
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് സീസണിലെ ആദ്യ തോൽവി. മാഡ്രിഡ് ഡാർബിയിൽ അത്‍ലറ്റിക്കോ മാഡ്രിഡ് രണ്ടിനെതിരെ അഞ്ച് ഗോളിന് റയൽ മാഡ്രിഡിനെ വീഴ്ത്തി. ജൂലിയൻ അൽവാരസിന്‍റെ ഇരട്ടഗോൾ മികവിലാണ് അത്‍ലറ്റിക്കോയുടെ ജയം. പതിനാലാം മിനിറ്റില്‍ റോബിൻ ലേ നോർമൻഡ് ആണ് അത്ലറ്റിക്കോയുടെ ഗോള്‍വേട്ട തുടങ്ങിവെച്ചത്. 25-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയിലൂടെ റയല്‍ സമനില പിടിച്ചു. 36-ാം മിനിറ്റില്‍ ആർദ ഗുലർ റയലിന് ലീഡും നല്‍കി.
എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അലക്സാണ്ടർ സോർലോത്തിലൂടെ സമനില പിടിച്ച അത്ലറ്റിക്കോ 51-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിന്‍റെ പെനല്‍റ്റി ഗോളിലൂടെ മുന്നിലെത്തി.63ാം മിനിറ്റില്‍ തന്‍റെ രണ്ടാം ഗോളിലൂടെ അല്‍വാരസ് അത്ലറ്റിക്കോയെ രണ്ടടി മുന്നിലെത്തിച്ചു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍(90+3) അന്‍റോയ്ൻ ഗ്രീസ്മാൻ അത്ലറ്റിക്കോയുടെ ജയം ആധികാരികമാക്കി അഞ്ചാം ഗോളും നേടിയതോടെ റയലിന്‍റെ പതനം പൂര്‍ണമായി. സ്പാനിഷ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ബാഴ്സലോണ ഇന്ന് രാത്രി പത്തിന് റയൽ സോസിഡാഡുമായി ഏറ്റുമുട്ടും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഇന്നലെ കരുത്തർക്ക് അടിതെറ്റിയ ദിവസമായിരുന്നു. ക്രിസ്റ്റൽ പാലസ് ഒന്നിനെതിരെ രണ്ട് ഗോളിന് നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ തോൽപിച്ചു. എഡ്ഡി എൻകെതിയയുടെ ഇഞ്ചുറിടൈം ഗോളാണ് ലിവര്‍പൂളിനെ ആദ്യ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ഒൻപതാം മിനിറ്റിൽ ഇസ്മെയ്‌ല സാർ ആണ് സ്കോറിംഗിന് തുടക്കമിട്ടത്. 87-ാം മിനിറ്റില്‍ കിയേസയിലൂടെയായിരുന്നു ലിവർപൂൾ സമനില പിടിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍(90+7 )എഡ്ഡി എൻകെതിയ ലിവര്‍പൂളിന്‍റെ വിധിയെഴുതി വിജയഗോള്‍ നേടി.
മുന്‍ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും പ്രീമിയര്‍ ലീഗില്‍ തോൽവി നേരിട്ടു. ബ്രെന്‍റ്ഫോർഡ് ആണ് യുണൈറ്റഡിനെ വീഴ്ത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു മാഞ്ചസ്റ്ററിന്‍റെ തോല്‍വി. ഇഗോർ തിയാഗോയുടെ ഡബിളും. ഇഞ്ചുറി ടൈമിൽ ജയം ഉറപ്പിച്ച മത്യാസ് ജെൻസന്‍റെ ഗോളുമാണ് ബ്രെന്‍റ്ഫോര്‍ഡിന് ജയം സമ്മാനിച്ചത്. ബെഞ്ചമിൻ സെസ്കോ ആയിരുന്നു യുണൈറ്റഡിന്‍റെ ആശ്വാസഗോള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ ബ്രൈറ്റൺ ചെൽസിയെ വീഴ്ത്തിയതും ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു.ൻസോ ഫെർണാണ്ടസിന്‍റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു ചെൽസിയുടെ തോൽവി. മാക്സിം ഡി സൈപറിന്‍റെ ഗോളിലൂടെ ബ്രൈറ്റൺ ഒപ്പമെത്തി. ചെൽസിയുടെ പ്രതീക്ഷകൾ തകർത്തത് 77ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമായി(90+10) ഡാനി വെൽബാക്കിന്‍റെ ഇരട്ടപ്രഹരം. 53ാം മിനിറ്റില്‍ ട്രെവോ ചാലോബ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ 10പേരുമായാണ് ചെല്‍സി കളി പൂര്‍ത്തിയാക്കിയത്.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റർ സിറ്റി ബേൺലിയെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്തു. ഇരട്ടഗോളുമായി എർലിംഗ് ഹാലൻഡ് തിളങ്ങിയപ്പോള്‍ മത്തേയൂസ് നുനെസിന്‍റെ ഗോളിനൊപ്പം രണ്ട് സെൽഫുഗോളുകൾ കൂടി ആയപ്പോൾ ബേൺലിയുടെ വലനിറഞ്ഞു. ജെയ്ഡൻ ആന്തണിയായിരുന്നു ബേൺലിയുടെ സ്കോറർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക