മെസ്സിയും റൊണാള്‍ഡോയും നെയ്മറുമല്ല, യഥാര്‍ത്ഥ 'GOAT' ആരെന്ന് പ്രഖ്യപിച്ച് റോബര്‍ട്ടോ കാര്‍ലോസ്

By Web TeamFirst Published May 19, 2020, 12:13 PM IST
Highlights

നെയ്മറോ, മെസ്സിയോ റൊണാള്‍ഡോയോ ഒന്നുമല്ല എക്കാലത്തെയും മികച്ച കളിക്കാരന്‍. അത് ഞങ്ങളുടെ റൊണാള്‍ഡോ തന്നെയാണ്.

ലണ്ടന്‍: ബാഴ്സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസിയാണോ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണോ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം(Greatest of All Time-GOAT) എന്ന തര്‍ക്കത്തിന് പുതിയൊരു മറുപടിയുമായി മുന്‍ ബ്രസീല്‍ താരം റോബര്‍ട്ടോ കാര്‍ലോസ്.

ബ്രസീല്‍ ടീമിലെ സഹതാരമായിരുന്ന റൊണാള്‍ഡോ ആണ് എക്കാലത്തെയും മികച്ച താരമെന്ന് റോബര്‍ട്ടോ കാര്‍ലോസ് പറഞ്ഞു. അവനാണ് ഏറ്റവും മികച്ചവന്‍. അവനെപ്പോലൊരു താരം ഇനിയുണ്ടാവില്ല. പരിശീലനത്തില്‍ പോലും അവന്റെ മികവ് വേറിട്ടു നിന്നിരുന്നു. നെയ്മറോ, മെസ്സിയോ റൊണാള്‍ഡോയോ ഒന്നുമല്ല എക്കാലത്തെയും മികച്ച കളിക്കാരന്‍. അത് ഞങ്ങളുടെ റൊണാള്‍ഡോ തന്നെയാണ്.

അതുല്യനായിരുന്നു അവന്‍.ഞങ്ങളുടെ തലമുറയില്‍ ഗോളടിക്കുക എന്നത് അല്‍പം കടുപ്പമേറിയ പണിയായിരുന്നു. എതിര്‍ ടീമുകലിലെ ശാരീരികമായി കരുത്തരായ പ്രതിരോധനിരക്കാരെ മറികടന്നുവേണമായിരുന്നു ഗോളടിക്കാന്‍. ഈ കരുത്തന്‍മാര്‍ക്കിടയില്‍ മുന്നേറ്റനിരക്കാര്‍ പാടുപെടുന്ന കാലത്താണ് റൊണാള്‍ഡോ ഗോളുകള്‍ അടിച്ചു കൂട്ടിയതെന്ന് ഓര്‍ക്കണം.

നേരത്തെ ടോട്ടനം പരിശീലകന്‍ ഹോസെ മൗറീഞ്ഞോയും റൊണാള്‍ഡോ ആണ് എക്കാലത്തെയും മികച്ച കളിക്കാരനെന്ന് പറഞ്ഞിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലിയോണല്‍ മെസിക്കും 15 വര്‍ഷത്തോളം നീണ്ട കരിയറുണ്ടെന്നും എന്നാല്‍ ഇത്രയും കാലം കളിക്കാനായിരുന്നെങ്കില്‍ റൊണാള്‍ഡോയെ മറികടക്കാന്‍ ആര്‍ക്കും കഴിയില്ലായിരുന്നുവെന്നും മൗറീഞ്ഞോ പറഞ്ഞിരുന്നു.

പരിക്കുകളാണ് റൊണാള്‍ഡോയുടെ കരിയര്‍ നശിപ്പിച്ചത്. പരിക്കുകളില്ലായിരുന്നെങ്കില്‍ അദ്ദേഹം എത്രയോ നേട്ടങ്ങള്‍ സ്വന്തമാക്കുമായിരുന്നുവെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. പരിക്കുകള്‍ ഇത്രമാത്രം വേട്ടയാടിയിട്ടും റൊണാള്‍ഡോയുടെ ക്ലബ്, രാജ്യാന്തര കരിയര്‍ നേട്ടങ്ങള്‍ അനുപമമാണ്. രണ്ട് തവണ ലോകകപ്പ് ഉയര്‍ത്തിയ(1994-2002) ബ്രസീല്‍ ടീം അഗമായ റൊണാള്‍ഡോ, 1998ല്‍ ലോകകപ്പില്‍ റണ്ണറപ്പായ ടീമിലും കളിച്ചു. ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകള്‍(15) നേടിയ രണ്ടാമത്തെ താരമാണ് റൊണാള്‍ഡോ. കോപ്പ അമേരിക്കയിലും രണ്ട് തവണ(1997-1990) കിരീടം നേടി.

Also Read: മെസിയും ക്രിസ്റ്റ്യാനോയും മാത്രമല്ല നെയ്മറും; മിഷാല്‍ അബുലൈസിന്‍റെ കാലില്‍ എന്തും വഴങ്ങും- വീഡിയോ കാണാം

അറ്റ്ലാന്റ ഒളിംപിക്സില്‍ വെങ്കലമെഡല്‍ നേടിയ ബ്രസീല്‍ ടീമില്‍ കളിച്ച റൊണാള്‍ഡോ പിഎസ്‌വി ഐന്തോവന്‍, ബാഴ്സലോണ, ഇന്റര്‍ മിലാന്‍, റയല്‍ മാഡ്രിഡ് എന്നീ ക്ലബ്ബുകള്‍ക്കായും പ്രധാന കിരീടങ്ങള്‍ സ്വന്തമാക്കി. 1997ലും 2002ലും മികച്ച കളിക്കാരനുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്കാരവും റൊണാള്‍ഡൊ സ്വന്തമാക്കിയിരുന്നു. മെസി ആറ് തവണയും റൊണാള്‍ഡോ അഞ്ച് തവണയും ഫിഫയുടെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. ഇരുവര്‍ക്കും ക്ലബ്ബ് തലത്തില്‍ അനുപമമായ റെക്കോര്‍ഡുണ്ടെങ്കിലും ലോകകപ്പ് നേട്ടം ഇതുവരെ സ്വന്തമാക്കാനായിട്ടില്ല.

click me!