Published : Jun 20, 2022, 02:48 PM ISTUpdated : Jun 20, 2022, 02:53 PM IST
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ (National Herald case) എന്‍ഫോഴ്സ്മെന്‍റിന്‍റെ (Enforcement Directorate) ചോദ്യം ചെയ്യലിന് രാഹുല്‍ ഗാന്ധി (Rahul Gandhi) ഇന്ന് വീണ്ടും ഹാജരായി. അതേ സമയം ഇഡിയുടെ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ദില്ലിയില്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. രാവിലെ 11 മണിയോടെയാണ് രാഹുല്‍ ചോദ്യം ചെയ്യലിന് ഹാജരായത്. നാലം ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും, സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടത്ത് ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റാന്‍ രാഹുല്‍ അപേക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് ജനപ്രതിനിധികളും ഭാരവാഹികളും ഉള്‍പ്പെടെ ജന്ദര്‍മന്ദറില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ്, സേവാദള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവരെല്ലാം പ്രതിഷേധവുമായി ജന്ദര്‍മന്ദിറില്‍ ഒത്തുകൂടിയിരിക്കുകയാണ്. ദില്ലി ജന്ദര്‍മന്ദറില്‍ നിന്നുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്ദുപ്രഭ.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നാലാം ദിവസവും രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുമ്പോള്‍ പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്‍റെ നീക്കം. ജന്ദര്‍ മന്ദിറില്‍ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നിരവധി തവണ ഉന്തും തള്ളുമുണ്ടായി. എംപിമാരെയടക്കം പൊലീസ് തടഞ്ഞു. കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് എഐസിസി ആസ്ഥാനത്തേക്കും ജന്തര്‍മന്തറിലേക്കുമുള്ള വഴി ദില്ലി പൊലീസ് നേരത്തെ അടച്ചിരുന്നു.
210
രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണുമെന്ന് അറിയിച്ചു.അതിനിടെ നാഷണൽ ഹെറാൾഡ് കേസില്‍ ചോദ്യം ചെയ്യലിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തായി. ഓഹരി വാങ്ങുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായി കൊല്‍ക്കത്തയിലുള്ള സ്വകാര്യ കമ്പനി 'യങ് ഇന്ത്യക്ക്' വായ്പ നൽകിയത് നിയമപരമെന്ന് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിൽ പറഞ്ഞതായി ഇഡി വൃത്തങ്ങൾ സൂചന നല്‍കി.
310
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെ തെളിവുണ്ടെന്നാണ് എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അവകാശപ്പെടുന്നത്. നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്കായില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ പക്ഷം. ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷൻ നല്‍കിയെന്നും ഇക്കാര്യത്തിൽ തെളിവുണ്ടെന്നും ഇഡി അവകാശപ്പെടുന്നു.
410
കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ഇഡിയുടെ ആരോപണം. സാമ്പത്തിക ലാഭത്തിനുള്ള സംരംഭമല്ല യങ് ഇന്ത്യയെന്നും രാഹുൽ ഗാന്ധി ഇഡിയോട് വ്യക്തമാക്കി. എന്നാല്‍, യങ്ങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി രാഹുലിൽ നിന്ന് ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്.
510
കൂടാതെ അഞ്ച് ലക്ഷം മാത്രം മൂലധന നിക്ഷേപമുള്ള കമ്പനി എങ്ങനെ അസോസിയേറ്റ് ജേർണലിനെ അൻപത് ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തുവെന്നതും ഈ ഇടപാടിലെ പൊരുത്തു കേടായി ഇഡി ചൂണ്ടിക്കാട്ടുന്നു. രാഹുലിന്‍റെ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാട് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തത വേണമെന്നാണ് ഇഡിയുടെ നിലപാട്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് മുപ്പത് മണിക്കൂറോളമാണ് കോൺഗ്രസ് മുൻ അധ്യക്ഷനെ ഇഡി ചോദ്യം ചെയ്തത്.
610
നൂറിനടുത്തുള്ള ചോദ്യങ്ങളും രാഹുലിന് നേരെ ഉയർന്നു. സാമ്പത്തിക രേഖകൾ കാട്ടിയും ഇഡി രാഹുലിനെ ചോദ്യം ചെയ്തു. എന്നാൽ ആരോപണങ്ങളെല്ലാം രാഹുൽ നിസ്സംശയം നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള സെക്ഷൻ അൻപതിന്‍റെ അടിസ്ഥാനത്തിലാണ് രാഹുലിന്‍റെ മൊഴി രേഖപ്പെടുത്തുന്നത്.
710
ഇഡിയുടെ അസിസ്റ്റന്‍റ് ഡയറക്ടർ പദവിയുള്ള അന്വേഷണ ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേരാണ് രാഹുലിന്‍റെ ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും ദേശീയ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തി രാഷ്ട്രീയ പകപോക്കല്‍ തീര്‍ക്കുകയാണ് മോദി സര്‍ക്കാരെന്ന് കെസുധാകരൻ പറഞ്ഞു. കോണ്‍ഗ്രസ് മുക്തഭാരതമെന്ന ബി ജെ പി മുദ്രവാക്യത്തിന്റെ ഭാഗമാണ് ഇ ഡി നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.
810
കള്ളക്കേസെടുത്ത് സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും തേജോവധം ചെയ്ത് കോണ്‍ഗ്രസ് മുക്തഭാരതമെന്ന അജണ്ടക്ക് വേഗം പകരാമെന്ന് ബിജെപി കരുതുന്നു. നെഹ്‌റുവിന്‍റെ സ്മരണ പോലും ബി ജെ പിയും സംഘപരിവാറും ഭയപ്പെടുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.
910
ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തിന് തെളിവാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പ്രതികാര നടപടി. നാഷണല്‍ ഹെറാള്‍ഡ് കേസ് 2014 ല്‍ ഇ ഡി അന്വേഷണം ആരംഭിച്ച് തെളിവ് കണ്ടെത്താന്‍ സാധിക്കാതെ അവസാനിപ്പിച്ച കേസാണിതെന്ന് കെ സുധാകരന്‍ പറഞ്ഞു.
1010
ഈ കേസില്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സത്യത്തിന്‍റെ തരിമ്പ് പോലും ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. കോൺഗ്രസിന്‍റെ ഉയർത്തെഴുന്നേൾപ്പിന് ഈ ഫാസിസ്റ്റ് ഭരണം സാക്ഷിയാകുമെന്ന് പ്രതിഷേധ വേദിയിലെത്തിയ വിഡി സതീശന്‍ അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam