
മാഡ്രിഡ്: യുവേഫ നേഷൻസ് ലീഗിൽ സ്പെയിൻ ഫൈനലിൽ. സെമിയിലെ ത്രില്ലർ പോരാട്ടത്തിൽ ഫ്രാൻസിനെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലേക്ക് കടന്നത്. യുവതാരം ലാമിൻ യമാൽ ഇരട്ട ഗോൾ നേടി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ സ്പെയിൻ പോർച്ചുഗലിനെ നേരിടും.
22-ാം മിനിറ്റില്‍ നിക്കോ വില്യംസിന്‍റെ ഗോളിലൂടെ ലീഡെടുത്ത സ്പെയിന്‍ മൂന്ന് മിനിറ്റിനകം മൈക്കല്‍ മെറീനോയിലൂടെ ലീഡുയര്‍ത്തി. രണ്ട് ഗോള്‍ ലീഡുമായി ആദ്യപകുതി അവസാനിപ്പിച്ച സ്പെയിൻ രണ്ടാം പകുതിയലും ആഞ്ഞടിച്ചു. 54ാം മിനിറ്റില്‍ ലാമിൻ യമാലാണ് പെനല്‍റ്റിയിലൂടെ സ്പെയിനിന്‍റെ ലീഡുയര്‍ത്തിയത്. 55-ാം മിനിറ്റില്‍ നാലാം ഗോളും നേടി സ്പെയിന്‍ ഫൈനല്‍ ടിക്കറ്റുറപ്പിച്ചെന്ന് കരുതിയെങ്കിലും പിന്നീട് മൈതാനത്ത് കണ്ടത് ഫ്രാന്‍സിന്‍റെ അതിശക്തമായ തിരിച്ചുവരവായിരുന്നു.
59-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഫ്രാന്‍ ഒരു ഗോള്‍ മടക്കി. എന്നാല്‍ 67ാം മിനിറ്റില്‍ യമാല്‍ രണ്ടാം ഗോളും നേടി സ്പെനിന്‍റെ ലീഡ് വീണ്ടും നാലു ഗോളാക്കി. 79-ാം മിനിറ്റില്‍ റിയാന്‍ ചെര്‍ക്കി ഫ്രാന്‍സിനാ.ി ഒരു ഗോള്‍ കൂടി മടക്കി. 84-ാം മിനിറ്റില്‍ ഡാനി വിവിയന്‍റെ സെല്‍ഫ് ഗോള്‍ സ്പെയിനിനെ വീണ്ടും ഞെട്ടിച്ചു. ഇഞ്ചുറി ടൈമില്‍(90+3) കോളോ മുവാനി ഒരു ഗോള്‍ കൂടി അടിച്ച് ഫ്രാന്‍സിന്‍റെ തോല്‍വിഭാരം കുറച്ചു.
കളിയുടെ അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി ഫ്രാന്‍സ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും സ്പാനിഷ് പ്രതിരോധനിര പിടിച്ചു നിന്നു. ഞായറാഴ്ട മ്യൂണിക്കിലെ അലയന്‍സ് അരീനയിലാണ് കീരിടപ്പോരാട്ടം. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച പോര്‍ച്ചുഗലാണ് ഫൈനലില്‍ സ്പെയിനിന്‍റെ എതിരാളികള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക