
ഇ20 പെട്രോളിലൂടെ എഥനോൾ ഇന്ത്യയിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. എന്നാൽ എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്ന ആശയം പുതുമയല്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ബ്രസീലും അമേരിക്കയും ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തിയിരുന്നു.
ആഗോള എണ്ണ പ്രതിസന്ധിക്ക് പിന്നാലെ പെട്രോളിയം ഇറക്കുമതി കുറയ്ക്കാൻ ബ്രസീൽ 1975ൽ 'പ്രോആൽക്കോൾ' പദ്ധതി ആരംഭിച്ചു. കരിമ്പിൽ നിന്ന് എഥനോൾ ഉത്പാദിപ്പിച്ച് പെട്രോളിന് പകരമാക്കുകയായിരുന്നു ലക്ഷ്യം.
ഇന്ന് ബ്രസീലിൽ പെട്രോളിൽ 27 ശതമാനത്തിലധികം എഥനോൾ നിർബന്ധമായും ചേർക്കുന്നു. ലക്ഷക്കണക്കിന് ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങൾ 100 ശതമാനം എഥനോളും ഉപയോഗിച്ച് ഓടുന്നു.
ധാന്യങ്ങളിൽ നിന്നുള്ള എഥനോൾ ഉത്പാദനമാണ് അമേരിക്കയുടെ പ്രധാന കരുത്ത്. 1970-കളിലെ എണ്ണ പ്രതിസന്ധിക്ക് ശേഷം സർക്കാർ നികുതി ഇളവുകളും നിയമങ്ങളും വഴി എഥനോൾ ഉപയോഗം വ്യാപിപ്പിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ എഥനോൾ ഉത്പാദക രാജ്യമാണ് അമേരിക്ക.
2003 ജനുവരി ഒന്നിന് എഥനോൾ ബ്ലെൻഡഡ് പെട്രോൾ പദ്ധതി ഇന്ത്യയിൽ ആരംഭിച്ചു. ആദ്യം 5 ശതമാനം എഥനോൾ മിശ്രിതമായിരുന്ന പദ്ധതി പിന്നീട് ഘട്ടംഘട്ടമായി ഇ20 ലക്ഷ്യത്തിലേക്ക് വളർന്നു.
ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുക, കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുക, കരിമ്പും ധാന്യങ്ങളും ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾക്ക് സ്ഥിരമായ വിപണി ഒരുക്കുക എന്നിവയാണ് ഇന്ത്യയുടെ എഥനോൾ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
2025-26ൽ ഇന്ത്യ 20 ശതമാനം എഥനോൾ ബ്ലെൻഡിംഗ് ലക്ഷ്യം കൈവരിച്ചതായി കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ നിലവിൽ 20 ശതമാനത്തിന് മുകളിൽ ദേശീയതലത്തിൽ മിശ്രിതം വർധിപ്പിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പെട്രോളോ എഥനോളോ രണ്ടും ഏത് അനുപാതത്തിലും ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങളാണ് ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങൾ. ഇന്ധനത്തിലെ എഥനോളിന്റെ അളവ് തിരിച്ചറിഞ്ഞ് എൻജിൻ പ്രവർത്തനം സ്വയം ക്രമീകരിക്കുന്ന സാങ്കേതികവിദ്യയാണ് ഇവയുടെ പ്രത്യേകത.
ബ്രസീലിൽ ഭൂരിഭാഗം പുതിയ കാറുകളും ഫ്ലെക്സ്-ഫ്യൂവൽ മോഡലുകളാണ്. ഇന്ത്യയിൽ ടൊയോട്ട, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികൾ എഥനോൾ അനുയോജ്യ വാഹന സാങ്കേതികവിദ്യ വികസിപ്പിച്ചുവരികയാണ്.
എഥനോൾ മിശ്രിതം വർധിപ്പിക്കുന്നത് മാത്രം പോര. അനുയോജ്യമായ വാഹനങ്ങൾ, ഇന്ധന വിതരണ ശൃംഖല, ഉപഭോക്തൃ അവബോധം, കർഷക പിന്തുണ എന്നിവ ഒരുമിച്ചാണ് എഥനോൾ അധിഷ്ഠിത ഇന്ധന നയത്തിന്റെ വിജയത്തെ നിർണയിക്കുന്നത്.