ഇ20 പെട്രോൾ വാഹന എഞ്ചിന് കേടുപാടുകൾ വരുത്തുമെന്ന പ്രചാരണങ്ങൾ കേന്ദ്ര സർക്കാർ തള്ളി. മുമ്പ് വിശദമായ പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും പഴയ വാഹനങ്ങളിൽ ചെറിയ മൈലേജ് കുറവ് ഉണ്ടാക്കാമെങ്കിലും തകരാറുകൾക്ക് അടിസ്ഥാനമില്ലെന്നും പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.
ഇ20 പെട്രോൾ വാഹനങ്ങളുടെ എഞ്ചിന് കേടുപാടുകൾ വരുത്തുമെന്ന പ്രചാരണം തള്ളി കേന്ദ്ര സർക്കാർ. ഇ20 എന്നറിയപ്പെടുന്ന എത്തനോൾ കലർന്ന പെട്രോൾ വാഹനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും ആയുസ് കുറയ്ക്കുമെന്ന വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
28
ചോദിച്ചത് ജോൺ ബ്രിട്ടാസും രാജീവ് ശുക്ലയും
രാജ്യസഭാ എം പിമാരായ ജോൺ ബ്രിട്ടാസിന്റെയും രാജീവ് ശുക്ലയുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകവെ പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ആണ് ഇക്കാര്യം അറിയിച്ചത്.
38
സുരേഷ് ഗോപി പറഞ്ഞത്
വിപണിയിൽ എത്തിക്കുന്നതിന് മുമ്പ് ഇ20 പെട്രോൾ ലാബുകളിലും വാഹനങ്ങളിലും വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നുവെന്നും സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് രാജ്യവ്യാപകമായി വിതരണം ആരംഭിച്ചതെന്നും മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.
ഇ20 പെട്രോൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് വിവിധ പരിശോധനകളിലൂടെ കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. എന്നാൽ പഴയ തലമുറ വാഹനങ്ങളിൽ ഇന്ധനക്ഷമതയിൽ ചെറിയ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. ഏകദേശം മൂന്ന് മുതൽ അഞ്ച് ശതമാനം വരെ മൈലേജ് കുറയാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, ഇ20 പെട്രോളിന് നിരവധി ഗുണങ്ങളുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. എഞ്ചിൻ പ്രവർത്തനം കൂടുതൽ സുഗമമാക്കാനും മലിനീകരണം കുറയ്ക്കാനും എത്തനോൾ കലർന്ന ഇന്ധനം സഹായിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
58
എഞ്ചിൻ തകരാറുമായി ബന്ധപ്പെട്ട പരാതികളില്ല
ഇ20 പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് വാഹനങ്ങളുടെ എഞ്ചിനോ ഇന്ധന പമ്പുകളോ തകരാറിലായതായി വാഹന നിർമാതാക്കളിൽ നിന്നോ ഓട്ടോമൊബൈൽ സംഘടനകളിൽ നിന്നോ ഉപഭോക്താക്കളിൽ നിന്നോ കാര്യമായ പരാതികൾ ലഭിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. സമൂഹമാധ്യമങ്ങളിലും ചില റിപ്പോർട്ടുകളിലും പ്രചരിച്ച എഞ്ചിൻ തകരാറുകളുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ പരിശോധിച്ചെങ്കിലും അവയിൽ പലതും അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളോ അതിശയോക്തികളോ ആണെന്ന് കണ്ടെത്തിയതായും സർക്കാർ വ്യക്തമാക്കി.
68
വാഹന നിർമാതാക്കളുടെ സർവീസ് ഡാറ്റയും പിന്തുണയ്ക്കുന്നു
തങ്ങളുടെ വാദത്തിന് പിന്തുണയായി വാഹന നിർമാതാക്കളിൽ നിന്നുള്ള സർവീസ് വിവരങ്ങളും സർക്കാർ അവതരിപ്പിച്ചു. ഒരു പ്രമുഖ വാഹന നിർമാതാവ് കഴിഞ്ഞ വർഷം ഏകദേശം 2.84 കോടി വാഹനങ്ങൾക്ക് സർവീസ് നൽകിയിരുന്നു. ഇതിൽ ഏകദേശം 1.5 കോടി വാഹനങ്ങൾ ഇ20 പെട്രോളിനായി പ്രത്യേകം രൂപകൽപ്പന ചെയ്തവയല്ലായിരുന്നു. എന്നിട്ടും എത്തനോൾ ഉപയോഗം മൂലം വാഹനങ്ങൾക്ക് വലിയ തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കമ്പനി ഡാറ്റ സൂചിപ്പിക്കുന്നത്. ഇക്കാരണത്താലാണ് വാഹന കമ്പനികൾ ഇപ്പോഴും സാധാരണ വാറന്റി സേവനങ്ങൾ തുടരുന്നതെന്നും സർക്കാർ വ്യക്തമാക്കി.
78
കോടിക്കണക്കിന് വാഹനങ്ങൾ ഇ20 ഉപയോഗിക്കുന്നു
രാജ്യത്ത് നിലവിൽ 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും മൂന്ന് കോടിയിലധികം പെട്രോൾ കാറുകളും എത്തനോൾ കലർന്ന പെട്രോൾ ഉപയോഗിച്ച് കാര്യമായ പ്രശ്നങ്ങളില്ലാതെ ഓടുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
88
30,000ത്തിലധികം പരിശോധനകൾ
ഇന്ധനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി രാജ്യത്തെ പെട്രോൾ പമ്പുകളിൽ അടുത്തിടെ 30,000ത്തിലധികം പരിശോധനകൾ നടത്തിയതായും സർക്കാർ അറിയിച്ചു. ഇ20 പെട്രോൾ യഥാർഥത്തിൽ എഞ്ചിനുകൾക്ക് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ രാജ്യത്തെ ദശലക്ഷക്കണക്കിന് വാഹന ഉടമകൾ വാഹന നിർമാതാക്കളെ സമീപിച്ച് പരാതികൾ നൽകുമായിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.