
സാൽസ്ബർഗ്: പുതിയ യൂറോപ്യൻ ക്ലബ് ഫുട്ബോൾ സീസണിന് ആവേശം പകർന്ന് യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെയ്ന്‍റ് ജെർമൻ യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റൻ വില്ലയെ നേരിടും. ഓസ്ട്രിയൻ നഗരമായ സാൽസ്ബർഗിലെ റെഡ്ബുൾ അറീനയിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30-നാണ് കിരീടപ്പോരാട്ടം ആരംഭിക്കുന്നത്.
കഴിഞ്ഞ സൂപ്പർ കപ്പിലും ഇതേ ടീമുകൾ തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് ആവേശകരമായ പെനൽറ്റി ഷൂട്ടൗട്ടിൽ ആസ്റ്റൻ വില്ലയെ തകർത്ത് പിഎസ്‌ജി കിരീടം ഉയർത്തിയിരുന്നു. ഇന്ന് വീണ്ടും ജയം ആവർത്തിക്കാനായാൽ അയാക്സ്, എസി മിലാൻ, റയൽ മാഡ്രിഡ് എന്നീ വമ്പന്മാർക്ക് ശേഷം യുവേഫ സൂപ്പർ കപ്പ് നിലനിർത്തുന്ന നാലാമത്തെ ടീമെന്ന അപൂർവ്വ നേട്ടം ലൂയിസ് എന്‍റിക്വേ പരിശീലനത്തിലിറങ്ങുന്ന പിഎസ്‌ജിയെ തേടിയെത്തും.
അവസാനമായി കളിച്ച 28 മത്സരങ്ങളിലും ഗോൾ നേടിയ ഉജ്ജ്വല റെക്കോർഡുമായാണ് പിഎസ്‌ജി സാൽസ്ബർഗിൽ ഇറങ്ങുന്നത്. അഷ്റഫ് ഹക്കീമി, വിറ്റിഞ്ഞ, നൂനോ മെൻഡസ്, യാവോ നെവസ്, മാർക്വിഞ്ഞോസ് തുടങ്ങിയ മുൻനിര താരങ്ങൾ തിരിച്ചെത്തിയത് ഫ്രഞ്ച് വമ്പന്മാർക്ക് വൻ കരുത്താകും. ഒസ്മാൻ ഡെംബലേ, ഫാബിയൻ റൂയിസ്, ക്വിച്ച ക്വാരെസ്കേലിയ എന്നിവർ കൂടി അണിനിരക്കുന്ന പിഎസ്‌ജി ആക്രമണനിരയെ തടയിടുക ആസ്റ്റൻ വില്ലയ്ക്ക് വലിയ വെല്ലുവിളിയാകും.
അതേസമയം, അലയാന്ദ്രോ ഗർണാച്ചോ, യാവോ ഗോമസ് തുടങ്ങിയ മികച്ച താരങ്ങളെ ടീമിലെത്തിച്ച് ശക്തമായ നിരയുമായാണ് യുനായ് എമെറിയുടെ ആസ്റ്റൻ വില്ല ഇറങ്ങുന്നത്. സ്പാനിഷ് തന്ത്രജ്ഞരായ എൻറീക്വേയുടെയും എമെറിയുടെയും തന്ത്രങ്ങളുടെ മാറ്റുരയ്ക്കൽ കൂടിയാകും ഇന്നത്തെ സൂപ്പർ പോരാട്ടം.
അമേരിക്ക വിസ നിഷേധിച്ചതിനെ തുടർന്ന് ലോകകപ്പിൽ മത്സരം നിയന്ത്രിക്കാൻ അവസരം നിഷേധിക്കപ്പെട്ട സൊമാലിയൻ റഫറി ഒമർ അർത്താനയാണ് ഇന്നത്തെ മത്സരം നിയന്ത്രിക്കുന്നത്. ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷനുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് യുവേഫ അർത്താനയെ ചുമതലപ്പെടുത്തിയത്. അമേരിക്കൻ തീരുമാനത്തിനൊപ്പം നിന്ന ഫിഫയ്‌ക്കെതിരെയുള്ള യുവേഫയുടെ ശക്തമായ മറുപടി കൂടിയാണ് ഈ നിയമനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!