
കൊല്‍ക്കത്ത: മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ നിര്‍ണായക ഗോളിലാണ് ഏഷ്യന്‍ കപ്പില്‍ ഇന്ത്യ അഫ്ഗാനെതിരെ ജയിച്ചത്. ഗോളിന് പിന്നില്‍ മറ്റൊരു മലയാളി താരം ആഷിഖ് കുരുണിയന്റെ സ്പര്‍ശവുമുണ്ടായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. നിര്‍ണായക മത്സരത്തില്‍ ഗോള്‍ നേടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് സഹല്‍ പറഞ്ഞു.
സഹലിന്റെ വാക്കുകള്‍... ''ഇന്ത്യയുടെ വിജയം എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. വിജയഗോള്‍ നേടാനായതില്‍ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു. കൊല്‍ക്കത്തയിലെ കാണികള്‍ക്ക് മുന്നില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഗോള്‍ വഴങ്ങിയിട്ടും ജയിക്കാനായത് ടീമിന്റെ ആത്മവിശ്വാസം കൂട്ടി.'' കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായ സഹല്‍ വ്യക്തമാക്കി. സമനില തൊട്ടുമുന്നില്‍ എത്തിനില്‍ക്കേയായിരുന്നു സഹല്‍ അബ്ദുല്‍ സമദ് ഇന്ത്യയുടെ രക്ഷകനായത്.
പകരക്കാരനായി ഇറങ്ങിയാണ് മലയാളിതാരം ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. സുനില്‍ ഛേത്രിയാണ് ആദ്യ ഗോള്‍ നേടിയിരുന്നത്. ആദ്യ പകുതിയില്‍ ഇന്ത്യ തുടര്‍ച്ചയായി അവസരങ്ങള്‍ പാഴാക്കി. സ്‌കോര്‍ബോര്‍ഡ് തുറക്കാന്‍ ഇന്ത്യക്ക് എണ്‍പത്തിയാറാം മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു. ആഷിഖിന് വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്ക് നായകന്‍ സുനില്‍ ഛേത്രി മനോഹരമായി ലക്ഷ്യത്തിലെത്തിച്ചു.
ഇഞ്ചുറി ടൈമില്‍ സഹലിന്‍റെ വിജയഗോള്‍; അഫ്ഗാനെ വീഴ്ത്തി ഇന്ത്യ
അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഛേത്രിയുടെ എണ്‍പത്തിമൂന്നാം ഗോള്‍. തൊട്ടുപിന്നാലെ അഫ്ഗാനിസ്ഥാന്റെ സമനിലഗോളെത്തി. സുബൈര്‍ അമിരിയിലൂടെ. കളി ഇഞ്ചുറിടൈമിലേക്ക് കടന്നപ്പോള്‍ മലയാളികൂട്ടുകെട്ടില്‍ ഇന്ത്യയുടെ വിജയഗോള്‍. ആഷിഖിന്റെ പാസില്‍ സഹലിന്റെ ഫിനിഷ്. കളിക്കിടെയുണ്ടായ ചൂടുംചൂരും കളികഴിഞ്ഞപ്പോള്‍ കയ്യാങ്കളിയായി.
മില്ലറെ പുറത്താക്കാന്‍ എന്താണ് വഴി, ക്ലാസിക് മറുപടിയുമായി ഭുവനേശ്വര്‍ കുമാര്‍
രണ്ട് കളിയില്‍ ആറ് പോയിന്റുമായി ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആറ് പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഹോങ്കോംഗാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പ് ചാംപ്യന്‍മാരെ നിശ്ചയിക്കുന്ന ഇന്ത്യ- ഹോങ്കോംഗ് മത്സരം ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!