
ലോസ് അഞ്ചെലസ്: ലിയോണൽ മെസിയോ(Lionel Messi) ക്രിസ്റ്റ്യാനോ റൊണാൾഡോയോ(Cristiano Ronaldo)? ആരാണ് മികച്ചതെന്ന ചോദ്യത്തിന് ലോകമെന്നും രണ്ട് തട്ടിലാണ്. ഇതിൽ തന്‍റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഇറ്റാലിയൻ മുൻ നായകൻ ജോർജിയോ കെല്ലിനി(Giorgio Chiellini).
ഇറ്റാലിയൻ ക്ലബ് യുവന്‍റസിന്‍റെ ഇതിഹാസതാരമായ ജോർജിയോ കെല്ലിനി 18 കൊല്ലം നീണ്ട ബന്ധത്തിനുശേഷം ക്ലബ് വിട്ടിരിക്കുകയാണ്. എംഎൽഎസ് ക്ലബ് ലോസ് അഞ്ചെലസ് എഫ്‌സിയാണ് പുതിയ തട്ടകം. കെല്ലിനിയെ അവതരിപ്പിച്ചുകൊണ്ടുള്ള ചടങ്ങിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ആ പതിവ് ചോദ്യം എത്തിയത്. സമകാലിക ഫുട്ബോള്‍ ലോകത്തെ മികച്ചവൻ ആരാണ്? ലിയോണല്‍ മെസിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ? ഒരു നിമിഷം പോലും ആലോചിക്കാതെ റോണോയുടെ പേര് പറയുകയാണ് കെല്ലിനി ചെയ്തത്.
ക്രിസ്റ്റ്യാനോയ്‌ക്കെതിരെയും ഒപ്പവും കെല്ലിനി കളിച്ചിട്ടുണ്ട്. 2018 മുതൽ 21 വരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്‍റസിൽ കളിച്ചത്. ഈ സമയത്ത് കെല്ലിനിയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാൽ മെസിയുമായി കളിക്കളത്തിൽ കൊമ്പുകോർത്തിട്ടേയുള്ളൂ കെല്ലിനി. ഒടുവിൽ ഏറ്റുമുട്ടിയത് ആകട്ടെ അർജന്‍റീനയും ഇറ്റലിയും നേർക്കുനേർ വന്ന ഫൈനലിസിമ പോരാട്ടത്തിലും. ഇതിൽ മെസി നായകനായ അർജന്‍റീന കെല്ലിനി നയിച്ച ഇറ്റലിയെ തോൽപ്പിച്ച് കിരീടം നേടി. ഇത് കെല്ലിനിയുടെ അവസാന അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു.
അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭാവി സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ സന്നദ്ധത പ്രകടിപ്പിച്ച ക്രിസ്റ്റ്യാനോ സൗദി ക്ലബിൽ നിന്നുള്ള വമ്പന്‍ ഓഫര്‍ തള്ളിയതായാണ് റിപ്പോര്‍ട്ടുകൾ. റൊണാൾഡോയെ വിട്ടുനല്‍കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സൗദി ക്ലബ് മുപ്പത് ദശലക്ഷം യൂറോയാണ് വാഗ്ദാനം ചെയ്തത് എന്നാണ് പ്രമുഖ കായിക വെബ്‌സൈറ്റായ ഇഎസ്‌പിഎന്നിന്‍റെ റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തെ കരാറാണ് ക്രിസ്റ്റ്യാനോയ്ക്ക് സൗദി ക്ലബിന്‍റെ ഓഫർ. ഈ രണ്ട് വർഷം ശമ്പളമായി 275 ദശലക്ഷം യൂറോ നൽകാമെന്നും സൗദി ക്ലബിന്‍റെ വാഗ്ദാനമുണ്ട് എന്നും ഇഎസ്‌പിഎന്നിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് വർഷം, 275 ദശലക്ഷം യൂറോ! സൗദി ക്ലബിന്‍റെ ഹിമാലയന്‍ ഓഫര്‍ റൊണാള്‍ഡോ തള്ളി- റിപ്പോര്‍ട്ട്