അവന്റെ വരവോടെ ഫുട്ബോള്‍ ലോകം പിന്നീട് സാക്ഷ്യം വഹിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നിനായിരുന്നു. തരം താഴ്ത്തപ്പെടുമെന്ന് കരുതിയ ലെസ്റ്ററിനെ അവൻ തന്റെ ചുമലിലേറ്റി പ്രീമിയര്‍ ലീഗ് ചാമ്പ്യൻമാരാക്കി.
1998-ൽ ഫ്രാൻസ് ആദ്യമായി വിശ്വകീരിടത്തില്‍ മുത്തമിട്ടപ്പോള്‍ പാരിസ് നഗരം മൊത്തം ആഘോഷതിമിർപ്പിലായിരുന്നു. എന്നാൽ അന്ന് ആ ഏഴുവയസ്സുകാരൻ കളി കാണാൻ വന്ന ആളുകൾ സ്റ്റേഡിയത്തിന് പുറത്ത് വലിച്ചെറിഞ്ഞ ആക്രി സാധനങ്ങൾ ചാക്കിലാക്കുന്ന തിരക്കിലായിരുന്നു. അന്ന് വിജയം ആഘോഷിക്കുന്ന ഫ്രഞ്ച് ഇതിഹാസങ്ങളായ സിനദിൻ സിദാനെയും തിയറി ഹെൻറിയെയുമെല്ലാം കണ്ടപ്പോൾ അവന്റെ ഉള്ളിലും ഒരു സ്വപ്നം മുളപൊട്ടി; 'എനിക്കും ഒരു ഫുട്ബോളർ ആകണം'. അങ്ങനെ ഫുട്ബോളിനെ നെഞ്ചിലേറ്റി അവൻ പല അക്കാദമികളുടെയും പടിവാതിൽക്കൽ ചെന്നു. പിന്നീട് ലോക്കൽ ക്ലബ്ബുകളിൽ കളിച്ചു തുടങ്ങി. പക്ഷേ, വിധി അവനെ വീണ്ടും വേട്ടയാടി. അവന് വെറും 11 വയസ്സുള്ളപ്പോഴാണ് തലയ്ക്കുമുകളിലെ തണലായിരുന്ന അച്ഛൻ മരിക്കുന്നത്. അതോടെ വിശപ്പിനോടൊപ്പം അനാഥത്വത്തോടും കൂടിയായി പിന്നീട് അവന്‍റെ പോരാട്ടം.
കടുത്ത ദാരിദ്ര്യത്തിലും അനാഥത്വത്തിലും ഫുട്ബോളിനെ അവന്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ചു. പിന്നീട് പല വലിയ അക്കാദമികളിലും അവൻ ട്രയൽസിന് പോയി. പക്ഷേ, എല്ലാവരും അവനെ നോക്കി പരിഹസിച്ചു. കാരണം, അവന് ഉയരം കുറവായിരുന്നു, ശരീരം മെലിഞ്ഞതായിരുന്നു. 'ഈ കുറിയ ശരീരം വെച്ച് നിനക്ക് ഫുട്ബോൾ കളിക്കാൻ കഴിയില്ലെന്നു പറഞ്ഞ് പ്രമുഖ അക്കാദിമകളെല്ലാം അവനുനേര്‍ക്ക് വാതിലുകൾ കൊട്ടിയടച്ചു. പക്ഷേ, ആരും തിരിച്ചറിയാത്ത ഒരു മാന്ത്രികശക്തി അവന്റെ ഉള്ളിലുണ്ടായിരുന്നു—ഒരിക്കലും തോറ്റു കൊടുക്കില്ലെന്ന ആത്മവിശ്വാസം"