനിഷ് താരം വരുന്നത്. മധ്യനിരയിൽ കൂടുതൽ നിയന്ത്രണവും ഓപ്ഷനുകളും ഉറപ്പാക്കാൻ ഈ സൈനിംഗ് സഹായിക്കും.
വലംകാലൻ ഡിഫൻസീവ് മിഡ്‌ഫീൽഡറായ ഹെർണാണ്ടസ്, കളിയിലെ അച്ചടക്കത്തിനും പ്രതിരോധത്തിലെ സാന്നിധ്യത്തിനും ശ്രദ്ധേയനാണ്. 1.86 മീറ്റർ ഉയരമുള്ള താരം ഏരിയൽ ഡ്യുവലുകളിലും ശാരീരികക്ഷമത ആവശ്യമുള്ള സാഹചര്യങ്ങളിലും ടീമിന് ഗുണകരമാകും. സാഹചര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി കളിക്കാനുള്ള കഴിവും പ്രതിരോധ നിരയെ ഏകോപിപ്പിക്കുന്നതിലെ മികവും മത്യാസിന്‍റെ സവിശേഷതയാണ്.
സ്പെയിനിലെ സലാമാങ്കയിൽ ജനിച്ച ഹെർണാണ്ടസ്, സിഡി ലറെഡോ, സലാമാങ്ക സിഎഫ് യുഡിഎസ്, യുഡി ഫോർമെൻ്ററ തുടങ്ങി വിവിധ വിദേശ ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഗോകുലം കേരള എഫ്.സിയുടെ താരമായിരുന്ന അദ്ദേഹം വിവിധ ഫുട്ബോൾ സാഹചര്യങ്ങളിൽ നിന്നുള്ള അനുഭവസമ്പത്തുമായാണ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
മധ്യനിരയിൽ വ്യക്തതയും അച്ചടക്കവും കൊണ്ടുവരുന്ന താരമാണ് മത്യാസെന്ന് സൈനിംഗിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. ആവശ്യമുള്ളപ്പോൾ പ്രതിരോധ നിരയിലും സഹായകമാകാൻ മത്യാസിന് സാധിക്കും. മത്യാസിനെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അഭിക് ചാറ്റര്‍ജി വ്യക്തമാക്കി. പുതിയ ഐഎസ്എൽ സീസണിന് മുന്നോടിയായുള്ള ക്ലബ്ബിന്‍റെ പ്രീസീസൺ ക്യാമ്പിൽ മത്യാസ് ഉടൻ തന്നെ ടീമിനൊപ്പം ചേരും.
ഫെബ്രുവരി 14ന് കൊൽക്കത്തയിൽ മോഹന്‍ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം. മത്സരക്രമം അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. മുംബൈ സിറ്റി എഫ് സി ആണ് എതിരാളികൾ. ഫെബ്രുവരി 28, മാർച്ച് 7,21 ,ഏപ്രിൽ 15,18, 23 ,മെയ് 10,17 ദിവസങ്ങളിലും കോഴിക്കോട്ട് ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളുണ്ട്. ബ്ലാസ്റ്റേഴ്സിന്‍റെ എല്ലാ ഹോം മത്സരങ്ങളും കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാകും നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!