
ലിവര്‍പൂള്‍: ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പ്രതീക്ഷയായിരുന്ന കോഡി ഗാപ്കോയെ സ്വന്തമാക്കി ലിവർപൂൾ. പിഎസ്‍വി ഐന്തോവൻ താരത്തിന്‍റെ കരാർ സ്ഥിരീകരിച്ചു.
പിഎസ്‍വി ഐന്തോവന്‍റെ മിന്നും താരമായ കോഡി ഗാക്പോയായിരുന്നു ലോകകപ്പിനെത്തുമ്പോൾ നെതർലൻഡ്‌സിന്‍റെ വജ്രായുധം. ആദ്യ മൂന്ന് മത്സരങ്ങളിലും ഗോൾ നേടിയ യുവതാരം മികവ് തെളിയിച്ചു. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഡച്ച് താരത്തെ ടീമിലെത്തിക്കാൻ എറിക് ടെൻഹാഗും യുണൈറ്റഡും രംഗത്തെത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ലിവർപൂൾ വമ്പന്‍ കരാറുമായി വിങ്ങറെ സ്വന്തമാക്കി. 373 കോടി രൂപയാണ് ട്രാൻസ്‌ഫർ തുക. ഔദ്യോഗികമായി തുക പുറത്തുവിട്ടിട്ടില്ലെങ്കിലും പിഎസ്‍വി ക്ലബ്ബിന്‍റെ ചരിത്രത്തിലെ ഏറ്റവുമുയർന്ന ട്രാൻസ്‌ഫറെന്നാണ് ടീം വ്യക്തമാക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്താക്കിയതോടെ മുന്നേറ്റനിര ശക്തമാക്കാനായിരുന്നു യുണൈറ്റഡിന്‍റെ തീരുമാനം. എന്നാൽ ഡച്ച് നായകനും ലിവർപൂൾ താരവുമായ വിർജിൽ വാൻഡെയ്ക്കിന്‍റെ ഇടപെടലാണ് ലിവർപൂളിലെത്താൻ ഗാക്പോയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഈ സീസണിൽ പിഎസ്‍വിക്കായി 14 മത്സരങ്ങളിൽ 9 ഗോളും 12 അസിസ്റ്റും ഗാപ്കോ സ്വന്തമാക്കിയിട്ടുണ്ട്. 5 യൂറോപ്പ ലീഗ് മത്സരങ്ങളിൽ മൂന്ന് ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി. ഇടക്കാല ട്രാൻസ്‌ഫർ ജാലകം തുടങ്ങുന്ന ജനുവരി ഒന്നിന് തന്നെ കരാർ യാഥാർത്ഥ്യമായേക്കും.
മെല്‍ബണില്‍ ഗംഭീര ബൗളിംഗും ബാറ്റിംഗുമായി ഓസീസ്; പക്ഷേ കനത്ത തിരിച്ചടി, ആശങ്ക