ട്വന്‍റി 20 ലോകകപ്പ് 2026; ടീം ഇന്ത്യ ഭയക്കേണ്ടത് മൂന്ന് താരങ്ങളെ, ടൂര്‍ണമെന്‍റ് വിജയിയെ തീരുമാനിക്കുക ഈ അഞ്ച് പേര്‍

Published : Feb 04, 2026, 10:52 AM IST

ഐസിസി ട്വന്‍റി 20 ലോകകപ്പ് 2026 വരികയാണ്. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വമരുളുന്ന ടൂര്‍ണമെന്‍റില്‍ ഏറ്റവുമധികം ശ്രദ്ധിക്കാന്‍ പോകുന്ന അഞ്ച് താരങ്ങളെ പരിചയപ്പെടാം. ടി20 ലോകകപ്പിന്‍റെ വിധിയെഴുതാന്‍ പോകുന്ന താരങ്ങളായിരിക്കും ഇത്.

PREV
15
1. ജസ്‌പ്രീത് ബുമ്ര (ഇന്ത്യ)

സമകാലിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസറാണ് ഇന്ത്യയുടെ ജസ്‌പ്രീത് ബുമ്ര. 87 രാജ്യാന്തര ട്വന്‍റി 20കളില്‍ 107 വിക്കറ്റുകളുണ്ട് ബുമ്രയ്ക്ക്. വെറും 6.54 മാത്രമാണ് ഇക്കോണമി എന്നത് ബുമ്ര എത്രത്തോളം അപകടകാരിയാണെന്ന് തെളിയിക്കുന്നു. ഇത്തവണത്തെ ട്വന്‍റി 20 ലോകകപ്പിലെ ടീം ഇന്ത്യയുടെ തുറപ്പുചീട്ട് ജസ്‌പ്രീത് ബുമ്രയാണ്. പവര്‍പ്ലേ മുതല്‍ ഡെത്ത് ഓവറുകള്‍ വരെ എതിരാളികളെ വെള്ളംകുടിപ്പിക്കും ബുമ്രയുടെ പന്തുകള്‍.

25
2. അഭിഷേക് ശര്‍മ്മ (ഇന്ത്യ)

ടി20യുടെ ബാറ്റിംഗ് ശൈലിക്ക് ഏറ്റവും അനുയോജ്യനായ ഓപ്പണറാണ് ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ്മ. ടി20യില്‍ ലോക ഒന്നാം നമ്പര്‍ എന്ന പദവിയുമായാണ് അഭിഷേക് ശര്‍മ്മ ലോകകപ്പിന് ഇറങ്ങുന്നത്. ആദ്യ പന്ത് മുതല്‍ എതിരാളികളെ പ്രഹരിച്ച് തുടങ്ങുന്ന ഭയരഹിത ശൈലിയാണ് അഭിഷേകിന്‍റെ കൈമുതല്‍. രാജ്യാന്തര ടി20 കരിയറില്‍ 194.74 സ്‌ട്രൈക്ക് റേറ്റില്‍ 1,297 റണ്‍സുണ്ട് അഭിഷേകിന്. ന്യൂസിലന്‍ഡിന് എതിരെ അടുത്തിടെ അവസാനിച്ച ടി20 പരമ്പരയില്‍ അഭിഷേകിന്‍റെ പ്രഹരശേഷി നാം കണ്ടതാണ്.

35
3. റാഷിദ് ഖാന്‍ (അഫ്‌ഗാനിസ്ഥാന്‍)

രാജ്യാന്തര ടി20യിലെ ഏറ്റവും മികച്ച സ്‌പിന്‍ ബൗളറാണ് അഫ്‌ഗാനിസ്ഥാന്‍റെ റാഷിദ് ഖാന്‍. 111 രാജ്യാന്തര ടി20കളില്‍ 187 വിക്കറ്റുമായി ഫോര്‍മാറ്റിലെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി വിലസുന്നു റാഷിദ് ഖാന്‍. 11.50 എന്ന സ്‌ട്രൈക്ക് റേറ്റ് പറയുന്നുണ്ട് റാഷിദ് ഖാന്‍റെ പ്രഹരശേഷി. മത്സരത്തിന്‍റെ ഏത് ഘട്ടത്തിലും വിശ്വസിച്ച് പന്തെറിയാനാവുന്ന റാഷിദ് ഖാന്‍റെ ഇക്കോണമി ആറിന് അല്‍പം മുകളില്‍ മാത്രമാണ്. ലോവര്‍-ഓര്‍ഡറില്‍ ഹിറ്ററായും മികച്ച ഫീല്‍ഡറായും മാറുമ്പോള്‍ റാഷിദ് ഖാന്‍ അഫ്‌ഗാന്‍ ടീമിന്‍റെ എക്‌സ് ഫാക്‌ടറാവുന്നു.

45
4. വനിന്ദു ഹസരങ്ക (ശ്രീലങ്ക)

സ്വന്തം നാട്ടില്‍ കൂടി നടക്കുന്ന ടി20 ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ജയപരാജയങ്ങള്‍ തീരുമാനിക്കാന്‍ പോകുന്നത് സ്‌പിന്നര്‍ വനിന്ദു ഹസരങ്കയാണ്. 94 രാജ്യാന്തര ടി20കളില്‍ 151 വിക്കറ്റുകള്‍ സ്വന്തമായുണ്ട് ഹസരങ്കയ്‌ക്ക്. 16.21 ആണ് ബൗളിംഗ് ശരാശരി. വേഗം കുറഞ്ഞതും ടേണിംഗ് ലഭിക്കുന്നതുമായ പിച്ചുകളില്‍ വനിന്ദു ഹസരങ്കയുടെ പന്തുകള്‍ ബാറ്റര്‍മാരെ വട്ടംകറക്കും. പവര്‍പ്ലേ മുതല്‍ മധ്യ ഓവറുകള്‍ വരെ നീളുന്ന ഹസരങ്ക ഷോയെ അതിജീവിക്കാന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്തുനിന്നുള്ള താരങ്ങള്‍ പാടുപെടും.

55
5. ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ)

ടീം ഇന്ത്യ പോലുള്ള പ്രധാന എതിരാളികള്‍ക്കെതിരെ നിര്‍ണായക മത്സരങ്ങളില്‍ പുറത്തെടുക്കുന്ന മികവ് തന്നെയാണ് ട്രാവിസ് ഹെഡിനെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യക്ക് അഭിഷേക് ശര്‍മ്മ പോലെ ഓസ്ട്രേലിയക്ക് വെടിക്കെട്ട് തുടക്കം നല്‍കുന്ന ഓപ്പണറാണ് ഹെഡ്. 49 രാജ്യാന്തര ടി20കളിലെ നേട്ടം 156 സ്ട്രൈക്ക് റേറ്റില്‍ 1,224 റണ്‍സ്. ഐപിഎല്‍ പരിചയം ലോകകപ്പില്‍ ട്രാവിസ് ഹെഡിന് മുതല്‍ക്കൂട്ടാകും. സ്റ്റാര്‍ പേസര്‍മാരായ പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ഇല്ലാത്ത ടി20 ലോകകപ്പില്‍ ഓസീസ് ടീമിന്‍റെ ആത്മവിശ്വാസം പ്രധാനമായും ഹെഡിനെ ഫോമിനെ ആശ്രയിച്ചിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Photos on
click me!

Recommended Stories