ജനുവരി 26
72-ാമത് റിപ്പബ്ലിക് ദിന പരേഡ് ന്യൂഡൽഹിയിൽ നടന്നു. അതോടൊപ്പം ദില്ലി അതിര്‍ത്തികളായ തിക്രി, ഗാസിപ്പൂര്‍, സിംഘു എന്നിവിടങ്ങളില്‍ 2020 നവംബര്‍ 26 -ാം തിയതി മുതല്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍, സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞ് കയറിയ ദീപ് സിദ്ദു എന്ന പഞ്ചാബി നടന്‍റെ പ്രേരണയാല്‍ ഒരു സംഘം കര്‍ഷകര്‍ ചെങ്കോട്ടയിലെത്തുകയും അവിടെ സ്ഥാപിച്ചിരുന്ന ദേശീയ പതാക അഴിച്ച് മാറ്റി പകരം 'നിഷാൻ സാഹിബ്' അഥവാ 'സിഖ് മത പതാക' പതാക ഉയര്‍ത്തി. കര്‍ഷകര്‍, ദീപ് സിദ്ദുവിനെ കൈവിട്ടതിന് പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷായുമൊത്തുള്ള ദീപ് സിദ്ദുവിന്‍റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. സമരം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പല തരത്തിലും ശ്രമിക്കുന്നെന്ന് കര്‍ഷകര്‍ ആരോപിച്ചു. അവര്‍ ദില്ലി അതിര്‍ത്തികളില്‍ പൊലീസ് ബാരിക്കേടുകള്‍ക്ക് പുറത്ത് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടാനായി സമരം തുടര്‍ന്നു.