മേഘവിസ്ഫോടനം; ഉത്തരാഖണ്ഡില്‍ 46 മരണം

First Published Oct 20, 2021, 1:02 PM IST

രു ദിവസംപെയ്യുന്ന ഏറ്റവും കൂടിയ അളവിലുള്ള മഴ ലഭിച്ചതിന് പിന്നാലെ ഉത്തരാഖണ്ഡില്‍ പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വ്യാപകമായി. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിലായി 46 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു. 11 ഓളം പേരെ കാണാതായി. സംസ്ഥാനത്തുടനീളം വൻ നാശനഷ്ടമുണ്ടായതായി പുഷ്കർ സിംഗ് ധാമി അറിയിച്ചു.  സംസ്ഥാനത്തെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മേഖലകളിലൊന്നായ കുമയൂൺ മുഖ്യമന്ത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മോഘവിസ്ഫോടനത്തെ (Cloudburst) തുടര്‍ന്ന് നൈനിറ്റാളിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ 200 ഓളം പേരെ രക്ഷപ്പെടുത്തി. 

തുടർച്ചയായ നാലാം ദിവസവും ഉത്തരാഖണ്ഡില്‍ ശക്തമായ മഴ പെയ്യുകയാണ്. ഇന്നലെ ഒരു ദിവസം പെയ്യുന്ന ഏറ്റവും കൂടിയ അളവിലുള്ള മഴയാണ് ലഭിച്ചതെന്ന് ഉത്തരാഖണ്ഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ദുരന്തമേഖല സന്ദര്‍ശിച്ച ശേഷം സംസ്ഥാനത്തുടനീളം വലിയ നാശനഷ്ടമുണ്ടായെന്നും സാധാരണ നിലയിലേക്ക് മടങ്ങാൻ സമയമെടുക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സര്‍ക്കാര്‍ ജില്ലാ മജിസ്ട്രേറ്റ്മാർക്ക് 10 കോടി രൂപ വീതം അനുവദിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.  

നൈനിറ്റാളിലെ രാംഗഡ് ഗ്രാമത്തിലാണ് മേഘവിസ്ഫോടനം മൂലം കനത്ത നാശമുണ്ടായത്. മൂന്ന് പ്രധാനപാതകളില്‍ മണ്ണും പാറയും ഇടിഞ്ഞുവീണതോടെ നൈനിറ്റാള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. പൗരി, ചമ്പാവത്, അല്‍മോര, ഉദ്ധംസിംഗ് നഗര്‍ ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായ ജില്ലകള്‍. 

പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ഥിതി വൈകാതെ മെച്ചപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നതെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി മാധ്യമങ്ങളോട് പറഞ്ഞു. 

ബദരീനാഥ് ദേശീയ പാതയില്‍ യാത്രക്കാരുമായി പോകവേ മലയിടിച്ചിലില്‍ പെട്ട കാര്‍ സാഹസികമായാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തു. കാറിലെ യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഗൗല നദിക്ക് സമീപം റയില്‍ പാത ഒലിച്ചു പോയിട്ടുണ്ട്. 

ഈ നദിക്ക് കുറുകെയുള്ള പാലവും തകര്‍ന്നു. ബദരീനാഥ് ക്ഷേത്രത്തിലും, ജോഷിമഠിലുമായി നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി കിടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡിലെ തീര‍്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര വിലക്കിയിരിക്കുകയാണ്.

ബുധനാഴ്ച മുതൽ മഴ ഗണ്യമായി കുറയുമെന്ന് സംസ്ഥാന കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചതാണ് ഏക ആശ്വസം. സംസ്ഥാനം മുഴുവനും വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് അറിയിപ്പ്. 

ഉത്തരാഖണ്ഡിൽ ഈ ആഴ്ച റെക്കോർഡ് മഴയാണ് ലഭിച്ചത്. മേഘവിസ്ഫോടനത്തിന് സമാനമായ മഴ വലിയ തോതിലുള്ള വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സ്വത്ത് നാശത്തിനും കാരണമായി.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF)ഒന്നിലധികം സംഘങ്ങളും സൈന്യവും പ്രാദേശിക അധികാരികളും രക്ഷാപ്രവർത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയാണ്. 

ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സര്‍ക്കാര്‍  4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ മുൻഗണന നൽകിയിട്ടുണ്ടെന്നും സ്ഥിതി പതുക്കെ സാധാരണ നിലയിലേക്ക് മാറുകയാണെന്നും മുഖ്യമന്ത്രി പറയുന്നു.

മഴ കുറയുന്നത് വരെ വിനോദസഞ്ചാരികളും തീര്‍ത്ഥാടകരും സുരക്ഷിത സ്ഥലങ്ങളില്‍ തന്നെ നില്‍ക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

കനത്ത മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതും മണ്ണിടിച്ചിലുണ്ടായതും മൂലം നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങിളില്‍ കുടുങ്ങിക്കിടക്കുന്നത്. 

മണ്ണും കടപുഴകി വീണ മരങ്ങളും മാറ്റി റോഡുകള്‍ യാത്രസജ്ഞമാക്കുന്നതിനാകും പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. 

വീടുകളിൽ വെള്ളം കയറി. ഇതേ തുടര്‍ന്ന് ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാതായി. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാണെന്ന് ഉറപ്പുവരുത്താൻ പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരാഖണ്ഡിലെ റാണിഖേത്, അൽമോറ തുടങ്ങിയ സ്ഥലങ്ങള്‍ തുടർച്ചയായ രണ്ടാം ദിവസവും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. പ്രദേശത്തേക്കുള്ള റോഡുകള്‍ തകര്‍ന്നതും വൈദ്യുതി ഇന്‍‌റര്‍നെറ്റ് ബന്ധം നഷ്ടമായതും മറ്റ് പ്രദേശങ്ങളുമായി ബന്ധപ്പെടാനുള്ള എല്ലാ സാധ്യതയും ഇല്ലാതാക്കി. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ 300 പേരെ രക്ഷപ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!