
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ഓളത്തിനൊപ്പമുണ്ടായിരുന്നു കേരളത്തിലേയും ഫുട്‌ബോള്‍ ആരാധകര്‍. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയുടെ പല ഭാഗങ്ങളിലും വിവിധ ടീമുകളെ പിന്തുണച്ച്. ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും ലോകകപ്പ് ഫുട്‌ബോള്‍ ജ്വരത്തിന് കുറവൊന്നും കണ്ടില്ല. ഇന്ത്യയുടെ കാര്യമെടുക്കുകയാണെങ്കില്‍ കേരളം തന്നെയായിരുന്നു ലോകകപ്പ് ഏറ്റെടുത്തവരില്‍ ഒന്നാമത്. അര്‍ജന്റീനയ്ക്ക് തന്നെയായിരുന്നു കേരളത്തില്‍ ആരാധകര്‍ കൂടുതല്‍.
കൂറ്റന്‍ കട്ടൗട്ടുകളും തോരണങ്ങള്‍ തൂക്കിയും ആരാധകര്‍ ടീമിനെ പിന്തുണച്ചു. ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന കിരീടമുറപ്പിച്ചപ്പോള്‍ അടുത്തകാലത്തെങ്ങും കാണാത്ത ആഘോഷങ്ങളിലേക്കാണ് ആരാധകര്‍ പോയത്. അതുകൊണ്ടുതന്നെ കേരളത്തിന് നന്ദി പറയാനും അര്‍ജന്റീന ടീം മറന്നില്ല. ട്വിറ്ററിലാണ് സെലക്ഷന്‍ അര്‍ജന്റീന കേരളത്തിനൊപ്പം ഇന്ത്യക്കും തങ്ങളുടെ നന്ദി അറിയിച്ചത്. കേരളത്തെ പ്രത്യേകം എഴുതിചേര്‍ത്തിട്ടുണ്ട്. കൂടെ ബംഗ്ലാദേശിനെ ഒരു ഇമോജിയുടെ മെന്‍ഷന്‍ ചെയ്തിരിക്കുന്നു. പാകിസ്ഥാനേയും വിട്ടുപോയില്ല. ട്വീറ്റ് വായിക്കാം...
നിശ്ചിത സമയവും അധിക സമയവും കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും മൂന്ന് ഗോള്‍ വീതമാണ് നേടിയത്. എംബാപ്പെയുടെ ഹാട്രിക്കിനുള്ള മറുപടി മെസിയുടെ ഇരട്ട ഗോളുകളായിരുന്നു. ഒരു ഗോള്‍ എയ്ഞ്ചല്‍ ഡി മരിയയുടേയും. പിന്നാലെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ മെസിക്കും പൗളോ ഡിബാലയ്ക്കും ലിയാന്‍ഡ്രോ പരേഡസിനും ഗോണ്‍സാലോ മോണ്ടീലിനും ലക്ഷ്യം തെറ്റിയില്ല. മറുവശത്ത് കിലിയന്‍ എംബാപ്പെ, കോളോ മവാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിംഗ്സ്ലി കോമാന്‍, ഓര്‍ലിന്‍ ചൗമേനി എന്നിവര്‍ക്ക് പിഴച്ചു.
കൊമാനെ അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തടഞ്ഞിട്ടപ്പോള്‍ ചൗമേനി പുറത്തേക്കടിച്ചു. അര്‍ജന്റീനയുടെ മൂന്നാം ലോകകപ്പ് കിരീടമാണിത്. 1986ലായിരുന്നു അവസാനത്തേത്. 2014, ബ്രസീല്‍ ലോകകപ്പില്‍ ടീം ഫൈനലില്‍ കളിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!