ദില്ലിയിൽ നിന്ന് പൂനെയിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ 6E 2608 വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം. വിമാനം പൂനെയിൽ ലാൻഡ് ചെയ്ത ശേഷമാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
ദില്ലി: ഇന്നലെ സർവ്വീസ് നടത്തിയ ഇൻഡിഗോ ഫ്ലൈറ്റ് 6E 2608 വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായതായി അധികൃതർ. ദില്ലി- പൂനെ ഫ്ലൈറ്റിലാണ് സംഭവം. വ്യാഴാഴ്ച വൈകിട്ട് പൂനെയിലെവിമാനത്താവളത്തിൽ എത്തിയ വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്. രാത്രി 8:40ന് എത്തേണ്ട ഫ്ലൈറ്റ് 9:24ന് ആണ് ലാൻഡ് ചെയ്തത്. നിലത്തിറക്കിയ ഉടൻ ഭീഷണി സന്ദേശം ലഭിച്ചുവെന്നും എന്നാൽ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്നും അധികൃതർ അറിയിച്ചു.
9:27ന് ബേ നമ്പർ 3ൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ 6E 2608 വ്യാജ ഭീഷണി സന്ദേശത്തെത്തുടർന്ന് ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ബിടിഎസി ഉൾപ്പെടെ പൂർണമായ പരിശോധനയും നടത്തി. ഇതിന് ശേഷം സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിമാനത്തെ സാധാരണ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകിയെന്നും ഇൻഡിഗോ അധികൃതർ അറിയിക്കുകയായിരുന്നു.


