പെരുമഴ, പ്രളയം; മധ്യപ്രദേശില്‍ 1,225 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു

First Published Aug 5, 2021, 12:06 PM IST

ധ്യപ്രദേശിലെ ഗ്വാളിയോർ-ചമ്പൽ മേഖലയിൽ കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായതായി റിപ്പോര്‍ട്ട്.  ശിവപുരി, ഷിയോപൂർ, ഡാറ്റിയ, ഗ്വാളിയോർ, ഗുണ, ഭിന്ദ്, മൊറീന എന്നിവിടങ്ങളിലെ 1,225 ഗ്രാമങ്ങൾ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കത്തിൽ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്), കരസേന, ബിഎസ്എഫ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ ഇന്ത്യയിലെ വിവിധ സംസ്ഥാനത്ത് നിന്നുള്ള ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്. 

240 ഗ്രാമങ്ങളിൽ നിന്ന് 5,950 പേരെ രക്ഷപ്പെടുത്തി. 1,950 -ലധികം പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.  70 എൻഡിആർഎഫ്, ആർമി, ബിഎസ്എഫ് ടീമുകൾക്കൊപ്പം എസ്ഡിആർഎഫിന്‍റെ 70 ടീമുകൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുക്കുന്നു. ഐഎഎഫും രക്ഷാപ്രവർത്തനത്തന് മുന്നിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശിവപുരിയിലും ഗ്വാളിയറിലും സ്ഥിതിഗതികൾ മെച്ചപ്പെടുമ്പോൾ, പാർവതി നദിയിലെ ജലനിരപ്പ് കുറയുന്നു. എന്നാല്‍,  കോട്ട ബാരേജിൽ നിന്നുള്ള ജലപ്രവാഹം മൂലം ചമ്പൽ നദി കരകവിയുന്നത് മൊറേനയും ഭിന്ദ് ജില്ലകളും പുതിയ ആശങ്കയ്ക്ക് കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാന -ദേശീയ ദുരന്ത നിവാരണ സേനകൾ ശിവപുരിയിലെ 90 ഗ്രാമങ്ങളിൽ നിന്നും 2000 പേരെയും ഡാട്ടിയ, ഗ്വാളിയോർ, മൊറീന, ഭിന്ദ് എന്നിവിടങ്ങളിലെ 90 ഗ്രാമങ്ങളിൽ നിന്ന് 5,950 പേരെയും മാറ്റിപ്പാർപ്പിച്ചു. 

വ്യോമസേനയുടെ ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിലേര്‍പ്പെടുന്നു. ഷിയോപൂർ ജില്ലയിലെ 32 ഗ്രാമങ്ങളിൽ നിന്ന് ഇതുവരെ 1,500 പേരെ സുരക്ഷിതരായി മാറ്റി.

പ്രളയബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി ഇന്നലെ വ്യോമനിരീക്ഷണം നടത്തി. മധ്യപ്രദേശിലെ ശിവപുരി, ഷിയോപൂർ ജില്ലകളിൽ ചൊവ്വാഴ്ച വരെ 800 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. 

സംസ്ഥാനത്തെ റോഡ് , റെയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. നെറ്റ്‍വര്‍ക്ക് സംവിധാനങ്ങള്‍ തകര്‍ന്നതോടെ ആശയവിനിമയം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.  ഗുണ-ശിവപുരിക്ക് ഇടയിലുള്ള റെയിൽ ഗതാഗതം നിർത്തിവച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 

ചമ്പൽ നദിക്കടുത്തുള്ള താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ മോറേന, ഭിന്ദ് ജില്ലകളിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നു. ഷിയോപൂർ ജില്ലയിൽ ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ തകരാറിലായി.

ഡാട്ടിയ ജില്ലയിലൂടെ പോകുന്ന  NH-3 അടച്ചു. ദേശീയപാതയിലെ ഒരു പാലത്തിൽ വിള്ളലുകളുണ്ടായെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ പറഞ്ഞു. 

ചമ്പൽ നദിയുടെ ജലനിരപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ഭിന്ദ്, മൊറീന ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഈ പ്രദേശങ്ങളിലെ പ്രളയ ഭീഷണി മാറ്റാന്‍ കോട്ട ബാരേജിൽ നിന്ന് പുറത്തേക്ക് വിടുന്ന വെള്ളത്തിന്‍റെ അളവ് വർദ്ധിപ്പിക്കും. 

മൊറീന ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ ഗ്രാമങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുകയാണ്.  800 പേരെ ഭിന്ദിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സിന്ധ് നദിയിലെ ജലവും തുടർച്ചയായി ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും മധ്യപ്രദേശിലെ പ്രളയത്തെ കുറിച്ച് വിശദീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സഹായത്തോടെ, ആളുകളെ വ്യോമമാർഗ്ഗത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. 

പ്രളയവും മഴയും മൂലം ദുരിതമനുഭവിക്കുന്നവർക്ക് ക്യാമ്പുകളില്‍ ഭക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും ദുരിതാശ്വാസ നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

അതിനിടെ ഇന്ത്യയുടെ മധ്യ കിഴക്കന്‍ സംസ്ഥാനങ്ങളായ ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ അടുത്ത രണ്ട് ദിവസത്തേക്ക് പ്രളയത്തോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 

കര്‍ണ്ണാടകം, കേരളമടക്കമുള്ള പടിഞ്ഞാന്‍ തീര മേഖലയിലും മഴ ശക്തമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇതോടൊപ്പം പടിഞ്ഞാറന്‍ ഹിമാലയത്തിലടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനത്തും പതിവ് താലനിലയിലും കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 

വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിൽ ഞായറാഴ്ച വരെ ന്യൂനമർദ്ദം നിലനിൽക്കും. സംസ്ഥാനത്തിന്‍റെ തെക്ക് പടിഞ്ഞാറൻ ഭാഗത്ത്, വെള്ളിയാഴ്ച മുതൽ പ്രാദേശികമായി കനത്തതോ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിനെ ഉദ്ധരിച്ച് വെതര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ ദിവസങ്ങളിലെന്നപോലെ മഴയുടെ തീവ്രത കുറവായിരിക്കുമെങ്കിലും, വരും ദിവസങ്ങളില്‍ കിഴക്കൻ രാജസ്ഥാനിലും പടിഞ്ഞാറൻ മധ്യപ്രദേശിലും ഒറ്റപ്പെട്ടതും എന്നാല്‍ അതിശക്തവുമായ മഴ ലഭിക്കും. 

ഈസമയങ്ങളില്‍ മഴയുടെ അളവ് 150 മില്ലീമീറ്ററിലെത്തുമെന്നും മുന്നറിയിപ്പുണ്ട്. എങ്കിലും ശനിയാഴ്ച മുതൽ മഴ കുറയുമെങ്കിലും പ്രതിദിനം 10-20 മില്ലിമീറ്റർ മഴയുള്ള നേരിയതോ മിതമായതോ ആയ മഴ പല ദിവസങ്ങളിലും തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

മധ്യപ്രദേശിന്‍റെ ഉള്‍ഗ്രാമങ്ങളില്‍ ഇപ്പോഴും ആളുകള്‍ വീടുകളുടെയും മരങ്ങളുടെയും മേലെ രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുകയാണെന്നും ഇവര്‍ക്ക് അവശ്യമായ ഭക്ഷണസാധനങ്ങളെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!