
മയാമി: നിലവിലെ ലോകചാമ്പ്യന്മാരയ അർജന്റീനയെ വിറപ്പിച്ചുകൊണ്ടാണ് കേപ് വർദെ നോക്കൗട്ടിൽ നിന്നും പുറത്തായത്. അത്യന്തം ആവേശകരമായ മത്സരത്തിൽ ഇരുപത്തിയൊമ്പതാം മിനിറ്റിൽ തന്നെ മെസിയിലൂടെ അർജന്റീന ലീഡ് എടുത്തെങ്കിലും അൻപത്തിയൊമ്പതാം മിനിറ്റിൽ ഡെറോയ് ഡുവാർട്ടെയിലൂടെ കേപ് വർദെ സമനില പിടിച്ചു. ഇരുപകുതിയിലും നല്ലപോലെ ആക്രമിച്ചു കളിച്ച കേപ് വർദെയെ ഞെട്ടിച്ചുകൊണ്ട് തൊണ്ണൂറ്റിയാറാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് സ്‌കോർ ചെയ്‌തെങ്കിലും അധികസമയത്തിൽ സിഡ്‌നി ലോപസ് കബ്രാളിന്റെ ഗംഭീരമായൊരു ഗോളിലൂടെ കേപ് വർദെ വീണ്ടും സമനിലപിടിച്ചു. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച സമയത്താണ് മെസിയുടെ കോർണർകിക്കിൽ നിന്നും ഹെഡർ ഗോളിലൂടെ അർജന്റീന ലീഡ് പിടിച്ച മത്സരം സ്വന്തമാക്കുന്നത്. ഡിനെ ബോർഗ്‌സിന്റെ ടച് ഉണ്ടായതുകൊണ്ട് തന്നെ സെൽഫ് ഗോൾ ആയാണ് അത് കണക്കാക്കിയത്.
അർജന്റീന അനായാസമായി ജയിക്കേണ്ടിയിരുന്ന മത്സരത്തിൽ കേപ് വർദെ ഗോൾ കേപ്പർ വൊസിഞ്ഞയുടെ നിർണായക ഇടപെടലായിരുന്നു ഏറ്റവും പ്രധാനം. ഗോൾ എന്നുറപ്പിച്ച നിരവധി ഷോട്ടുകളാണ് വൊസിഞ്ഞ എന്ന നാലപതുകാരൻ തട്ടിയകറ്റിയത്. അതിൽ ബോക്‌സിന് പുറത്തുനിന്നുള്ള മെസിയുടെ ഗംഭീരമായ ഫ്രീകിക്കും ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.ഇപ്പോഴിതാ മത്സരശേഷം മെസി തന്നോട് പറഞ്ഞ വാക്കുകളെ പറ്റിയാണ് വൊസീഞ്ഞ സംസാരിക്കുന്നത്. മഹത്തരമായ മത്സരമാണ് കേപ് വർദെ കാഴ്‌ചവച്ചതെന്നും രാജ്യത്തെ ജനങ്ങൾ തന്നെയോർത്ത് അഭിമാനിക്കുമെന്നും മെസി പ്രശംസിച്ചതായി വൊസീഞ്ഞ പറയുന്നു.
"മത്സരശേഷം ഞാൻ മെസിയുടെ അടുത്തേക്ക് പോയി അദ്ദേഹം എന്നെ കെട്ടിപിടിച്ചിട്ട് പറഞ്ഞു ' മഹത്തരമായ ഒരു ഗെയിം ആണ് ഇന്ന് നിങ്ങൾ കളിച്ചത്. കേപ് വർദെയിലെ ജനങ്ങൾ നിങ്ങളെയോർത്ത് അഭിമാനിക്കട്ടെ.' എന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു അത്." വൊസീഞ്ഞ മാധ്യമങ്ങളോട് പറഞ്ഞു. ഈ മത്സരം ഒട്ടും എളുപ്പമായിരിക്കില്ലെന്ന് തങ്ങൾക്ക് അറിയാമായിരുന്നെന്നും കേപ് വർദെ ശരിക്കും അർജന്റീനയെ വെള്ളം കുടിപ്പിച്ചെന്നും എന്തുകൊണ്ടാണ് അവർ ഈ ലോകകപ്പിലെ സർപ്രൈസ് എലമെന്റ് ആയതെന്ന് അവർ ഒന്നുകൂടെ തെളിയിച്ചെന്നും മത്സരശേഷം മെസി പറഞ്ഞിരുന്നു. പ്രീ ക്വാർട്ടർ പ്രവേശനം നേടിയ അർജന്റീനയ്ക്ക് ഇനി ഈജിപ്താണ് എതിരാളികൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!