സര്‍ക്കാര്‍ ജോലിയുള്ള 8 ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

First Published May 19, 2020, 2:40 PM IST

മുംബൈ: ഐപിഎല്ലിന്റെ കടന്നുവരവോടെ ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു പ്രഫഷണായി സ്വീകരിക്കുന്ന  യുവാക്കളുടെ എണ്ണം ഏറെയാണ്. ഇന്ത്യന്‍ ടീമിനായി കളിക്കുക എന്നതായിരുന്നു മുമ്പ് ഒരു ക്രിക്കറ്റ് താരത്തിന്റെ ആത്യന്തിക ലക്ഷ്യമെങ്കില്‍ ഇപ്പോള്‍ ഐപിഎല്‍ ടീമില്‍ ഇടം പിടിക്കുക എന്നതായി മാറിയിട്ടുണ്ട്. കൈനിറയെ പണവും പ്രശസ്തിയുമെല്ലാം യുവാക്കളെ ഐപിഎല്ലിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ക്രിക്കറ്റ് ഒരു കരിയറായി കൊണ്ടുപോകുമ്പോഴും ക്രിക്കറ്റിനുശേഷമുള്ള ജീവിതം കൂടി മുന്നില്‍ക്കണ്ട് മുന്നോട്ടുപോകുന്ന ചില താരങ്ങളുമുണ്ട്. അത്തരത്തിലുള്ള ചില ഇന്ത്യന്‍ താരങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

കെ എല്‍ രാഹുല്‍: വിരാട് കോലിക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കെല്‍പുള്ള താരമാണ് രാഹുല്‍. ഏകദിനത്തിലും ടെസ്റ്റിലും ടി20യിലും ഒരുപോലെ അനുയോജ്യന്‍. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കെല്‍പുള്ള രാഹുല്‍ റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ കൂടിയാണ്. റിസര്‍വ് ബാങ്കിന്റെ പരസ്യങ്ങളിലും രാഹുലിനെ ആരാധകര്‍ കാണാറുണ്ട്.
undefined
ഉമേഷ് യാദവ്: ഇന്ത്യയുടെ അതിവേഗ ബൗളര്‍മാരില്‍ മുന്‍നിരയിലാണ് ഉമേഷ് യാദവിന്റെ സ്ഥാനം. കരിയറിന്റെ തുടക്കകാലത്ത് പോലീസ് കോണ്‍സ്റ്റബിള്‍ ആവാനിരുന്ന ഉമേഷിന് ചെറിയ വ്യത്യാസത്തിലാണ് ജോലി നഷ്ടമായത്. എന്നാല്‍ 2017ല്‍ റിസര്‍വ് ബാങ്ക് ഉമേഷിനെ അസിസ്റ്റന്റ് മാനേജരായി നിയമിച്ചു.
undefined
ഹര്‍ഭജന്‍ സിംഗ്: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ഹര്‍ഭജന്‍ സിംഗ്. ദേശീയ ടീമില്‍ കളിച്ചിട്ട് കുറച്ചധികം കാലമായെങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഹര്‍ഭജന്‍ ഇതുവരെ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം കൂടിയായ ഹര്‍ഭജന്‍ പഞ്ചാബ് പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ആണ്. കായികരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ഹര്‍ഭജന് പഞ്ചാബ് സര്‍ക്കാര്‍, പോലീസില്‍ നിയമനം നല്‍കിയത്.
undefined
ജൊഗിന്ദര്‍ ശര്‍മ: 2007ലെ ടി20 ലോകകപ്പിലെ അവസാന ഓവര്‍ ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കില്ല. ആ ഓവര്‍ എറിഞ്ഞ ജോഗീന്ദര്‍ ശര്‍മയെയും. മിസ്ബാ ഉള്‍ ഹഖിനെ ശ്രീശാന്തിന്റെ കൈകളിലെത്തിച്ച് ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച ജോഗീന്ദര്‍ ശര്‍മക്ക് ഹരിയാന സര്‍ക്കാര്‍, പോലീസില്‍ നിയമനം നല്‍കി. ഇപ്പോഴദ്ദേഹം ഹരിയാന പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ആണ്. ലോക് ഡൗണ്‍ കാലത്ത് ജോലിയില്‍ സജീവമായ ജോഗീന്ദറിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
undefined
യുസ്‌വേന്ദ്ര ചാഹല്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി നടത്തിയ മിന്നും പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ടീമിലെത്തിയ ചാഹല്‍ പിന്നീട് ഇന്ത്യയുടെ അവിഭാജ്യ ഘടകമായി. ക്രിക്കറ്റിന് പുറമെ ചെസിലും മികവ് കാട്ടിയിട്ടുള്ള ചാഹലിനെ ആദായനികുതി വകുപ്പ് ഇന്‍കംടാക്സ് ഓഫീസറായി നിയമിച്ചിരുന്നു.
undefined
എം എസ് ധോണി: ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച നായകനാണ് എം എസ് ധോണി. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത ധോണി ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുമോ എന്ന ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. 2011ല്‍ ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ചതിന് പിന്നാലെ ധോണിയെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഹോണററി ലഫ് കേണല്‍ ആയി നിയമിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ എന്‍ ശ്രീനിവാസന്റെ ഇന്ത്യാ സിമന്റ്സില്‍ വൈസ് പ്രസിഡന്റ് കൂടിയാണ് ധോണി.
undefined
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്ററായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് വായുസേന 2010ല്‍ ഹോണററി ഗ്രൂപ്പ് ക്യാപ്റ്റായി നിയമിച്ചിരുന്നു. 2012ല്‍ സച്ചിനെ രാജ്യസഭാംഗമായും നാമനിര്‍ദേശം ചെയ്തിരുന്നു. അതോടെ സജീവ ക്രിക്കറ്റില്‍ തുടരവെ രാജ്യസഭയിലെത്തുന്ന ആദ്യ താരമായിരുന്നു സച്ചിന്‍.
undefined
കപില്‍ ദേവ്: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടറായ കപില്‍ ദേവ് ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് സമ്മാനിച്ച നായകന്‍ കൂടിയാണ്. കപിലിന്റെ സേവനങ്ങള്‍ മാനിച്ച് അദ്ദേഹത്തെ 2008ല്‍ കരസേനയില്‍ ഹോണററി ലഫ്. കേണല്‍ ആയി നിയമിച്ചിരുന്നു.
undefined
click me!