ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ഇനി അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസിയുടെ പേരില്‍. ജോര്‍ദാനെതിരെ ഗോള്‍ നേടിയതോടെ മെസി ഗോൾ നേടുന്ന തുടർച്ചയായ ഏഴാമത്തെ ലോകകപ്പ് മത്സരമാണിത്.
28
പിന്നിലാക്കിയത് ഇതിഹാസങ്ങളെ
ഇതോടെ ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ൻ (1958), ബ്രസീലിയൻ ഇതിഹാസം ജെയർസീഞ്ഞോ (1970) എന്നിവരുടെ 6 മത്സരങ്ങളുടെ റെക്കോഡ് മെസി മറികടന്നു. 2022 ഖത്തർ ലോകകപ്പിലെ പ്രീ-ക്വാർട്ടർ (ഓസ്‌ട്രേലിയ), ക്വാർട്ടർ (നെതർലൻഡ്‌സ്), സെമി (ക്രൊയേഷ്യ), ഫൈനൽ (ഫ്രാൻസ്) എന്നീ മത്സരങ്ങളിലും, ഈ 2026 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലുമാണ് മെസി തുടർച്ചയായി ഗോള്‍ നേടിയത്.
38
മാർത്തയെയും പെലെയെയും പിന്നിലാക്കി
ഈ ലോകകപ്പോടെ ബ്രസീലിയൻ വനിതാ താരം മാർത്തയുടെ റെക്കോർഡ് തകർത്ത് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടോപ്പ് സ്‌കോററായി മെസി മാറിയിരുന്നു. ജോർദാനെതിരായ ഗോളോടെ മെസിയുടെ ആകെ ലോകകപ്പ് ഗോളുകളുടെ എണ്ണം 19 ആയി ഉയർന്നു. ടൂർണമെന്‍റിന്‍റെ നോക്കൗട്ട് റൗണ്ടുകൾ തുടങ്ങും മുൻപ് തന്നെയാണിത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകളിൽ പങ്കാളിയായ ബ്രസീലിയൻ ഇതിഹാസം പെലെയുടെ റെക്കോർഡും മെസി നേരത്തെ മറികടന്നിരുന്നു. പെലെ 14 മത്സരങ്ങളിൽ നിന്ന് 12 ഗോളും 9 അസിസ്റ്റും (ആകെ 21) നേടിയപ്പോൾ, മെസി 19 ഗോളും 8 അസിസ്റ്റുമായാണ് (ആകെ 27) മുന്നിലെത്തിയത്.
48
ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍
ജോർദാനെതിരെ പകരക്കാരനായി കളത്തിലിറങ്ങിയതോടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമായ മെസി ലീഡുയര്‍ത്തി. മെസിയുടെ 29-ാം ലോകകപ്പ് മത്സരമായിരുന്നു ജോര്‍ദാനെതിരെ.
58
ഏറ്റവും കൂടുതല്‍ വിജയങ്ങള്‍
ജോര്‍ദാനെതിരെ അര്‍ജന്‍റീന ആധികാരിക ജയം നേടിയതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന താരമെന്ന(19 വിജയങ്ങൾ) സ്വന്തമാക്കിയ താരമെന്ന റെക്കോര്‍ഡും മെസിയുടെ പേരിലായി. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം 6 ലോകകപ്പുകളിൽ നേരിട്ട് കളത്തിലിറങ്ങുന്ന താരമെന്ന അപൂർവ്വ നേട്ടവും മെസി നേരത്തെ പങ്കിട്ടിരുന്നു.
68
എല്ലാ ഘട്ടങ്ങളിലും ഗോള്‍
ലോകകപ്പിന്‍റെ ചരിത്രത്തിൽ ഗ്രൂപ്പ് ഘട്ടം, പ്രീ-ക്വാർട്ടർ, ക്വാർട്ടർ, സെമി, ഫൈനൽ എന്നിങ്ങനെ എല്ലാ ഘട്ടങ്ങളിലും ഗോൾ നേടിയ ഏക കളിക്കാരനെന്ന റെക്കോര്‍ഡും മെസിയുടെ പേരിലാണ്.
78
ലക്ഷ്യം ആദ്യത്തെ 'ഗോൾഡൻ ബൂട്ട്
ഈ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ 6 ഗോളുകളോടെ ടോപ്പ് സ്‌കോറർമാരുടെ പട്ടികയിൽ മെസിയാണ് നിലവിൽ ഒന്നാമത്. തന്‍റെ കരിയറിൽ ഇതുവരെ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ മെസിക്ക് കഴിഞ്ഞിട്ടില്ല. ഖത്തർ ലോകകപ്പില്‍ 7 ഗോളുകൾ നേടിയെങ്കിലും ഫൈനലിലെ ഹാട്രിക്ക് അടക്കം 8 ഗോൾ നേടിയ എംബാപ്പെയാണ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. 2006ലെ ആദ്യ ലോകകപ്പില്‍ 1 ഗോൾ നേടിയ മെസിക്ക് 2010ലെ ലോകകപ്പില്‍ ഗോള്‍ നേടാനായിരുന്നില്ല. 2014ൽ 4 ഗോളും 2018ൽ 1 ഗോളും 2022ൽ 7 ഗോളും, 2026ൽ ഇതുവരെ 6 ഗോളുകളുമാണ് മെസി നേടിയത്.
88
ആ ചരിത്രവും തിരുത്തുമോ
1930-ൽ ഗില്ലെർമോ സ്റ്റാബിലെയും 1978-ൽ മാരിയോ കെമ്പസുമാണ് അർജന്‍റീനയ്ക്കായി ഇതിന് മുൻപ് ഗോൾഡൻ ബൂട്ട് നേടിയത്. ഈ ചരിത്രം തിരുത്താനാണ് മെസിയുടെ കുതിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!