
ഡാളസ്: ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും വലിയ ഇതിഹാസതാരങ്ങളില്‍ ഒരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് പോരാട്ടം ഹൃദയഭേദകമായ കാഴ്ചകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനിനോട് 1-0 എന്ന സ്‌കോറിന് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതോടെ റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്നങ്ങളും അവസാനിച്ചു. മത്സരം അവസാനിച്ചതിന് പിന്നാലെ മൈതാനത്ത് വികാരാധീനനായി പൊട്ടിക്കരഞ്ഞ റൊണാള്‍ഡോയെ, സ്‌പെയിനിന്റെ കൗമാര താരം ലാമിന്‍ യമാല്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചത് ഫുട്‌ബോള്‍ ലോകത്തെ വലിയൊരു കാഴ്ചയായി.
തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരത്തില്‍ തോറ്റതിന്റെ വേദനയില്‍ റൊണാള്‍ഡോ തകര്‍ന്നുനില്‍ക്കുമ്പോള്‍, സ്‌പെയിനിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ നിന്ന് മാറിനടന്നാണ് യുവതാരം ലാമിന്‍ യമാല്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചത്. ഫുട്‌ബോളിന്റെ ചരിത്രം അടയാളപ്പെടുത്തിയ റൊണാള്‍ഡോയും, പുതിയ തലമുറയുടെ പ്രതീക്ഷയായ യമാലും തമ്മിലുള്ള ആ ആലിംഗനം സമൂഹമാധ്യമങ്ങളില്‍ വൈറലായി. രണ്ട് തലമുറകള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെ മനോഹരമായ നിമിഷമായിരുന്നു അത്.
Tonight was bigger than just a match. For Cristiano Ronaldo, it marked the end of a legendary chapter. For Lamine Yamal, it was another step toward what could be a legendary future. One era bows out as another begins.
Good bye Goat.
And best of luck Lemine pic.twitter.com/kpLcmHcrtG— Raja Zeeshan (@Rajaxeshan363) July 6, 2026
മത്സരത്തിലുടനീളം സ്‌പെയിന്‍ പ്രതിരോധം തീര്‍ത്തതോടെ റൊണാള്‍ഡോയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. ഉനായ് സിമോണിനെ പരീക്ഷിക്കാന്‍ റൊണാള്‍ഡോ നടത്തിയ ശ്രമം പാഴായപ്പോള്‍, ഇന്‍ജുറി ടൈമില്‍ മൈക്കല്‍ മെറിനോയിലൂടെ സ്‌പെയിന്‍ വിജയഗോള്‍ സ്വന്തമാക്കി. 2016ല്‍ യൂറോ കപ്പും, 2019, 2025 വര്‍ഷങ്ങളിലെ യുവേഫ നേഷന്‍സ് ലീഗ് കിരീടങ്ങളും സ്വന്തം പേരില്‍ കുറിച്ച റൊണാള്‍ഡോയ്ക്ക് ലോകകപ്പ് ട്രോഫി മാത്രം അപ്രാപ്യമായി തുടര്‍ന്നു.
മത്സരശേഷം വിരമിക്കല്‍ സംബന്ധിച്ച ചോദ്യങ്ങളോട് റൊണാള്‍ഡോ വ്യക്തമായ നിലപാട് അറിയിച്ചു. 'ഇങ്ങനെയൊരു തോല്‍വിയിലൂടെ പുറത്തായത് വലിയ സങ്കടമാണ്. ഞാന്‍ എന്റെ പരമാവധി നല്‍കി, എനിക്ക് നല്ല സംതൃപ്തിയുണ്ട്. ഇത് എന്റെ അവസാന ലോകകപ്പാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇപ്പോള്‍ ഒരു തീരുമാനവും ഞാന്‍ എടുക്കുന്നില്ല. കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷം സാവധാനം തീരുമാനമെടുക്കും. ആവേഗത്തില്‍ തീരുമാനങ്ങളെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!