958-ൽ പശ്ചിമ ജർമ്മനിക്കെതിരെ ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ൻ 4 ഗോളുകൾ അടിച്ചുകൂട്ടിയതും ഇതേ വേദിയിലാണ്. ഒരൊറ്റ ലോകകപ്പിൽ 13 ഗോളുകൾ എന്ന അദ്ദേഹത്തിന്‍റെ റെക്കോർഡ് ഇന്നും തകരാതെ നിലനിൽക്കുന്നു.

ന്യൂജേഴ്സി: സെമി ഫൈനലിൽ തോറ്റ് കിരീടപ്രതീക്ഷകള്‍ കൈവിട്ട ഇംഗ്ലണ്ടും ഫ്രാൻസും ഇന്ന് രാത്രി ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ നേർക്കുനേർ വരികയാണ്. നാളെ നടക്കുന്ന സ്പെയിൻ-അർജന്‍റീന ഫൈനലിന് മുൻപ് വിജയത്തോടെ ടൂർണമെന്‍റ് അവസാനിപ്പിക്കാൻ ഇരു ടീമുകൾക്കും ലഭിക്കുന്ന അവസാന അവസരമാണിത്. ഫിഫ ഔദ്യോഗികമായി 'ഫിഫ ബ്രോൺസ് ഫൈനൽ' എന്ന് വിളിക്കുന്ന ഈ മത്സരം വെറുമൊരു ചടങ്ങല്ല. കായികരംഗത്തെ അന്തസിനപ്പുറം കോടികളുടെ സാമ്പത്തിക നേട്ടവും വലിയ റാങ്കിംഗ് ട്വിസ്റ്റുകളും ഇതിന് പിന്നിലുണ്ട്.

1934 മുതൽ ലോകകപ്പിന്‍റെ ഭാഗമാണ് ഈ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടം (റൗണ്ട് റോബിൻ ഫോർമാറ്റിൽ നടന്ന 1950-ൽ മാത്രമാണ് ഇത് ഇല്ലാതിരുന്നത്). ഈ മത്സരത്തിൽ ജയിക്കുന്നവർക്ക് വെങ്കല മെഡലുകൾ ലഭിക്കും. മൂന്നാം സ്ഥാനം നേടുന്ന ടീമിന് 29 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 279 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. നാലാം സ്ഥാനക്കാർക്ക് ലഭിക്കുന്നതിനേക്കാൾ 19 കോടിയോളം രൂപ അധികമാണിത്. ഇതിന് പുറമെ വരാനിരിക്കുന്ന വൻ ടൂർണമെന്‍റുകളിലെ ഗ്രൂപ്പ് സീഡിംഗിനെയും നേഷൻസ് ലീഗ് സ്ഥാനങ്ങളെയും നേരിട്ട് സ്വാധീനിക്കുന്ന വിലപ്പെട്ട ഫിഫ റാങ്കിംഗ് പോയിന്‍റുകളും ഈ മത്സരത്തിലെ വിജയത്തിലൂടെ ടീമുകൾക്ക് സ്വന്തമാക്കാം.

പലപ്പോഴും ഫൈനലിനേക്കാൾ വലിയ റെക്കോർഡുകൾക്ക് ഈ മൂന്നാം സ്ഥാന പോരാട്ടങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2002 ലോകകപ്പിൽ ദക്ഷിണ കൊറിയക്കെതിരെ തുർക്കിയുടെ ഹകാൻ സുകുർ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ (വെറും 11 സെക്കൻഡിൽ) നേടിയത് ലൂസേഴ്സ് ഫൈനലിലായിരുന്നു. 1958-ൽ പശ്ചിമ ജർമ്മനിക്കെതിരെ ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ൻ 4 ഗോളുകൾ അടിച്ചുകൂട്ടിയതും ഇതേ വേദിയിലാണ്. ഒരൊറ്റ ലോകകപ്പിൽ 13 ഗോളുകൾ എന്ന അദ്ദേഹത്തിന്‍റെ റെക്കോർഡ് ഇന്നും തകരാതെ നിലനിൽക്കുന്നു.

ചരിത്രമുണ്ടെങ്കിലും ഈ മത്സരത്തിനെതിരെ വലിയ വിമർശനങ്ങളും ഫുട്ബോൾ ലോകത്ത് ഉയരാറുണ്ട്. ഫൈനൽ നഷ്ടപ്പെട്ട മാനസിക വിഷമത്തിലിരിക്കുന്ന കളിക്കാരെ വീണ്ടുമൊരു മത്സരത്തിന് നിർബന്ധിക്കുന്നത് ക്രൂരതയാണെന്നാണ് പല പ്രമുഖ കോച്ചുമാരുടെയും അഭിപ്രായം. മുൻ ഡച്ച് പരിശീലകൻ ലൂയിസ് വാൻ ഗാൽ ഇതിനെ പരസ്യമായി വിമർശിച്ചിട്ടുണ്ട്. ഈ മത്സരം ഒരിക്കലും നടത്തരുത്. ലോക ചാമ്പ്യന്മാരാവുക എന്നതിന് മാത്രമാണ് ഇവിടെ വിലയുള്ളത്. ഏറ്റവും മോശം കാര്യം, ടൂർണമെന്‍റിലുടനീളം മികച്ച കളി പുറത്തെടുത്തിട്ടും തുടർച്ചയായി രണ്ട് മത്സരങ്ങൾ തോറ്റ് വഞ്ചിക്കപ്പെട്ടവരായി നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നു എന്നതാണെന്ന് വാൻ ഗാൽ തുറന്നടിച്ചിരുന്നു.

ഇത്തരം മാനസിക സമ്മർദ്ദങ്ങൾ ഉള്ളതുകൊണ്ട് തന്നെ പല പ്രമുഖ ടീമുകളും തങ്ങളുടെ സൂപ്പർ താരങ്ങൾക്ക് വിശ്രമം നൽകി, റിസർവ് ബെഞ്ചിലിരിക്കുന്നവർക്ക് അവസരം നൽകാനാണ് ഈ മത്സരം ഉപയോഗിക്കാറുള്ളത്. എങ്കിലും ലോകവേദിയിൽ മൂന്നാം സ്ഥാനത്തോടെ ടൂർണമെന്‍റ് അവസാനിപ്പിക്കുക എന്നത് പല രാജ്യങ്ങൾക്കും ഇപ്പോഴും അഭിമാനകരമായ നേട്ടം തന്നെയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക