Modi in Punjab: പഞ്ചാബില്‍ കര്‍ഷക പ്രതിഷേധത്തില്‍ വഴിയില്‍ കുടുങ്ങി പ്രധാനമന്ത്രി; ഒടുവില്‍ യാത്ര റദ്ദാക്കി

First Published Jan 5, 2022, 4:28 PM IST

തെരഞ്ഞെടുപ്പ് പരിപാടികളുടെ ഭാഗമായി പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ പ്രതിഷേധം. ഹുസൈൻവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റോളം ഫ്ലൈ ഓവറില്‍ കുടുങ്ങി. പ്രധാനമന്ത്രി വഴിയില്‍ കുടുങ്ങിയത് സംസ്ഥാന സര്‍ക്കാറിന്‍റെ വന്‍ വീഴ്ചയാണെന്ന് ആഭ്യന്തരമന്ത്രാലയം ആരോപിച്ചു. പഞ്ചാബ് സ‍ർക്കാർ പ്രധാനമന്ത്രിയുടെ പരിപാടി അലങ്കോലമാക്കാൻ മനഃപൂർവം ശ്രമിച്ചുവെന്ന് ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ ആരോപിച്ചു. ഹെലികോപ്റ്റർ മാർഗം യാത്ര ചെയ്യേണ്ടിയിരുന്ന പ്രധാനമന്ത്രി അവസാന നിമിഷം  യാത്ര റോഡ് മാർഗമാക്കിയതാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വിശദീകരിച്ചു. 

പ്രധാനമന്ത്രിക്ക് രണ്ട് പരിപാടികളാണ് പഞ്ചാബില്‍ ഉണ്ടായിരുന്നത്. ഹുസൈൻ വാലയിലെ ഷഹീദ് ഭഗത് സിംഗ് അടക്കമുള്ളവരുടെ രക്തസാക്ഷിമണ്ഡപത്തിലേക്കുള്ള യാത്രയായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഫിറോസ് പൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയും. പ്രധാനമന്ത്രി ഭട്ടിൻഡയിലാണ് വിമാനമിറങ്ങിയത്. എന്നാൽ, സ്ഥലത്ത് കനത്ത മഴയും മഞ്ഞുമുണ്ടായിരുന്നതിനാൽ ഹുസൈൻവാലയിലേക്ക് ഹെലികോപ്റ്ററിൽ പോകാനായില്ല. 

കാലാവസ്ഥ പ്രതികൂലമായതിനാൽ ഹെലികോപ്റ്റര്‍ ഉപേക്ഷിച്ച് റോഡ് മാർഗം പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം പോകാന്‍ സാധിക്കുമോയെന്ന് എസ്പിജി സംസ്ഥാന ഡിജിപിയോട് അന്വേഷിച്ചു. പോകാമെന്നായിരുന്നു ഡിജിപിയുടെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം റോഡ് മാര്‍ഗ്ഗം തെരഞ്ഞെടുത്തത്. എന്നാല്‍, ഇതിനിടെ പ്രതിഷേധക്കാര്‍ രംഗത്തെത്തുകയും. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ തടയുകയുമായിരുന്നു.

പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി എത്തുമെന്ന് അറിയിച്ചപ്പോള്‍ തന്നെ, കര്‍ഷക സംഘടനകള്‍ നരേന്ദ്രമോദിയെ തടയുമെന്ന് അറിയിച്ചിരുന്നു. ഫിറോസ് പൂരിലെ പ്രധാനമന്ത്രിയുടെ റാലിയിലേക്ക് വന്നിരുന്ന ബിജെപി പ്രവർത്തകരുടെ ബസ്സുകൾ പലയിടത്തായി തടഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വാഹന വ്യൂഹം പെരുവഴിയിലായതോടെ യാത്ര റദ്ദാക്കി പ്രധാനമന്ത്രിയും സംഘവും ഭട്ടിൻഡ വിമാനത്താവളത്തിലേക്ക് മടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. 

യാത്ര റദ്ദാക്കി പ്രധാനമന്ത്രി തിരികെ ഭട്ടിൻഡ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സംഭവം ഗൗരവമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കണക്കിലെടുക്കുന്നുവെന്നും സംസ്ഥാനസർക്കാരിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കർശനനടപടി സ്വീകരിക്കാനും കേന്ദ്രം നിർദേശം നൽകി. ഹരിയാനയിലെ കർഷകരും പ്രതിഷേധത്തിനെത്തിയിരുന്നു. സംയുക്ത കിസാൻ മോർച്ചയിലെ പ്രധാന സംഘടനയായ ബികെയു ഏകതാ അടക്കം പത്ത് സംഘടനകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. എന്നാൽ കർഷകര്‍ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണെന്ന് ബിജെപി ആരോപിച്ചു. 

click me!