
ലണ്ടന്‍: ബാഴ്സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസിയാണോ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണോ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം(Greatest of All Time-GOAT) എന്ന തര്‍ക്കത്തിന് പുതിയൊരു മറുപടിയുമായി മുന്‍ ബ്രസീല്‍ താരം റോബര്‍ട്ടോ കാര്‍ലോസ്.
ബ്രസീല്‍ ടീമിലെ സഹതാരമായിരുന്ന റൊണാള്‍ഡോ ആണ് എക്കാലത്തെയും മികച്ച താരമെന്ന് റോബര്‍ട്ടോ കാര്‍ലോസ് പറഞ്ഞു. അവനാണ് ഏറ്റവും മികച്ചവന്‍. അവനെപ്പോലൊരു താരം ഇനിയുണ്ടാവില്ല. പരിശീലനത്തില്‍ പോലും അവന്റെ മികവ് വേറിട്ടു നിന്നിരുന്നു. നെയ്മറോ, മെസ്സിയോ റൊണാള്‍ഡോയോ ഒന്നുമല്ല എക്കാലത്തെയും മികച്ച കളിക്കാരന്‍. അത് ഞങ്ങളുടെ റൊണാള്‍ഡോ തന്നെയാണ്.
നേരത്തെ ടോട്ടനം പരിശീലകന്‍ ഹോസെ മൗറീഞ്ഞോയും റൊണാള്‍ഡോ ആണ് എക്കാലത്തെയും മികച്ച കളിക്കാരനെന്ന് പറഞ്ഞിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലിയോണല്‍ മെസിക്കും 15 വര്‍ഷത്തോളം നീണ്ട കരിയറുണ്ടെന്നും എന്നാല്‍ ഇത്രയും കാലം കളിക്കാനായിരുന്നെങ്കില്‍ റൊണാള്‍ഡോയെ മറികടക്കാന്‍ ആര്‍ക്കും കഴിയില്ലായിരുന്നുവെന്നും മൗറീഞ്ഞോ പറഞ്ഞിരുന്നു.
അറ്റ്ലാന്റ ഒളിംപിക്സില്‍ വെങ്കലമെഡല്‍ നേടിയ ബ്രസീല്‍ ടീമില്‍ കളിച്ച റൊണാള്‍ഡോ പിഎസ്‌വി ഐന്തോവന്‍, ബാഴ്സലോണ, ഇന്റര്‍ മിലാന്‍, റയല്‍ മാഡ്രിഡ് എന്നീ ക്ലബ്ബുകള്‍ക്കായും പ്രധാന കിരീടങ്ങള്‍ സ്വന്തമാക്കി. 1997ലും 2002ലും മികച്ച കളിക്കാരനുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്കാരവും റൊണാള്‍ഡൊ സ്വന്തമാക്കിയിരുന്നു. മെസി ആറ് തവണയും റൊണാള്‍ഡോ അഞ്ച് തവണയും ഫിഫയുടെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. ഇരുവര്‍ക്കും ക്ലബ്ബ് തലത്തില്‍ അനുപമമായ റെക്കോര്‍ഡുണ്ടെങ്കിലും ലോകകപ്പ് നേട്ടം ഇതുവരെ സ്വന്തമാക്കാനായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!