Latest Videos

'വരും കാലങ്ങളില്‍ ഞാനായിരിക്കും രാജാവ്'; 23കാരന്‍ എംബാപ്പെ ലോകത്തോട് വിളിച്ചുപറയുന്നു

By Web TeamFirst Published Dec 19, 2022, 11:19 AM IST
Highlights

കൊടുങ്കാറ്റിനെ കാലില്‍ കൊരുത്ത്, കലാശപ്പോരിലെ കാല്‍പ്പന്തില്‍ ഉന്മാദം നിറച്ചവന്‍. ആടിയുലഞ്ഞ ഫ്രഞ്ച്പടക്കപ്പലിനെ യാത്രയുടെ രണ്ടാം പാതിയില്‍ ഒറ്റച്ചുമലിലേറ്റിയവന്‍. കാല്‍പ്പന്തുമാമാങ്കത്തിന്റെ പെരുങ്കളിയാട്ടമുറ്റത്ത് സ്വപ്നം വീണുടഞ്ഞെങ്കിലും വരാനിരിക്കുന്ന കാലും തന്റേതെന്ന് വിളിച്ചുപറയുകയാണ് എംബാപ്പെ.

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിന്റെ മോഹ മുന്നേറ്റത്തിലെ ഡ്രൈവിങ് സീറ്റിലായിരുന്ന കിലിയന്‍ എംബപ്പെയുടെ സ്ഥാനം. ഗോളടിച്ചുകൂട്ടിയും മെച്ചപ്പെട്ട അവസരങ്ങളുണ്ടാക്കിയും ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ കാലിലെടുത്തു. 1966ന് ശേഷം ആദ്യമായാണ് ഒരു താരം ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടുന്നത്. ഗോള്‍ നേടുന്നത് വരെ ചിത്രത്തിലെ ഇല്ലായിരുന്നു എംബാപ്പെ. എന്നാല്‍ രണ്ട് മിനിറ്റുകള്‍ക്കിടെ എംബാപ്പെ നേടിയ ഇരട്ടഗോള്‍ ചിത്രം തന്നെ മാറ്റി. അധിക സമയത്ത് ഹാട്രിക്കും സ്വന്തമാക്കി. 

കൊടുങ്കാറ്റിനെ കാലില്‍ കൊരുത്ത്, കലാശപ്പോരിലെ കാല്‍പ്പന്തില്‍ ഉന്മാദം നിറച്ചവന്‍. ആടിയുലഞ്ഞ ഫ്രഞ്ച്പടക്കപ്പലിനെ യാത്രയുടെ രണ്ടാം പാതിയില്‍ ഒറ്റച്ചുമലിലേറ്റിയവന്‍. കാല്‍പ്പന്തുമാമാങ്കത്തിന്റെ പെരുങ്കളിയാട്ടമുറ്റത്ത് സ്വപ്നം വീണുടഞ്ഞെങ്കിലും വരാനിരിക്കുന്ന കാലും തന്റേതെന്ന് വിളിച്ചുപറയുകയാണ് എംബാപ്പെ. വിശ്വപോരിലെ കലാശക്കളിയില്‍ അരനൂറ്റാണ്ടിനിടെ ആദ്യ ഹാട്രിക്കാണ് എംബാപ്പെയുടെ കാലില്‍ നിന്ന് പിറന്നത്.

അളന്നുമുറിച്ച ഗോളുകള്‍ നിറച്ച തീക്കാറ്റുപോലെ, സ്വര്‍ണപദുകത്തിലേക്ക് കുതിച്ചുപാഞ്ഞവന്‍. ലോകകപ്പ് ഫൈനലുകളില്‍ കൂടുതല്‍ ഗോളുകളെന്ന നേട്ടവും എംബാപ്പെയുടെ പേരിലായി. ഇരുപത്തിമൂന്നാം വയസ്സില്‍ മെസ്സിയെ വിറപ്പിച്ച, അര്‍ജന്റീനയെ കിടുക്കിയ ഫ്രാന്‍സിനെ ത്രസിപ്പിച്ച എംബാപ്പേ കാലുകളില്‍ കൂടുതല്‍ വെടിമരുന്ന് നിറച്ച് തിരിച്ചു വരുമെന്നുറപ്പ്. നിശ്ചിത സമയവും അധിക സമയവും കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും മൂന്ന് ഗോള്‍ വീതമാണ് നേടിയത്. എംബാപ്പെയുടെ ഹാട്രിക്കിനുള്ള മറുപടി മെസിയുടെ ഇരട്ട ഗോളുകളായിരുന്നു. ഒരു ഗോള്‍ എയ്ഞ്ചല്‍ ഡി മരിയയുടേയും. 

പിന്നാലെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ മെസിക്കും പൗളോ ഡിബാലയ്ക്കും ലിയാന്‍ഡ്രോ പരേഡസിനും ഗോണ്‍സാലോ മോണ്ടീലിനും ലക്ഷ്യം തെറ്റിയില്ല. മറുവശത്ത് കിലിയന്‍ എംബാപ്പെ, കോളോ മവാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിംഗ്സ്ലി കോമാന്‍, ഓര്‍ലിന്‍ ചൗമേനി എന്നിവര്‍ക്ക് പിഴച്ചു. കൊമാനെ അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തടഞ്ഞിട്ടപ്പോള്‍ ചൗമേനി പുറത്തേക്കടിച്ചു. അര്‍ജന്റീനയുടെ മൂന്നാം ലോകകപ്പ് കിരീടമാണിത്. 1986ലായിരുന്നു അവസാനത്തേത്. 2014, ബ്രസീല്‍ ലോകകപ്പില്‍ ടീം ഫൈനലില്‍ കളിച്ചിരുന്നു.

ഗോൾഡൻ ഗ്ലൗ പുരസ്‌കാരം വച്ച് അശ്ലീല ആംഗ്യം; അര്‍ജന്റീനന്‍ സൂപ്പര്‍ ഗോളി വിവാദത്തില്‍.!

click me!