
ഹെല്‍സിങ്കി: യൂറോപ്യന്‍ മണ്ണില്‍ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യയുടെ മിനര്‍വ അക്കാദമി അണ്ടര്‍-12 ഫുട്‌ബോള്‍ ടീം. ലോകപ്രശസ്ത ഗോതിയ കപ്പില്‍ ബ്രസീലിയന്‍ ടീമായ ആര്‍എസ് സ്‌പോര്‍ട്‌സ് യെല്ലോയെ 2-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് മിനര്‍വ അക്കാദമി കിരീടം നിലനിര്‍ത്തിയത്. ഒരാഴ്ചയ്ക്കിടെ നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര കിരീടമാണിത്. അടുത്തിടെ നടന്ന ഹെല്‍സിങ്കി കപ്പിലും മിനര്‍വയായിരുന്നു ജേതാക്കള്‍.
ഗോതിയ കപ്പ് ഫൈനലില്‍ കിപ്‌ഗെന്‍ താങ്സാങ്ലെന്‍ ആണ് മിനര്‍വയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. ബ്രസീലിയന്‍ ടീം തിരിച്ചടിച്ചെങ്കിലും, മനോഹരമായ ഒരു ഫ്രീ-കിക്കിലൂടെ മെഖാംഖ്രാവ് നോങ്റെം മിനര്‍വയ്ക്ക് വീണ്ടും ലീഡ് നല്‍കി. പിന്നീട് പ്രതിരോധം ശക്തമാക്കിയ മിനര്‍വ താരങ്ങള്‍ വിജയം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കൈവിട്ട ഹെല്‍സിങ്കി കപ്പ് ഈ വര്‍ഷം നേടിയെടുത്ത മിനര്‍വ, ഗോതിയ കപ്പിലെ വിജയത്തോടെ തങ്ങള്‍ ലോകോത്തര നിലവാരമുള്ള അക്കാദമിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷമായി യൂറോപ്പിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ മിനര്‍വ അക്കാദമിയുടെ അവിശ്വസനീയമായ കുതിപ്പാണ് കാണാന്‍ സാധിക്കുന്നത്. നോര്‍വേ കപ്പ്, ഡാന കപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കിരീടങ്ങള്‍ ഇതിനകം അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. മെഡിറ്ററേനിയന്‍ ഇന്റര്‍നാഷണല്‍ കപ്പില്‍ ലിവര്‍പൂളിന്റെ അണ്ടര്‍-15 ടീമിനെതിരെ 6-0 എന്ന സ്‌കോറിന് നേടിയ വിജയം ഇവരുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു.
ഗോതിയ കപ്പിലുടനീളം മികച്ച ഫോമിലായിരുന്ന മിനര്‍വയ്ക്ക് സെമിഫൈനലില്‍ എഫ്സി ലോക്കോമോട്ടീവ് കീവിനെതിരെ ശക്തമായ വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. എന്നാല്‍ നിര്‍ണായക നിമിഷങ്ങളില്‍ തന്ത്രങ്ങള്‍ മെനഞ്ഞ ടീം വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
യൂറോപ്പിലെ ഓരോ ടൂര്‍ണമെന്റുകളിലും മിനര്‍വ അക്കാദമി നേടുന്ന വിജയങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ പ്രതീക്ഷയാണ് പകരുന്നത്. ഏതെങ്കിലും ഒരൊറ്റ ടൂര്‍ണമെന്റിലെ മികച്ച പ്രകടനമല്ല, മറിച്ച് സ്ഥിരതയാര്‍ന്ന വിജയങ്ങളിലൂടെ ലോകഫുട്‌ബോളില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുകയാണ് ഈ കൊച്ചു താരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!