യുപിയിൽ ബിജെപിയെ കെട്ടുകെട്ടിക്കുമെന്ന് ബികെയു നേതാവ് രാകേഷ്‌ ടിക്കായത്ത്

First Published Sep 5, 2021, 6:57 PM IST

ത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കെതിരെ രാഷട്രീയ പ്രഖ്യാപനവുമായി മുസഫർ നഗറിലെ കിസാൻ മഹാപഞ്ചായത്ത്. വിവാദ നിയമങ്ങളുമായി മുന്നോട്ട് പോകുന്ന ബിജെപിയെ തോൽപ്പിക്കാൻ കര്‍ഷക നേതാക്കൾ ആഹ്വാനം ചെയ്തു. യുപിയിൽ ബിജെപിയെ കെട്ടു കെട്ടിക്കുമെന്ന് ബികെയു നേതാവ് രാകേഷ്‌ ടിക്കായത്ത് പറഞ്ഞു. അതെ സമയം നേരത്തെ കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഈ മാസം 27 ലേക്ക് മാറ്റി വച്ചു. പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം കര്‍ഷകര്‍ മഹാപഞ്ചായത്തിനായെത്തിയെന്ന് കര്‍ഷക സംഘടനകള്‍ അവകാശപ്പെട്ടു. മുസഫിര്‍ നഗറില്‍ കര്‍ഷക സംഘടനകള്‍ സംഘടിപ്പിക്കുന്ന നാലാമത്തെ മഹാപഞ്ചായത്തായിരുന്നു ഇന്ന് നടന്നത്. എന്നാല്‍, തെരഞ്ഞെടുപ്പുകളെ കര്‍ഷക പ്രതിഷേധം ബാധിക്കില്ലെന്ന് ബിജെപി നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ( റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷിജോ ജോര്‍ജ്. )

കിസാൻ മോർച്ച പ്രഖ്യാപിച്ച 'യുപി മിഷൻ' പരിപാടിയുടെ ഭാഗമായിട്ടാണ് മുസഫർനഗറിൽ കർഷകർ ശക്തിപ്രകടനം നടത്തിയത്. മുസഫർനഗറിലെ ജിഐസി മൈതാനത്താണ് മഹാപഞ്ചായത്ത് നടന്നത്.

യുപി, ഹരിയാന, പഞ്ചാബ്, ബീഹാർ, കൂടാതെ കേരളം അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ നിന്നും മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി കർഷകരെത്തിയെന്ന് കിസാൻ മോർച്ച അവകാശപ്പെട്ടു. 

കേരളത്തിൽ നിന്നുള്ള കർഷകരടക്കം വരുന്ന ട്രെയിനുകൾ ഉത്തര്‍പ്രദേശില്‍ പലയിടത്തായി പിടിച്ചിടുകയും റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് മഹാ പഞ്ചായത്തിന് പങ്കെടുക്കാനെത്തുന്ന കര്‍ഷകരെ സർക്കാർ തടഞ്ഞെന്ന് കിസാൻ മോർച്ച ആരോപിച്ചു.

കാർഷിക നിയമങ്ങൾക്കും ബിജെപി സർക്കാരുകൾക്കുമെതിരെ കര്‍ഷകര്‍ നയിക്കുന്ന പ്രതിഷേധത്തിന് പുതിയ മുഖം നല്‍കുകയാണ്  മുസഫർ നഗറിലെ മഹാപഞ്ചായത്ത്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വര്‍ഗ്ഗീയ കലാപം നടന്ന മണ്ണിൽ വിവിധ മതവിഭാഗങ്ങളുടെ കൂട്ടായ്മ നടത്തിയതിലൂടെ ബിജെപിക്ക് ശക്തമായ സന്ദേശം നൽകുകയാണെന്ന് കർഷക സംഘടനകൾ അറിയിച്ചു.  

2013 ൽ മുസഫർനഗറിൽ നടന്ന കലാപത്തിന് പിന്നാലെയുണ്ടായ വർഗ്ഗീയ ധ്രൂവീകരണം ബിജെപി അധികാരത്തിലെത്താൻ ഒരു കാരണയെന്ന ആരോപണം ഉയര്‍ന്നിരുന്നു. 

അന്ന് കലാപത്തിന്‍റെ പ്രതിസ്ഥാനത്ത് നിന്ന സംഘടനയെന്ന  ആരോപണമുയർന്നിരുന്ന ഭാരതീയ കിസാൻ യൂണിയനാണ് ഇന്ന് ബിജെപിക്കെതിരെ കർഷകസമരത്തിൽ പ്രതിരോധം തീര്‍ക്കുന്നത്. 

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപിക്കുകയെന്ന ലക്ഷ്യത്തിനായി മിഷൻ യുപി, മിഷൻ പഞ്ചാബ്, മിഷൻ ഉത്തരാഖണ്ഡ് എന്നി പദ്ധതികളും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. 

ബികെയു നേതാക്കളായ രാകേഷ് ടിക്കായത്ത്, നരേഷ് ടിക്കായത്ത്, ദർശൻ പാൽ എന്നിവരടക്കമുള്ളവർ മഹാപഞ്ചായത്തിന് എത്തി കര്‍ഷകരെ അഭിസംബോധന ചെയ്തു. 

കർഷകർ രാജ്യത്തിന്‍റെ ശബ്ദവും അഭിമാനവുമാണ്. അവർക്കൊപ്പം നിൽക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.  മഹാപഞ്ചായത്തിന്‍റെ ഭാഗമായി യുപിയിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

കർഷകസമരം യുപിയിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് കർഷകസംഘടനകളുടെ വിലയിരുത്തൽ. എന്നാൽ ഒരു പ്രതിസന്ധിയും സമരം ഉണ്ടാക്കില്ലെന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നു. 

പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ച് ലക്ഷം കർഷകർ മുസഫർ നഗറിലേക്ക് എത്തിയതായി കര്‍ഷക മോര്‍ച്ചാ നേതാക്കള്‍ അവകാശപ്പെട്ടു.

പരിപാടിയ്ക്കായി എത്തുന്ന കർഷകർക്ക് ഭക്ഷണത്തിനായി 500 ലംഗാറുകൾ തയ്യാറാക്കിയെന്നും അയ്യായിരം വോളണ്ടിയർമാർ പരിപാടി നിയന്ത്രിക്കാൻ സജ്ജമാണെന്നും  കിസാൻ മോർച്ച ഇന്നലെ അറിയിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!