china ban tattoos for football players: ഫുട്ബോള്‍ കളിക്കാര്‍ ടാറ്റൂ പതിക്കുന്നത് വിലക്കി ചൈന

First Published Dec 31, 2021, 12:36 PM IST

ദേശീയ ടീമിന് വേണ്ടി കളിക്കുന്ന ഫുട്ബോൾ താരങ്ങളെ ടാറ്റൂ ചെയ്യുന്നതിൽ നിന്ന് വിലക്കുകയും അവരുടെ ശരീരത്തില്‍ ഇതുവരെ പതിച്ച ടാറ്റൂകള്‍ നീക്കം ചെയ്യാനും ചൈനയുടെ നിര്‍ദ്ദേശം. ദേശീയ തലത്തിലും യൂത്ത് സ്ക്വാഡുകളിലും ടാറ്റൂ പതിച്ച പുതിയ കളിക്കാരെ റിക്രൂട്ട് ചെയ്യുന്നത് "കർശനമായി നിരോധിച്ചിരിക്കുന്നു" എന്ന് രാജ്യത്തെ സ്പോർട്സ് അഡ്മിനിസ്ട്രേഷൻ ബോഡി അറിയിച്ചു. ഈ നീക്കം "സമൂഹത്തിന് നല്ല മാതൃക" സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് സര്‍ക്കാറിന്‍റെ കണ്ടെത്തല്‍. അന്താരാഷ്ട്ര ഡിഫൻഡർ ഷാങ് ലിൻപെങ് ഉൾപ്പെടെയുള്ള ചൈനീസ് കളിക്കാർ തങ്ങളുടെ ശരീരത്തില്‍ ടാറ്റൂ പതിച്ചിട്ടുണ്ട്. ടാറ്റു ചൈനീസ് സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന വിശ്വാസത്തിലാണ് ഏകാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണകൂടം ടാറ്റൂ വിലക്കുമായി രംഗത്തെത്തിയത്. മാത്രമല്ല കളിക്കാരില്‍  ദേശസ്നേഹം വളര്‍ത്താന്‍ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തണമെന്നും മാനേജ്മെന്‍റുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്. 

ചൈനയുടെ ഡിഫൻഡർ ഷാങ് ലിൻപെങ് ഉൾപ്പെടെയുള്ള ചില ദേശീയ താരങ്ങളോട് അവരുടെ ശരീരത്തുള്ള ടാറ്റൂകൾ മറയ്ക്കാൻ മുമ്പ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ശരീരത്തില്‍ ആളുകള്‍ ടാറ്റൂ ചെയ്യുന്നത് തടയാനായി ചൈന 2018 ന്‍റെ പകുതി മുതൽ നിയന്ത്രണം ശക്തമാക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്.  ഇതേ തുടര്‍ന്ന് ചില പ്രൊഫഷണൽ ഫുട്ബോൾ കളിക്കാർ അവരുടെ 'ശരീരകല' മറയ്ക്കാനായി 'ഫുള്‍ കൈ' വസ്ത്രങ്ങള്‍ ധരിക്കുന്നതും പതിവാക്കിയിരുന്നു. 

ദേശീയ ടീമിനും ക്ലബ്ബായ ഗ്വാങ്‌ഷു എഫ്‌സിക്കും വേണ്ടി കളിക്കുമ്പോൾ ഡിഫൻഡർ ഷാങ് ലിൻപെങിനോട് ശരീരത്തിലെ ടാറ്റൂ മൂടിവയ്ക്കാന്‍ നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 'ഫുട്ബോൾ കളിക്കാരുടെ മാനേജ്മെന്‍റിനെ ശക്തിപ്പെടുത്തുക' എന്ന പ്രസ്താവനയിൽ ചൈനീസ് ഫുട്ബോൾ അസോസിയേഷൻ ദേശീയ ടീം കളിക്കാർക്ക് ആവശ്യമായ അച്ചടക്ക നിര്‍ദ്ദേശങ്ങള്‍ നിശ്ചയിക്കുമെന്ന് അറിയിച്ചു. 

ചൈനീസ് ഫുട്ബോൾ കളിക്കാരുടെ മനോഭാവത്തിനും സമൂഹത്തിന് നല്ല മാതൃകയ്ക്കും വേണ്ടിയാണ് ഈ നിര്‍ദ്ദേശമെന്നാണ് ദേശീയ ടീം മാനേജ്മെന്‍റ്  അവകാശപ്പെടുന്നത്. ദേശീയ ടീം, U23 ദേശീയ ടീം, അത്‌ലറ്റുകൾ എന്നിവര്‍ തങ്ങളുടെ ശരീരത്തില്‍ പുതിയ ടാറ്റൂകൾ ഇടുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. ഇതിനകം ശരീരത്തില്‍ ടാറ്റൂകൾ ഉള്ളവർ അവ സ്വയം നീക്കംചെയ്യാനും നിർദ്ദേശിക്കുന്നു. 

പരിശീലനത്തിലും മത്സരങ്ങളിലും (കളിക്കാർ) ടാറ്റൂകൾ മറയ്ക്കണം. അണ്ടർ 20 ലെവലിലും താഴെയുമുള്ള ടീം മാനേജ്മെന്‍റുകള്‍  ശരീരത്തില്‍ ടാറ്റൂകളുള്ള കളിക്കാരെ ടീമിലേക്ക് തെരഞ്ഞെടുക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു എന്നും പ്രസ്ഥാവനയില്‍ പറയുന്നു. ദേശീയ ടീമുകൾ കളിക്കാരുടെ "ദേശസ്നേഹ വിദ്യാഭ്യാസം" ശക്തിപ്പെടുത്തുന്ന "പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ" സംഘടിപ്പിക്കണമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്‌പോർട്‌സ് കൂട്ടിച്ചേർത്തു. 

അങ്ങനെ ചെയ്യുന്നത് "ദൗത്യം, ഉത്തരവാദിത്തം, ബഹുമാനം എന്നിവ വർധിപ്പിക്കുകയും നന്നായി കീഴടക്കാനും പോരാടാനും കഴിവുള്ള ഒരു ദേശീയ ടീമിനെ സൃഷ്ടിക്കുമെന്നും അവര്‍ അവകാശപ്പടുന്നു.  ചൈനയുടെ ദേശീയ ടീം ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതിയ തീരുമാനം എന്നതും ശ്രദ്ധേയമാണ്. 

ടാറ്റൂ പതിച്ച ദേശീയ കളിക്കാരോട് "അവ നീക്കം ചെയ്യാൻ നിർദ്ദേശിച്ചു." എന്ന് രാജ്യത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്‌പോർട്‌സ് (GAS) ഒരു പ്രസ്ഥാവനയിലൂടെയാണ് അറിയിച്ചത്. ബാക്കിയുള്ളവരുടെ സമ്മതത്തോടെ ടീമംഗങ്ങള്‍, പരിശീലന സമയത്തും മത്സര സമയത്തും അടക്കമുള്ള പ്രത്യേക സാഹചര്യങ്ങളിൽ ശരീരത്തില്‍ പതിച്ച ടാറ്റൂകൾ മറയ്ക്കണമെന്നും പ്രസ്ഥാവനയില്‍ പറയുന്നു.  

ചൈനീസ് സംസ്കാരത്തിൽ ടാറ്റൂകൾക്ക് അത്ര നല്ല സ്ഥാനമല്ല ഉള്ളത്.  മുൻകാലങ്ങളിൽ അവ കുറ്റവാളികളെ 'മുദ്ര' കുത്താനാണ് ഉപയോഗിച്ചിരുന്നത്.  കിഴക്കൻ ഏഷ്യയിലെ സംഘടിത കുറ്റകൃത്യ ഗ്രൂപ്പുകള്‍ ഇപ്പോഴും ടാറ്റൂ ഉപയോഗിക്കുന്നുണ്ട്. വംശീയ വിഭാഗങ്ങൾക്കിടയിൽ ടാറ്റൂകൾ പലപ്പോഴും അപരിഷ്കൃതരുടെ അടയാളമായി കാണപ്പെടുന്നു. ഇത്തരം കാര്യങ്ങളാണ് ടാറ്റൂവിനെ കളത്തിന് പുറത്ത് നിര്‍ത്താന്‍ ചൈനയെ പ്രയരിപ്പിക്കുന്നത്. 

ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി,  ടാറ്റൂ ശരീരത്തില്‍ പതിച്ചവരെ അംഗീകരിക്കുന്നില്ല. എന്നാല്‍, ചൈനീസ് യുവാക്കൾക്കിടയിൽ ടാറ്റൂവിന് വലിയ പ്രചാരമുണ്ട്.  "അനാരോഗ്യകരമായ ഉള്ളടക്കം" എന്ന് വിശേഷിപ്പിക്കുന്ന കാര്യങ്ങളിൽ രാജ്യത്തെ നിയമങ്ങൾ കർശനമാക്കുന്നതായി ഈ വർഷം ആദ്യം ചൈനയുടെ ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്റർ പ്രഖ്യാപിച്ചിരുന്നു.

കായിക രംഗത്തെ പ്രമുഖരുടെ ടെലിവിഷനും ഇന്‍റർനെറ്റും ടാറ്റൂകളും പുരുഷന്മാരുടെ പോണിടെയിലുകളും ഉൾപ്പെടുന്ന കേസുകളിൽ സെലിബ്രിറ്റികൾക്ക് കടുത്ത നിയന്ത്രണം ഇപ്പോള്‍ തന്നെ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി സന്ദര്‍ഭങ്ങളില്‍ ഇത്തരം ശരീര കലകളെ സ്ക്രീനില്‍ നിന്ന് മായ്ച്ച് കളഞ്ഞ സന്ദര്‍ഭങ്ങളും ചൈനയില്‍ ഉണ്ടായിട്ടുണ്ട്.  

കഴിഞ്ഞ ഡിസംബറിൽ, ചൈനയിലെ ഒരു വനിതാ യൂണിവേഴ്സിറ്റി ഫുട്ബോൾ മത്സരത്തില്‍ കളിക്കാര്‍ക്ക് മുടിയില്‍ ചായം പൂശാൻ അനുവാദമില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് റദ്ദാക്കേണ്ടി വന്നിരുന്നു. "അത്ലറ്റുകൾ ടാറ്റൂ, മുടി ചായം പൂശുക എന്നിവ ചെയ്യാന്‍ പാടില്ല. മാത്രമല്ല വിചിത്രമായ ഹെയർസ്റ്റൈലുകളില്‍ മുടി ഒതുക്കരുത്. വസ്ത്രത്തോടൊപ്പം അപ്രധാനമായ മറ്റ് വസ്തുക്കള്‍ ധരിക്കരുത്. അങ്ങനെ ചെയ്യാത്ത പക്ഷം അവര്‍ മത്സരിക്കാന്‍ യോഗ്യരല്ല." എന്ന് മത്സര സംഘാടകരായ നാഷണൽ യൂത്ത് കാമ്പസ് ഫുട്ബോൾ ലീഗിന്‍റെ പ്രസ്ഥാവനയില്‍ പറയുന്നു. 

കഴിഞ്ഞ ഡിസംബറിൽ, ചൈനയിലെ ഒരു വനിതാ യൂണിവേഴ്സിറ്റി ഫുട്ബോൾ മത്സരത്തില്‍ കളിക്കാര്‍ക്ക് മുടിയില്‍ ചായം പൂശാൻ അനുവാദമില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് റദ്ദാക്കേണ്ടി വന്നിരുന്നു. "അത്ലറ്റുകൾ ടാറ്റൂ, മുടി ചായം പൂശുക എന്നിവ ചെയ്യാന്‍ പാടില്ല. മാത്രമല്ല വിചിത്രമായ ഹെയർസ്റ്റൈലുകളില്‍ മുടി ഒതുക്കരുത്. വസ്ത്രത്തോടൊപ്പം അപ്രധാനമായ മറ്റ് വസ്തുക്കള്‍ ധരിക്കരുത്. അങ്ങനെ ചെയ്യാത്ത പക്ഷം അവര്‍ മത്സരിക്കാന്‍ യോഗ്യരല്ല." എന്ന് മത്സര സംഘാടകരായ നാഷണൽ യൂത്ത് കാമ്പസ് ഫുട്ബോൾ ലീഗിന്‍റെ പ്രസ്ഥാവനയില്‍ പറയുന്നു. 

click me!