
ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ കിലിയന്‍ എംബാപെ കൗമാരപ്രായത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ചേരേണ്ടതായിരുന്നു. എന്നാല്‍, അത് എന്തുകൊണ്ട് സംഭവിക്കാതെ പോയെന്നത് സംബന്ധിച്ച് മാഞ്ചസ്‌റ്ററിന്റെ മുന്‍താരവും പരിശീലകനുമായിരുന്ന റിയാന്‍ ഗിഗ്‌സ് മാഞ്ചസ്റ്ററില്‍ സഹതാരമായിരുന്ന റിയോ ഫെര്‍ഡിനാന്‍ഡിന്റെ പോഡ്‌കാസ്‌റ്റ് പ്രോഗ്രാമില്‍ മനസ് തുറന്നു.
2015 ല്‍ ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയുടെ യൂത്ത് പ്ലെയര്‍ ആയിരുന്ന കിലിയന്‍ എംബാപെയെ കുറിച്ചുള്ള കഥകള്‍ റിയാന്‍ ഗിഗ്‌സിന്റെ ചെവിയിലെത്തി. അന്ന് ലൂയിസ് വാന്‍ ഗാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനാണ്. അദ്ദേഹത്തിന് കീഴില്‍ സഹപരിശീലകനായിരുന്ന റിയാന്‍ ഗിഗ്‌സിന്റെ പ്രധാന ചുമതലകളിലൊന്ന് മികച്ച യൂത്ത് പ്ലെയേഴ്‌സിനെ കണ്ടെത്തുക എന്നതായിരുന്നു.
ഫ്രാന്‍സ് സന്ദര്‍ശിച്ച വേളയില്‍ ഒരാള്‍ തന്നെ പിന്തുടര്‍ന്ന് വന്ന സംഭവം റിയാന്‍ ഗിഗ്‌സ് പോഡ്‌കാസ്‌റ്റില്‍ വെളിപ്പെടുത്തുന്നുണ്ട്. ഒരു ഗ്രാമത്തിലൂടെ കുറച്ച് നേരം നടക്കാന്‍ പോയ ഗിഗ്‌സ് ഹോട്ടല്‍ മുറിയിലേക്ക് മടങ്ങുകയായിരുന്നു. കടല്‍തീരത്ത് കൂടി ഹോട്ടലിലേക്ക് നടന്ന് നീങ്ങുമ്പോള്‍, ആരോ ഒരാള്‍ പിന്തുടരുന്നതായി ഗിഗ്‌സിന് അനുഭവപ്പെട്ടു. ഹോട്ടലില്‍ എത്തിയപ്പോഴും അതേ തോന്നല്‍. പെട്ടെന്നാണ്, ഒരു ഫ്രഞ്ചുകാരന്‍ ചാടി മുന്നിലെത്തിയത്. പേര് ലയണല്‍ എന്ന് പരിചയപ്പെടുത്തി. യുവ ഫുട്‌ബോളര്‍മാരെ കണ്ടെത്തി ക്ലബ്ബ് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്ന ഒരു ഫ്രഞ്ച് സ്‌കൗട്ടായിരുന്നു ലയണല്‍. ഗിഗ്‌സ് ഹായ് പറഞ്ഞു, കൈ കൊടുത്തു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വലിയ ആരാധകനാണ് ലയണല്‍. ഒപ്പം തന്നെ ഗിഗ്‌സിനെയും ഏറെ ഇഷ്ടമാണ്. ഫ്രാന്‍സില്‍ യൂത്ത് ഫുട്‌ബോള്‍ മത്സരങ്ങള്‍ ധാരാളമായി കാണുന്ന വ്യക്തിയാണ് ലയണല്‍. അദ്ദേഹം, ഗിഗ്‌സിന് ഒരു താരത്തെ കുറിച്ച് സൂചന നല്‍കി. മൊണാക്കോയുടെ യൂത്ത് ടീം അംഗമായ കിലിയന്‍ എംബാബെ. അയാള്‍ കിടിലന്‍ പ്ലെയറാണ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് യോജിച്ച പ്ലെയര്‍.
ഗിഗ്‌സ്, തന്നെ പിന്തുടര്‍ന്നെത്തിയ കടുത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകന്റെ വാക്കുകളെ മുഖവിലക്കെടുത്തു. വൈകാതെ തന്നെ യുനൈറ്റഡ് അസിസ്റ്റന്റ് കോച്ചായ ആള്‍ബര്‍ട്ട് സ്‌റ്റിയുവന്‍ബര്‍ഗിന് സന്ദേശം കൈമാറി. ഇവര്‍ രണ്ട് പേരും മറ്റൊരു യുനൈറ്റഡ് അസിസ്റ്റന്റ് കോച്ചും ചേര്‍ന്ന് മൊണാക്കോ യൂത്ത് ടീമിന്റെ ചില മത്സരങ്ങള്‍ കാണുകയും എംബാപെയുടെ കളി കണ്ട് അതിശയിക്കുകയും ചെയ്‌തു. ഈ പയ്യന്‍ കൊളളാം എന്നായിരുന്നു സ്റ്റ്യുവെന്‍ബെര്‍ഗ് റിയാന്‍ ഗിഗ്‌സിനോട് പറഞ്ഞത്.
തങ്ങള്‍ കണ്ടെത്തിയ യുവതാരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഗിഗ്‌സും സഹപ്രവര്‍ത്തകരും ചേര്‍ന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രധാന സ്‌കൗട്ടിംഗ് ടീമിന് കൈമാറി. എംബാപെയുടെ കളി നിരീക്ഷിക്കാന്‍ ഈ സംഘം മൊണാക്കോയിലെത്തി. പാരിസില്‍ വെച്ച് നടന്ന മൊണാക്കോ-പിഎസ്‌ജി മത്സരം കാണുകയും ചെയ്‌തു. പക്ഷേ, ഗിഗ്‌സിനെയും സംഘത്തെയും നിരാശപ്പെടുത്തും വിധം സ്‌കൗട്ട് ടീം റിപ്പോര്‍ട്ട് നല്‍കി. എംബാപ്പെ എന്ന യുവതാരം സാധാരണ പ്ലെയര്‍ മാത്രമാണെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ആവശ്യമുള്ള താരമല്ലെന്നുമായിരുന്നു അവരുടെ നിരീക്ഷണം.
കിലിയന്‍ എംബാപെ 2017 ല്‍ മൊണാക്കോയില്‍ നിന്ന് പി എസ് ജിയിലേക്ക് ലോണില്‍ കൂടുമാറി. വൈകാതെ അവിടെ സ്ഥിരം കരാര്‍ ലഭിച്ചു. പി എസ് ജിയില്‍ ഗോളടിച്ച് കൂട്ടിയ താരം ലോകഫുട്‌ബോളിലെ ലീഡിംഗ് സ്‌ട്രൈക്കറായി മാറി. സ്‌പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ താരമാണിപ്പോള്‍. 2018 ലോകകപ്പ് ജേതാവ്, 2022, 2026 ലോകകപ്പുകളില്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (22) നേടിയതിന്റെ എക്കാലത്തേയും റെക്കോര്‍ഡ് പേരിലാക്കുകയും ചെയ്‌തു. റിയാന്‍ ഗിഗ്‌സിനെ പോലൊരു ഇതിഹാസ താരം കണ്ടെത്തിയിട്ടും കിലിയന്‍ എംബാപ്പെയുടെ വലിപ്പം തിരിച്ചറിയാതെ പോയ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ സ്‌കൗട്ടിംഗ് സംഘം വന്‍ പരാജയമാണെന്നതിന്റെ തെളിവാണ് ക്ലബ്ബ് കഴിഞ്ഞകാലങ്ങളില്‍ പ്രതാപം നഷ്ടപ്പെട്ട് താഴേക്ക് പോയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!