ബ്രസീല്‍ ആരാധകര്‍ ഇവിടെ കമോണ്‍, നിങ്ങള്‍ക്കുള്ള കാവിലെ അടുത്ത പാട്ടു മത്സരം എത്താറായെന്ന് മണി ആശാന്‍

By Gopala krishnanFirst Published Oct 21, 2022, 10:31 PM IST
Highlights

ബ്രസീല്‍ ആരാധകര്‍ ഇവിടെ കമോണ്‍, നിങ്ങള്‍ക്കുള്ള കാവിലെ അടുത്ത പാട്ടു മത്സരം എത്താറായെന്നാണ് മണി ആശാന്‍ ശിവന്‍കുട്ടിക്ക് മറുപടി നല്‍കിയിരിക്കുന്നത്. നേരത്തെ കടുത്ത അര്‍ജന്‍റീന ആരാധകരായ എം എം മണിയെയും മുന്‍ മന്ത്രി കടകംപ്പള്ളി സുരേന്ദ്രനെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു  മന്ത്രി ശിവന്‍കുട്ടി വെല്ലുവിളിച്ചത്.

ഇടുക്കി: ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് ഒരു മാസം മുമ്പെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വെല്ലുവിളിച്ചും കമന്‍റടിച്ചും പരസ്പരം ഗോളടി തുടങ്ങി കേരളാ രാഷ്ട്രീയത്തിലെ അര്‍ജന്‍റീന-ബ്രസീല്‍ നേതൃത്വം. ബ്രസീല്‍ തന്നെ കിരീടം നേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മറുപടിയുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എം എം മണി ഫേസ്ബുക്കിലൂടെ തന്നെ രംഗത്തെത്തി.

ബ്രസീല്‍ ആരാധകര്‍ ഇവിടെ കമോണ്‍, നിങ്ങള്‍ക്കുള്ള കാവിലെ അടുത്ത പാട്ടു മത്സരം എത്താറായെന്നാണ് മണി ആശാന്‍ ശിവന്‍കുട്ടിക്ക് മറുപടി നല്‍കിയിരിക്കുന്നത്. നേരത്തെ കടുത്ത അര്‍ജന്‍റീന ആരാധകരായ എം എം മണിയെയും മുന്‍ മന്ത്രി കടകംപ്പള്ളി സുരേന്ദ്രനെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു  മന്ത്രി ശിവന്‍കുട്ടി വെല്ലുവിളിച്ചത്.

Latest Videos

പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ കമന്‍റ് ബോക്സില്‍ സിപിഎം നേതാക്കളുടെ കടന്നാക്രമണമായിരുന്നു കണ്ടത്. ബ്രസീൽ തിരിച്ചുള്ള ആദ്യ ഫ്ലൈറ്റ് പിടിക്കാതിരിക്കട്ടെ, സെമി വരെയെങ്കിലും എത്തണേ എന്ന് എം എം മണി കമന്‍റിലൂടെ മറുപടി നല്‍കിയിരുന്നു. ഈ കപ്പ് കണ്ട് പനിക്കണ്ട സഖാവെ, ഇത് ഞാനും മണിയാശാനും കൂടി ഇങ്ങ് എടുത്തു എന്നാണ് വി കെ പ്രശാന്ത് എംഎല്‍എ കമന്‍റിട്ടത്.

അവിടെ കളി തുടങ്ങിയില്ല, ഇവിടെ 'അടി' തുടങ്ങി; ശിവന്‍കുട്ടിയെ കടന്നാക്രമിച്ച് സിപിഎം നേതാക്കള്‍!

വി കെ പ്രശാന്തും അര്‍ജന്‍റീന ആരാധകനാണ്. തിരുവമ്പാടി എംഎല്‍എ ലിന്‍റോ ജോസഫ് ആശാനെ കൊല്ലണ്ട അവർക്ക് മാറക്കാനയിലെ ക്ഷീണം തന്നെ തീർന്നിട്ടില്ലെന്നാണ് മണി ആശാന്‍റെ പോസ്റ്റിന് താഴെ കമന്‍റായി രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റിട്ട് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആയിരത്തിലധികം കമന്‍റാണ് മണി ആശാന്‍റെ പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.

ലോകകപ്പില്‍ പന്തുരുണ്ടു തുടങ്ങും മുമ്പെ കേരളത്തില്‍ നേതാക്കള്‍ ഗോളടി തുടങ്ങിയാല്‍ ലോകകപ്പ് തുടങ്ങിയാല്‍ ഖത്തറില്‍ മാത്രമല്ല ഇവിടെയും തീപാറും പോരാട്ടം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

click me!