Titanic: കടലിനടിയില്‍ചെന്ന് ടൈറ്റാനിക് കാണാന്‍ അവസരം; ടിക്കറ്റ് നിരക്ക് ഇത്തിരി കടുപ്പമാണ്!

First Published Nov 25, 2021, 2:57 PM IST

ഇന്നും ആളുകള്‍ക്ക് കൗതുകം നിറഞ്ഞൊരു വിഷയമാണ് ടൈറ്റാനിക്. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ കടലിനടിയില്‍ ആണ്ടുപോയ ആ ആഡംബര കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഇന്നും കാലത്തെ അതിജീവിച്ച് നിലനില്‍ക്കുന്നുണ്ട്. കടലാഴങ്ങളില്‍ ചെന്ന് ടൈറ്റാനിക്  കാണാന്‍ അവസരം ഒരുക്കുകയാണ് ഓഷ്യന്‍ ഗേറ്റ് എസ്‌പെഡിഷന്‍സ്. 

ചരിത്രത്തില്‍ ഇന്നും മായാത്ത ഓര്‍മ്മയായി നില്‍ക്കുന്ന ടൈറ്റാനിക് നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുണ്ടോ? ഉണ്ടെങ്കില്‍ ഇപ്പോള്‍ അതിനൊരു അവസരം ഒരുക്കുകയാണ് ഓഷ്യന്‍ ഗേറ്റ് എസ്‌പെഡിഷന്‍സ്. 

വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ 1985 -ലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം ആദ്യമായി കണ്ടെത്തിയത്. അതിന് ശേഷം 250-ല്‍ താഴെ ആളുകള്‍ മാത്രമേ അത് കണ്ടിട്ടുള്ളൂ. 

12,500 അടി താഴെ ആഴക്കടലിലുള്ള അത്യപൂര്‍വ്വമായ ആ കാഴ്ചയ്ക്ക് അവസരമൊരുക്കുകയാണ് ഇപ്പോള്‍ ഈ സ്വകാര്യ കമ്പനി. കടലിനടിയില്‍ പര്യവേക്ഷണം നടത്തുന്ന സ്വകാര്യ കമ്പനിയാണ് അത്.  

അടുത്ത വര്‍ഷം മെയ് മാസത്തില്‍ ആരംഭിച്ച് ജൂണില്‍ അവസാനിക്കുന്ന സമുദ്രപര്യവേഷണ യാത്ര പക്ഷേ ഒട്ടും എളുപ്പമല്ല. വമ്പന്‍ തുകയാണ് കമ്പനി ഇതിലൊരു ടിക്കറ്റിനായി ആവശ്യപ്പെടുന്നത്. 2.5 ലക്ഷം ഡോളര്‍ (ഒരു കോടി എണ്‍പത്താറുലക്ഷം രൂപ)! 


കാഡയിലെ സെന്റ് ജോണ്‍സില്‍നിന്നാണ് 370 കിലോ മീറ്റര്‍ അകലെയുള്ള ടൈറ്റാനിക് അവശിഷ്ടങ്ങളിലേക്ക് യാത്ര ആരംഭിക്കുക. ടൈറ്റാനിക് മുങ്ങിക്കിടക്കുന്ന സ്ഥലത്ത് നിര്‍ത്തിയിട്ട ആഡംബര കപ്പലില്‍നിന്നും കമ്പനിയുടെ അത്യാധുനിക സജ്ജീകരണങ്ങളുള്ള മുങ്ങിക്കപ്പലിലാണ് ടൈറ്റാനിക്കിലേക്ക് യാത്ര പോവുക. 

ഓരോ യാത്രയിലും പരമാവധി അഞ്ചുപേരായിരിക്കും ഉണ്ടാവുക. പര്യവേക്ഷണ വിദഗ്ധരും മുങ്ങല്‍ വിദഗ്ധരും ഗവേഷകരും യാത്രയില്‍ സഹയാത്രികരായി ഉണ്ടാവും. 4000 അടി താഴ്ചയിലേക്കാണ് സഞ്ചരിക്കേണ്ടത്. ഇതിനായി മിഷന്‍ സ്‌പെഷ്യലിസ്റ്റ് ആകാനുള്ള പരീശീലനം നല്‍കും. 


പരിശീലനത്തിനൊടുവില്‍ ടൈറ്റന്‍ മുങ്ങിക്കപ്പല്‍ വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലുള്ള ടൈറ്റാനിക് കപ്പല്‍ അവശിഷ്ടത്തിന് മുകളിലെത്തുന്നു. ഇവിടെ നിന്നും കടലിലിറങ്ങിയുള്ള യഥാര്‍ത്ഥ യാത്ര ആരംഭിക്കും. 


ടൈറ്റാനിക് കാണാനുള്ള ഓരോ മുങ്ങലും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നീളും. മുങ്ങിക്കപ്പലിന്റെ അകത്ത് 2 അടി വീതിയുള്ള ജനല്‍ വഴി പുറത്തുള്ള കാഴ്ചകള്‍  കാണാം. 

ഏറ്റവും പുതിയ ക്യാമറാ സാങ്കേതികവിദ്യകളുള്ളതാണ് മുങ്ങിക്കപ്പല്‍. കപ്പലിന്റെ അവശിഷ്ടങ്ങളുടെ നാശത്തിന്റെ തോത് നിര്‍ണ്ണയിക്കാനും അവശിഷ്ടങ്ങളില്‍ വസിക്കുന്ന സമുദ്രജീവികളെ വിലയിരുത്താനും സജ്ജീകരണങ്ങള്‍ കപ്പലിലുണ്ടാവും. 
 


ഇത് ആദ്യമായല്ല ടൈറ്റാനിക് കാണാന്‍ കമ്പനി ആളുകളെ ക്ഷണിക്കുന്നത്. കഴിഞ്ഞ വര്‍ഷവും കമ്പനി ഇത്തരത്തില്‍ ഒരു യാത്ര സംഘടിപ്പിച്ചിരുന്നു. കടലിനടിയില്‍ പര്യവേക്ഷണം നടത്തുന്ന സ്വകാര്യ കമ്പനിയാണ് അത്.  

മുങ്ങാത്ത കപ്പല്‍' എന്ന് വിളിക്കപ്പെട്ടിരുന്ന ടൈറ്റാനിക് 1912 ഏപ്രില്‍ 14 -നാണ് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് യാത്ര പുറപ്പെട്ടത്. എന്നാല്‍ ഒരു മഞ്ഞുമലയുമായി കൂട്ടിയിടിച്ചു ഭീമാകാരമായ കപ്പല്‍ ആ കന്നി യാത്രയുടെ നാലാം ദിവസം തന്നെ തകരുകയായിരുന്നു.


വൈറ്റ് സ്റ്റാര്‍ ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ഒരു യാത്രാകപ്പലായിരുന്നു റോയല്‍ മെയില്‍ സ്റ്റീമര്‍ ടൈറ്റാനിക്. ഒരിക്കലും മുങ്ങാത്ത കപ്പല്‍ എന്ന് നിര്‍മാതാക്കള്‍ വാഴ്ത്തിയ കപ്പല്‍. അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പല്‍. 


1911 -ലാണ് ടൈറ്റാനിക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.   മൂന്നു ക്ലാസ്സുകളിലായി 2500 യാത്രക്കാരെയും, ആയിരത്തോളം ജോലിക്കാരെയും വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു അതിന്. 


വെള്ളം കടക്കാത്ത പതിനാറു അറകള്‍, കൂടാതെ അത്യാധുനിക സുരക്ഷ ക്രമീകരണങ്ങള്‍.  ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, ലൈബ്രറികള്‍, ഹൈ-ക്ലാസ് റെസ്റ്ററന്റുകള്‍, ആഡംബര ക്യാബിനുകള്‍ എന്നിവ ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നു. 


നിരവധി സുരക്ഷ സംവിധാനങ്ങളും ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നു. വാട്ടര്‍റ്റൈയ്റ്റ് കംപാര്‍ട്ട്‌മെന്റുകളും, റിമോട്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന വാട്ടര്‍റ്റൈയ്റ്റ് ഡോറുകളും സുരക്ഷയുടെ ഭാഗമായിരുന്നു. 


1,178 ആളുകള്‍ക്കുള്ള ലൈഫ്‌ബോട്ടുകളും ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നു. എന്നാല്‍ 16 ലൈഫ്‌ബോട്ട് ഡെവിറ്റുകള്‍ മാത്രമേ കപ്പലില്‍ ഉണ്ടായിരുന്നുള്ളൂ. ഓളപരപ്പിലൂടെ ഒഴുകി നടക്കുന്ന ഈ കൊട്ടാരം സൃഷ്ട്ടിച്ചത് ജെ ബ്രൂസ് ഇസ്‌മേ എന്ന ഇംഗ്ലീഷ് ബിസിനസുകാരനായിരുന്നു. 


1912 ,ഏപ്രില്‍ 10 ന് ഇംഗ്ലണ്ടിലെ സതാംപ്റ്റണ്‍ തുറമുഖത്തു നിന്നാണ് കപ്പല്‍ കന്നി യാത്ര തുടങ്ങിയത്.  2,200 പേരെയും കൊണ്ട് ന്യൂയോര്‍ക്കിലേക്കായിരുന്നു യാത്ര. ക്യാപ്ടന്‍ എഡ്വാര്‍ഡ് സ്മിത്തായിരുന്നു കപ്പലിന്റെ ചുക്കാന്‍ പിടിച്ചത്. 


ലോകത്തെ പല സമ്പന്നന്മാരുമായിരുന്നു അന്ന് കപ്പലില്‍ യാത്ര ചെയ്തിരുന്നത്. ഗ്രേറ്റ് ബ്രിട്ടണില്‍ നിന്നും അയര്‍ലന്‍ഡില്‍ നിന്നും സ്‌കാന്‍ഡിനാവിയയില്‍ നിന്നും നൂറുകണക്കിന് കുടിയേറ്റക്കാരും കപ്പലിലുണ്ടായിരുന്നു. 


തുടക്കത്തിലെ താളപ്പിഴകള്‍ നിറഞ്ഞതായിരുന്നു ടൈറ്റാനിക്കിന്റെ കന്നിയാത്രയെന്നാണ് കഥകള്‍. സതാംപ്ടന്‍ തുറമുഖത്തുനിന്നു യാത്ര തുടങ്ങിയപ്പോഴെയുണ്ടായ തിരയിളക്കത്തില്‍ അവിടെ നങ്കൂരമിട്ടിരുന്ന മറ്റൊരു കപ്പലുമായി നേരിയ വ്യത്യാസത്തിലാണ്  കൂട്ടിയിടി ഒഴിവായതത്രെ. ഒരു ദിവസം കൊണ്ട് ടൈറ്റാനിക് ഏകദേശം 873 കിലോമീറ്റര്‍ പിന്നിട്ടെന്നാണ് കണക്കുകള്‍. 


സമുദ്രത്തിന്റെ തെക്കുഭാഗത്ത് മഞ്ഞുപാളികള്‍ ഉള്ളതായി മറ്റു കപ്പലുകളില്‍ നിന്നും തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ശരവേഗതയില്‍ പായുകയായിരുന്നു ടൈറ്റാനിക്ക്. 


ഒടുവില്‍ കപ്പല്‍ ഒരു മഞ്ഞുമലയില്‍ ഇടിച്ച് നെടുകെ പിളരുകയായിരുന്നു. ഏകദേശം 80 കിമി അകലെ കാര്‍പാര്‍ത്തിയ എന്ന കപ്പല്‍ അപായ സന്ദേശം ലഭിച്ചയുടനെ അവിടേക്ക് തിരിച്ചു. 


മുകള്‍ തട്ടിലുള്ളവരോട് കപ്പല്‍ ഉപേക്ഷിക്കാന്‍ ക്യാപ്റ്റന്‍ സ്മിത്ത് ആവശ്യപെട്ടു. 2200 യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും രക്ഷപെടാന്‍ ആകെ 20 ലൈഫ് ബോട്ടുകള്‍ മാത്രമേ കപ്പലില്‍ ഉണ്ടായിരുന്നുള്ളു. 

ടൈറ്റാനിക്കിന്റെ തകര്‍ച്ചയ്ക്ക് ' ധ്രുവദീപ്തി' എന്ന പ്രതിഭാസം കാരണമായി എന്ന് നേരത്തെ ഒരു പഠനം പുറത്തുവന്നിരുന്നു. അമേരിക്കന്‍ ഗവേഷകയായ മില സിന്‍കോവ നടത്തിയ പഠനം വെതര്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 


ടൈറ്റാനിക്കില്‍ സഞ്ചരിച്ച അതില്‍ നിന്നും രക്ഷപ്പെട്ട നാവികര്‍ യാത്രക്കാര്‍ എന്നിവരുടെ മൊഴികള്‍ പഠന വിധേയമാക്കിയാണ് മില സിന്‍കോവ പഠനം പൂര്‍ത്തിയാക്കിയത്.  


സൂര്യനില്‍ നിന്നുള്ള അസാധാരണ ഊര്‍ജ്ജ പ്രവാഹം ടൈറ്റാനിക്കിലെ വടക്കുനോക്കിയന്ത്രത്തിന്റെ ഫലത്തെ സ്വാധീനിച്ചിരിക്കാമെന്നും ഇതുമൂലമുണ്ടായ ദിശാവ്യതിയാനമാണ് മഞ്ഞുമലയില്‍ ഇടിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പഠനം പറയുന്നത്. 

ടെലഗ്രാഫ് വയറുകളില്‍ നിന്നും തീപ്പൊരിയുണ്ടായതായും പല ടെലഗ്രാഫ് ഓപറേറ്റര്‍മാര്‍ക്കും വൈദ്യുതാഘാതം ഏറ്റതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തന്നെയാണ് ടൈറ്റാനിക്കില്‍ നിന്നുള്ള അപകട സന്ദേശം അടുത്തുള്ള കപ്പലുകളില്‍ എത്താതിരിക്കാന്‍ കാരണമെന്നും പഠനം പറയുന്നു.
 


1985-ലാണ് ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അതിനു ശേഷമാണ്, ആഗോള ഹിറ്റായി മാറിയ ടൈറ്റാനിക് എന്ന സിനിമ പുറത്തുവന്നത്. അതിനെ തുടര്‍ന്നാണ് കപ്പല്‍ അവശിഷ്ടങ്ങള്‍ കാണാനുള്ള ആളുകളുടെ അഭിനിവേശം വര്‍ദ്ധിച്ചത്. 


1985 -ല്‍ അറ്റ് ലാന്റിക്ക് സമുദ്രത്തിന്റെ അടിത്തട്ടില്‍ കണ്ടെത്തിയ ടൈറ്റാനിക്കിന് രൂപമാറ്റം വന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടൈറ്റാനിക്കിന്റെ രൂപം കാലങ്ങള്‍ കൊണ്ട് മാറിയതായാണ് ഗവേഷകര്‍ കണ്ടെത്തിയത്. 


1985 ല്‍ ടൈറ്റാനിക്ക് ആവശിഷ്ടങ്ങള്‍ കണ്ടെത്തുമ്പോള്‍ ഉണ്ടായിരുന്നു പായ്മരം, അതിലെ നീരിക്ഷണ സ്ഥലം, ജിംനേഷ്യം, ബാത്ത് ടബുകള്‍ എന്നിവയൊന്നും ഇപ്പോള്‍ കാണാനില്ലെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്. 


ടൈറ്റാനിക് തിരിച്ചുവരവില്ലാത്തവിധം സമുദ്രത്തില്‍ അലിയുകയാണ്, ഇത് പൂര്‍ത്തിയാകും മുന്‍പ് അവിടെ നിന്നും പരമാവധി വിവരം ശേഖരിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.  ലോഹം തിന്നുന്ന ബാക്ടീരികളും, സമുദ്രജല പ്രവാഹവും ടൈറ്റാനിക്ക് അവശിഷ്ടങ്ങള്‍ക്ക് വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.


അടുത്ത 40 വര്‍ഷത്തിനുള്ളില്‍ കപ്പലിന്റെ പുറംഭാഗവും ഘടനയും തകരാന്‍ സാധ്യതയുണ്ടെന്നാണ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ വിലയിരുത്തല്‍. ഇതുകൂടി വെച്ചാണ് ഈ സ്വകാര്യ കമ്പനി ആളുകളെ യാത്രയ്ക്ക് ക്ഷണിക്കുന്നത്. 

click me!