കലാവസ്ഥാ വ്യതിയാനത്തിൻറെ (Climate Change) തിരിച്ചടികൾ കേരളത്തിലും കണ്ടു തുടങ്ങിയതിന്‍റെ ഫലമായി മഴ കുറഞ്ഞു. ഇടയ്ക്കിടെ പെയ്യുന്ന മഴയാകട്ടെ സാംക്രമിക രോഗങ്ങളുടെ എണ്ണം കുത്തനെ കൂട്ടി. സര്‍ക്കാറിന്‍റെ അലംഭാവവും കൂടിയായപ്പോള്‍ കേരളം പനിച്ചു വിറക്കുന്നു. ഇതിനിടെ കൊവിഡ് കണക്കുകളിലും ക്രമാനുഗതമായ വളര്‍ച്ചയുണ്ടെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച 3376 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. ആറ് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ 3,981 പേര്‍ക്ക് പോസറ്റീവായി. ഇതോടൊപ്പം രാജ്യത്ത് ഇന്നലെ മാത്രം 17,336 പേര്‍ക്ക് കൊവിഡ് ബാധിച്ചു. വൈറല്‍ പനി കേരളത്തില്‍ കുതിച്ച് പായുകയാണ്. കഴിഞ്ഞ ശനിയാഴ്ചവരെ ഈ മാസത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയത് 1,82,948 പേരാണ്. ഇന്നലെ ഈ കണക്കുകള്‍ 2,50,563 ആയിരുന്നു. അതായത് ഏഴ് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സതേടിയെത്തിയത് 67,615 പേര്‍. ഡെങ്കിപ്പനിയിലും എലിപ്പനിയിലും കേരളത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ കാണിക്കുന്നു.
പനി ബാധിച്ച് ഒ പികളിലെത്തുന്ന രോഗികളുടെ എണ്ണം ദിവസേന കൂടുകയാണെന്ന് ഡോക്ടർമാരും പറയുന്നു. പലപ്പോഴും ആശുപത്രികൾക്ക് താങ്ങാനാകാത്ത വിധത്തിൽ പനി ബാധിതരുടെ എണ്ണം കൂടുകയാണ്. കിടത്തി ചികിൽസ വേണ്ടവരുടെ എണ്ണത്തിലും വർധനയാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴ രോഗവ്യാപനം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴയില്‍ പലപ്പോഴും വെള്ളം ഒഴുകി പോകാതെ കെട്ടിക്കുന്നതിനാല്‍ ഡെങ്കിപ്പനി , ചിക്കുൻഗുനിയ രോഗത്തിന് കാരണക്കാായ ഈഡിസ് കൊതുകുകൾ പെരുകും. ഇതോടെ രോഗബാധിതരുടെ എണ്ണവും കുതിക്കും. മാലിന്യ നിർമാർജനത്തിലെ വീഴ്ച എലിപ്പനി,സ്ക്രബ് ടൈഫസ് അടക്കം രോഗങ്ങളുടെ പകർച്ചയ്ക്ക് ആക്കം കൂട്ടി.
212
ശനിയാഴ്ച സര്‍ക്കാര്‍ ഒപികളില്‍ ചികിത്സ തേടിയെത്തിയത് 13,650 പേരാണെങ്കില്‍ വ്യാഴാഴ്ചയായ ഇന്നലെ 15,756 പേര്‍ ചികിത്സയ്ക്കെത്തി. ഈ മാസം രണ്ട് പേര്‍ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രികളുടെ കണക്കുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ പനിക്കണക്കുകള്‍ വീണ്ടും ഉയരും. ഇന്നലെ മാത്രം ഏഴ് ജില്ലകളിലായി 136 പേര്‍ ഡങ്കിപ്പനി ബാധിച്ച് ചികിത്സതേടി. കൊല്ലത്ത് 15 പേരും എറണാകുളത്ത് 18 പേരും ഇന്നലെ മാത്രം ചികിത്സതേടിയെന്ന് കണക്കുകള്‍ പറയുന്നു. സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ നിന്നായി ഈ മാസം ഇതുവരെയായി 2,153 പേര്‍ ഡങ്കിപ്പനിക്ക് ചികിത്സ തേടിയെന്നും 6 പേർ മരിച്ചെന്നും ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
312
ശനിയാഴ്ച സംസ്ഥാനത്ത് 12 എലിപ്പനി ബാധിതരും രണ്ട് മരണവുമാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 26 പേര്‍ എലിപ്പനി ബാധിച്ച് ചികിത്സ തേടിയപ്പോള്‍ ഒരു മരണം സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെയായി 446 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 25 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെയായി 1847 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 103 പേർക്കാണ് മരണം സംഭവിച്ചത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലെ പാളിച്ചകളാണ് രോഗം വ്യാപിക്കാനുള്ള പ്രധാനകാരണം.
412
കേരളത്തിൽ മഴക്കാലത്ത് സാധാരണയുണ്ടാകുന്ന പനികളിൽ 15 മുതൽ 20 ശതമാനം വരെ ഡെങ്കിപ്പനി ആകാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ പകര്‍ച്ച പനിയും ഡെങ്കിപ്പനി വ്യാപനമാകാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡെങ്കിപ്പനിയുടെ വ്യാപനം കൂടുതലാണെന്നത് കൊണ്ട് തന്നെ ഇനിയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ കേരളത്തില്‍ രോഗവ്യാപനം അതിരൂക്ഷമാകാമെന്ന് വിദ്ഗദരും അഭിപ്രായപ്പെടുന്നു.
512
സർക്കാർ മാത്രമല്ല വ്യക്തികളും ശുചിത്വ ശീലങ്ങൾ നിത്യേന ഉറപ്പാക്കണം. 100 മീറ്ററിൽ അധികം പറക്കാൻ ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകൾക്ക് ആകില്ല. അതുകൊണ്ട് തന്നെ ശുദ്ധജലം , മഴവെള്ളം ഒക്കെ കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ, ചിരട്ടകൾ , ടയറുകൾ. ഫ്രിഡ്ജിലെ വെള്ളം വീഴുന്ന പാത്രം ഇതിലൊന്നും വെള്ളം കെട്ടി നിൽക്കുന്നില്ലെന്നും അതിൽ കൊതുകുകളുടെ ലാർവ ഇല്ലെന്നും ഉറപ്പാക്കണം.വെറും അഞ്ച് എം എൽ വെള്ളത്തിൽ ഒരാഴ്ച കൊണ്ട് 300 ലേറെ കൊതുകുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
612
2017 -ലാണ് കേരളത്തില്‍ ഇതിന് മുമ്പ് ഡെങ്കിപ്പനിയുടെ അതിവ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരത്തില്‍ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. മറ്റ് പനികളും കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിനാല്‍ ആശുപത്രികളില്‍ ആവശ്യത്തിന് സൗകര്യം ഉറപ്പ് വരുത്തേണ്ടതുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എങ്ങനെ സാധാരണക്കാര്‍ ആദ്യം ചികിത്സ തേടിയെത്തുന്ന ആശുപത്രികളില്‍ ഡെങ്കി പരിശോധനയ്ക്ക് ആവശ്യമായ കിറ്റുകളില്ലെന്നത് പ്രതിരോധത്തിന് തിരിച്ചടിയാണ്. രോഗവ്യാപനം ശക്തമാകുമ്പോഴും ആരോഗ്യവകുപ്പിന്‍റെ ഭാഗത്ത് നിന്നുള്ള നിസംഗത രോഗ വ്യാപനം കൂട്ടാന്‍ മാത്രമാണ് സഹായിക്കുക.
712
മാത്രവുമല്ല ഡെങ്കിപ്പനി ഒരു തവണ ബാധിച്ചവർക്ക് വീണ്ടും രോഗം വന്നാൽ അത് ഗുരുതരമാകാനും മരണത്തിന് കാരണമാകാനുമുള്ള സാധ്യത കൂടുതലാണ്. അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോകാമെന്നും ആരോഗ്യ വിദഗ്ദരും മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ തിരുവനന്തപുരം , എറണാകുളം കോട്ടയം ജില്ലകളിലാണ് ഡെങ്കിപ്പനി ബാധിതരിലേറെയുമുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ഇപ്പോള്‍ ടൈപ്പ് 3 വൈറസാണെന്ന് പടരുന്നതെന്നാണ് പ്രാഥമിക നിഗനം. 2017 ല്‍ ഒരേ സമയം ടൈപ്പ് 1 ഉം ടൈപ്പ് 2 ഉം വൈറസുകള്‍ വ്യാപിച്ചതാണ് രോഗവ്യാപനവും മരണനിരക്കും ഉയരാന്‍ കാരണമായത്. ഒരു ടൈപ്പ് വൈറസ് ബാധയേറ്റവരില്‍ മറ്റൊരു ടൈപ്പ് വൈറസ് പിടിപെട്ടാൽ രോഗാവസ്ഥ ഗുരുതരമായി കാര്യങ്ങൾ കൈവിട്ടുപോകാം.
812
ഡെങ്കിപ്പനിക്ക് ഫലപ്രദമായ ഒരു വാക്സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അതായത്, ഡങ്കിപ്പനി വ്യാപനം തടയാനുള്ള ഏറ്റവും നല്ലമാര്‍ഗ്ഗം ഡ്രൈ ഡേ പോലുള്ള പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുക മാത്രമാണ്. പനി ബാധിച്ചെത്തുന്നവരില്‍ ഡെങ്കി പനിയുടെ പരിശോധന നടത്തി തുടക്കത്തിൽ തന്നെ വൈറസ് ബാധ സ്ഥിരീകരിച്ച് അതിനാവശ്യമായ പ്രതിരോധ നടപടികള്‍ എടുത്തില്ലെങ്കില്‍ രോഗംപിടിവിട്ട് വ്യാപിച്ചേക്കാം. അത്തരത്തിലൊരു ഘട്ടത്തിലേക്ക് കടന്നാല്‍ പ്രതിരോധം തീര്‍ക്കുക എളുപ്പമാകില്ല.
912
കര്‍ശനമായ ഡ്രൈഡേ ആചരണം പോലുള്ളവയാണ് രോഗവ്യാപനം തടയാനുള്ള മുന്‍ കരുതല്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധപുലര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് രോഗികളുടെ കണക്കു വ്യക്തമാക്കുന്നത്. പനി രണ്ട് ദിവസത്തില്‍ കൂടുതല്‍ നില്‍ക്കുകയാണെങ്കിലോ സാധാരണ പനിയേക്കാള്‍ കൂടുതല്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കില്‍ കൃത്യമായ പരിശോധനകള്‍ നടത്തി ചികിൽസ ഉറപ്പാക്കണം. സര്‍ക്കാര്‍ മേഖലയിലെ മെല്ലപ്പോക്ക് ഡെങ്കി പോലുള്ള പനി വ്യാപിക്കുമ്പോള്‍ ഏറെ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
1012
സർക്കാർ ആശുപത്രികളിൽ ഡോക്ടര്‍മാരടക്കം ജീവനക്കാരുടെ കുറവ് ചികിൽസയിൽ തിരിച്ചടിയാണ്. സർക്കാർ മേഖലയിൽ നിന്നുള്ള ഔദ്യോഗിക കണക്ക് അനുസരിച്ച് ഒരു ദിവസം മാത്രം നൂറ്റമ്പതിലേറെ പേർക്ക് ഡെങ്കി പനി സ്ഥിരീകരിക്കുന്നുണ്ട്. 2,153 പേരാണ് ഈ മാസം മാത്രം ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. ആറ് മാസത്തിനുള്ളിൽ 4,861 പേർ രോഗ ബാധിതരാകുകയും 17 പേർ മരിക്കുകയും ചെയ്തു എന്ന് കണക്കുകള്‍ പറയുന്നു. ഈ മാസം ഇതുവരെയായി ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തു.
1112
മുന്‍വര്‍ഷങ്ങളില്‍ ഡ്രൈ ഡേയ്ക്കായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേകം ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അത്തരത്തില്‍ ഫണ്ടുകളൊന്നും തന്നെ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഡ്രൈ ഡേ ദിനാചരണത്തിന് ആവശ്യമായ തുക അതാത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ തന്നെ വഹിക്കേണ്ട അവസ്ഥ. എന്നാല്‍ ഭൂരിപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഇതിനാവശ്യമായ തുകയില്ലെന്നതാണ് സത്യം.
1212
ഇത്തരമൊരു സ്ഥിതി വിശേഷത്തില്‍ പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിയിലും ഡ്രൈ ഡേ ദിനാചരണം ഉൾപ്പെടെ കൊതുക് മാലിന്യ നിർമാർജന പദ്ധതികള്‍ പാളുകയാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനം പാളുമ്പോളാണ് എലിപ്പനി വ്യാപകമാകുന്നത്. നിലവില്‍ തിരുവനന്തപുരം ജില്ലയിലടക്കം മാലിന്യ നീക്കം ഏതാണ്ട് നിലച്ച മട്ടാണ്. പല സ്ഥലങ്ങളിലും വേസ്റ്റ് ബിന്‍ സംവിധാനങ്ങള്‍ നിലച്ചു. . വൈറല്‍ പനി ആക്ടടെ കാലാവസ്ഥാ വ്യതിയാനം കൂടി വന്നതോടെ വല്ലാതെ പടരുകയാണ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam