
ദോഹ: ഫിഫ ലോകകപ്പില്‍ സൂപ്പര്‍ താരം നെയ്‌മര്‍ ഇല്ലാതെയാണ് ബ്രസീല്‍ ഇപ്പോള്‍ കളിക്കുന്നത്. സെര്‍ബിയക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ നെയ്‌മര്‍ ജൂനിയര്‍ എപ്പോള്‍ ടീമിലേക്ക് മടങ്ങിയെത്തും എന്ന് വ്യക്തമല്ല. നെയ്‌മറുടെ പരിക്ക് മാറിവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. പ്രീ ക്വാര്‍ട്ടറില്‍ നെയ്‌മര്‍ കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല.
ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ ബ്രസീലിന് കപ്പ് സമ്മാനിക്കാന്‍ നെയ്‌മര്‍ ടീമിലേക്ക് മടങ്ങിവരും എന്നാണ് അദേഹത്തിന്‍റെ പിതാവ് നെയ്‌മര്‍ സാന്‍റോസ് സീനിയറിന്‍റെ പ്രതികരണം. 'നെയ്‌മറിന് തന്‍റെ ഏറ്റവും മികച്ച ഫോമില്‍ ഫൈനല്‍ കളിക്കാനെത്താന്‍ കഴിയും. മുമ്പും പരിക്കിന് ശേഷം തിരിച്ചെത്തിയപ്പോള്‍ നെയ്‌മര്‍ മിന്നും ഫോമിലായിരുന്നു. ഫൈനലില്‍ ഏറ്റവും മികച്ച പ്രകടനം നെയ്‌മര്‍ പുറത്തെടുക്കും. നെയ്‌മര്‍ വളരെ പ്രധാനപ്പെട്ട താരമാണെന്ന് എല്ലാവര്‍ക്കും അറിയാം. മൈതാനത്തും സഹതാരങ്ങളിലും വലിയ സ്വാധീനം ചൊലുത്താന്‍ കഴിയുന്ന താരം. നമ്പര്‍ 1 താരമായതിനാല്‍ നെയ്‌മര്‍ മൈതാനത്ത് എത്തുമ്പോള്‍ തന്നെ ആ വ്യത്യാസം മനസിലാകും. ബ്രസീലിയന്‍ ടീമിനായി സഹതാരങ്ങള്‍ക്കൊപ്പം കിരീടം ഉയര്‍ത്താന്‍ നെയ്‌മറുണ്ടാകും' എന്നും നെയ്‌മര്‍ സീനിയര്‍ ടോക്‌സ് സ്പോര്‍ടിനോട് പറഞ്ഞു.
സഹപരിശീലകന്‍റെ പ്രതികരണം
'കാമറൂണിന് എതിരായ മത്സരത്തിനുള്ള ശ്രദ്ധയിലാണ് ഞങ്ങള്‍. ഈ മത്സരത്തിന് ശേഷം പരിക്കിലുള്ള താരങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുത്തുതുടങ്ങും. പരിക്കേറ്റ താരങ്ങളുടെ തിരിച്ചുവരവിനായി ഇപ്പോള്‍ തന്നെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്' എന്നും ബ്രസീലിയന്‍ സഹപരിശീലകന്‍ ക്ലെബര്‍ സേവ്യര്‍ വ്യക്തമാക്കി. നെയ്‌മര്‍ക്ക് എന്ന് മൈതാനത്തേക്ക് തിരിച്ചെത്താനാകുമെന്ന് ബ്രസീലിയന്‍ ടീം ഡോക്‌ടര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഫിഫ ലോകകപ്പില്‍ ഇതിനകം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ബ്രസീല്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് കാമറൂണിനെ നേരിടും. സമനില നേടിയാല്‍ത്തന്നെ ബ്രസീലിന് ഗ്രൂപ്പ് ജേതാക്കളാവാം.
ഇന്ന് തീപാറും; അന്ന് കൈ കൊണ്ട് ഫുട്ബോള്‍ കളിച്ച സുവാരസിനോട് പകരംവീട്ടാന്‍ ഘാന
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!