പത്ത് പേരായി ചുരുങ്ങിയിട്ടും തുര്‍ക്കിയെ വീഴ്ത്തി പരാഗ്വേ; തുര്‍ക്കി പുറത്തേക്ക്

Published : Jun 20, 2026, 11:52 AM IST
Turkey vs Paraguay

Synopsis

2026 ഫിഫ ലോകകപ്പിൽ പരാഗ്വെയോട് 1-0ന് തോറ്റതോടെ തുർക്കി പുറത്തായി. മത്സരത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ നേടിയ പരാഗ്വേ, പത്ത് പേരായി ചുരുങ്ങിയിട്ടും ശക്തമായ പ്രതിരോധത്തിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു. ഈ വിജയത്തോടെ പരാഗ്വേ നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തി.

സാന്‍ ഫ്രാന്‍സിസ്‌കോ: തുര്‍ക്ക് 2026 ഫിഫ ലോകകപ്പില്‍ നിന്നും പുറത്തേക്ക്. ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ 10 പേരായി ചുരുങ്ങിയ പരാഗ്വെയോട് 1-0 ന് തോറ്റതോടെയാണ് തുര്‍ക്കിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരശീല വീണത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പത്ത് പേരായി ചുരുങ്ങിയിട്ടും അതിഗംഭീരമായ പ്രതിരോധമാണ് പരാഗ്വെ പുറത്തെടുത്തത്. തുര്‍ക്കിയുടെ നിരന്തരമായ ആക്രമണങ്ങളെ ചെറുത്തുനിന്ന പരാഗ്വെ നിര്‍ണായക വിജയം സ്വന്തമാക്കുകയും നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്തുകയും ചെയ്തു.

മത്സരം തുടങ്ങി വെറും 64 സെക്കന്‍ഡുകള്‍ക്കുള്ളില്‍ മത്തിയാസ് ഗലാര്‍സയാണ് പരാഗ്വെയുടെ വിജയഗോള്‍ നേടിയത്. 25 മീറ്റര്‍ അകലെ നിന്നുള്ള അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഷോട്ട് വലയുടെ താഴത്തെ മൂലയില്‍ പതിക്കുകയായിരുന്നു. സ്‌കോട്ട്‌ലന്‍ഡിനെതിരെ മൊറോക്കോയുടെ ഇസ്മായില്‍ സെയ്ബാരി 71 സെക്കന്‍ഡില്‍ നേടിയ ഗോളിനെ മറികടന്ന് ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോളായി ഇത് മാറി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ തുര്‍ക്കി പ്രതിരോധ താരം മെര്‍ട്ട് മല്‍ദൂറുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പരാഗ്വെയുടെ മിഗ്വല്‍ അല്‍മിറോണിന് നേരിട്ട് ചുവപ്പ് കാര്‍ഡ് ലഭിച്ചു.

വായ പൊത്തി സംസാരിച്ചതിനാണ് താരത്തിന് ചുവപ്പ് കാര്‍ഡ് നല്‍കിയത്. ഇത്തരത്തില്‍ പുറത്താക്കപ്പെടുന്ന ആദ്യ കളിക്കാരനായി മിഡ്ഫീല്‍ഡര്‍ മാറി. കളിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും രണ്ടാം പകുതിയില്‍ മികച്ച പ്രതിരോധമാണ് പരാഗ്വെ കാഴ്ചവെച്ചത്. 32 ഷോട്ടുകള്‍, പെനാല്‍റ്റി ഏരിയയ്ക്കുള്ളില്‍ 51 ടച്ചുകള്‍, 12 കോര്‍ണറുകള്‍, 80 ശതമാനത്തോളം പന്തവകാശം എന്നിവയുമായി തുര്‍ക്കി കളം നിറഞ്ഞെങ്കിലും ലഭിച്ച അവസരങ്ങളൊന്നും ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല.

മത്സരം അവസാനിച്ചെന്ന വിസില്‍ മുഴങ്ങിയതോടെ ലോകകപ്പ് മോഹങ്ങള്‍ അവസാനിച്ചതിന്റെ നിരാശയില്‍ പല തുര്‍ക്കി താരങ്ങളും മൈതാനത്ത് വീണുപോയി. അവസാന നിമിഷങ്ങളില്‍ മെറിഹ് ഡെമിറലിന്റെ ഒരു ഹെഡര്‍ ലക്ഷ്യം തെറ്റിയത് തുര്‍ക്കിയുടെ നിര്‍ഭാഗ്യത്തിന്റെ പ്രതീകമായി. ആദ്യ റൗണ്ടില്‍ അമേരിക്കയോട് 4-1 ന് ഏറ്റുവാങ്ങിയ തോല്‍വിയില്‍ നിന്നുള്ള ഗംഭീര തിരിച്ചുവരവാണ് പരാഗ്വെയ്ക്ക് ഈ വിജയം. ഇതോടെ ഓസ്‌ട്രേലിയക്ക് ഒപ്പം 3 പോയിന്റുമായി നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കാന്‍ അവര്‍ക്കായി. പരാഗ്വെയുടെ വിജയത്തോടെ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി അമേരിക്ക ഔദ്യോഗികമായി മാറി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോകകപ്പ് ചരിത്രത്തിലാദ്യം, വായ പൊത്തി സംസാരിച്ചതിന് പരാഗ്വേ താരം മിഗ്വല്‍ അല്‍മിറോണിന് ചുവപ്പ് കാര്‍ഡ്
ഞങ്ങള്‍ ഒറ്റകെട്ടെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ; പ്രതിസ്ഥാനത്ത് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസും