
ബോസ്റ്റൺ: ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് അർധരാത്രിയോടെ തുടക്കമാവുകയാണ്. ബോസ്റ്റണിലെ ജിലറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ഫ്രാൻസ്, കരുത്തരായ മൊറോക്കോയെ നേരിടും. ഇന്ത്യൻ സമയം നാളെ പുലർച്ചെ രാത്രി ഒന്നരയ്ക്കാണ് മത്സരത്തിന് കിക്കോഫാകുക.
തുടർച്ചയായ രണ്ടാം തവണയും സെമി ഫൈനൽ യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെയാണ് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ കളത്തിലിറങ്ങുന്നത്. 2022ലെ ഖത്തർ ലോകകപ്പ് സെമി ഫൈനലിന്‍റെ ആവർത്തനമാണ് ഇത്തവണ ക്വാർട്ടർ ഫൈനലിൽ കാണാൻ സാധിക്കുന്നത്. ഖത്തറിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫ്രാൻസ് മൊറോക്കോയെ തോൽപ്പിച്ച് ഫൈനലിലേക്ക് മുന്നേറിയിരുന്നു. അതുകൊണ്ടുതന്നെ അന്ന് നഷ്ടമായ വിജയത്തിന് പകരം ചോദിക്കാനാകും മൊറോക്കോ ഇന്നിറങ്ങുക.
തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഫ്രാൻസ് ടൂർണമെന്‍റിൽ ഉടനീളം തകർപ്പൻ ഫോമിലാണ്. ഗോളടിക്കാനും അടിപ്പിക്കാനും കെൽപ്പുള്ള പ്രതിഭകളുടെ വൻ നിരയാണ് കളത്തിലും ബെഞ്ചിലും ഫ്രാൻസിനുള്ളത്. ഏഴ് ഗോളുകളുമായി ടൂർണമെന്‍റിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കറാ കിലിയന്‍ എംബാപ്പെയും മൈതാനത്ത് പറന്നുകളിച്ച് കളിമെനയുന്ന മിഡ്ഫീൽഡ് താരം മൈക്കല്‍ ഒലീസെയും ഈ ലോകകപ്പിൽ ഇതിനകം ഹാട്രിക് നേട്ടത്തോടെ മിന്നും ഫോമിലുള്ള ഉസ്മാന്ർ ഡെംബലെയും അടങ്ങുന്ന ഫ്രാന്‍സിനെ വീഴ്ത്തുക മൊറൊക്കോക്ക് എലുപ്പമാകില്ല.
മധ്യനിര താരം ചൗമേനിയുടെ പരിക്ക് ഫ്രാൻസിന് ആശങ്കയാണ്. കൂടാതെ പ്രീക്വാർട്ടറിൽ പരാഗ്വെയ്ക്കെതിരെ നേരിടേണ്ടി വന്ന പരുക്കൻ കളിയുടെ ക്ഷീണവും ടീമിനെ അലട്ടുന്നു. മറുവശത്ത് ഓരോ ലോകകപ്പ് കഴിയുന്തോറും സ്വയം മെച്ചപ്പെട്ടുവരുന്ന ടീമാണ് മൊറോക്കോ. നെതർലൻഡ്സ് ഉൾപ്പെടെയുള്ള വമ്പന്മാരെ മുട്ടുകുത്തിച്ചാണ് അവർ ക്വാർട്ടർ വരെയെത്തിയത്. ശക്തമായ പ്രതിരോധവും അതിവേഗത്തിലുള്ള കൗണ്ടർ അറ്റാക്കുകളുമാണ് മൊറോക്കോയുടെ പ്രധാന ആയുധം. ബോക്സ് ടു ബോക്സ് പറന്നു കളിക്കുന്ന മൊറോക്കൻ ശൈലി ഫ്രഞ്ച് പടയ്ക്ക് വലിയ തലവേദന സൃഷ്ടിക്കും.
ഇസ്മായേൽ സൈബാരി പരിക്കേറ്റ് പുറത്തായത് മൊറോക്കോയ്ക്ക് തിരിച്ചടിയാണ്.കണക്കുകളിലും പരിചയസമ്പത്തിലും ഫ്രാൻസിനാണ് മുൻതൂക്കമെങ്കിലും, അവസാന നിമിഷം വരെ വിട്ടുകൊടുക്കാത്ത മൊറോക്കോയുടെ പോരാട്ടവീര്യം ഏത് വമ്പന്മാരെയും വീഴ്ത്താൻ പോന്നതാണ്. അതുകൊണ്ട് തന്നെ ബോസ്റ്റണിൽ ഇന്ന് രാത്രി ഒരു കനത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!