കരുത്തൻമാരുടെ ദ്വയം, 'സർപ്രൈസ് എൻട്രി'കൾ .. മോദി 2.0 മന്ത്രിസഭയിലെ വലിയ പേരുകാർ ഇവരാണ്!

First Published May 31, 2019, 4:36 PM IST

ഒന്നാം മോദി സർക്കാരിൽ ഇല്ലാതിരുന്ന ബിജെപി അധ്യക്ഷൻ അമിത് ഷാ ഇത്തവണ മന്ത്രിസഭയിലെത്തിയപ്പോൾ കഴിഞ്ഞ സർക്കാരിലെ പ്രമുഖരായിരുന്ന അരുൺ ജയ്റ്റിലിയും സുഷമാ സ്വരാജും പുറത്തായി. രണ്ടാം  മോദി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പുറത്തുവന്നിരിക്കുന്നു. മന്ത്രിമാരെയും അവരുടെ വകുപ്പുകളും പരിചയപ്പെടാം  

നരേന്ദ്രമോദി (68) - വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്രമോദി ഇനി സൂപ്പര്‍ പ്രധാനമന്ത്രിയായി മാറാനുള്ള ശ്രമങ്ങളാവും നടത്തുക എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അഭ്യന്തരമന്ത്രിയായി അമിത് ഷായ സര്‍ക്കാരിലെത്തിക്കുക വഴി തന്‍റെ ജോലി ഭാരം പകുതി കുറച്ച് പ്രധാന ലക്ഷ്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താനാവും ഇനി മോദി ശ്രമിക്കുക. ലോകനേതാവ് എന്ന നിലയില്‍ അന്താരാഷ്ട്രവേദികളില്‍ അദ്ദേഹം കൂടുതല്‍ സജീവമായേക്കും എന്നാണ് കരുതുന്നത്. പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതടക്കം വിദേശകാര്യ-പ്രതിരോധ മേഖലകളില്‍ നിര്‍ണായക മാറ്റങ്ങള്‍ മോദി നടപ്പാക്കിയേക്കും. നോട്ട് നിരോധനമടക്കമുള്ള എടുത്തു ചാടിയുള്ള തീരുമാനങ്ങളിലേക്ക് ഇനിയുള്ള അഞ്ച് വര്‍ഷത്തില്‍ മോദി ധൈര്യപ്പെടുമോ എന്നതും കണ്ടറിയണം. രാജ്യം നേരിയ തോതില്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നുവെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക രംഗത്ത് സര്‍ക്കാര്‍ സജീവമായി ഇടപെടേണ്ട സമയമാണ് ഇത്.
undefined
അമിത് ഷാ (54) - ഈ സര്‍ക്കാരിന്‍റെ രൂപീകരണ ചര്‍ച്ചകളില്‍ ഏറ്റവും ഉറ്റുനോക്കപ്പെട്ടത് അമിത് ഷായുടെ വരവാണ്. ഒടുവിൽ രണ്ടാം മോദി സർക്കാരിന്‍റെ അഭ്യന്തര മന്ത്രിയായി അമിത് ഷാ എത്തുകയാണ്. ആര്‍എസ്എസ് സേവകനായി തുടങ്ങി ബിജെപി ദേശീയ അധ്യക്ഷ പദവി വരെയെത്തിയ അമിത് ഷായുടെ രാഷ്ട്രീയ വളര്‍ച്ച ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. മോദിയക്കോള്‍ ഒരു വര്‍ഷം മുന്‍പേ ബിജെപിയില്‍ എത്തിയ ആളാണ് അമിത്ഷാ. ഗുജറാത്ത് യുവമോര്‍ച്ചയുടെ സാധാരണപ്രവര്‍ത്തകനായി തുടങ്ങിയ അമിത് ഷാസംഘടനയുടെ വാര്‍ഡ് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെയായി മാറിയ ആളാണ് ഷാ. ഈ കാലയളവിലാണ് ആര്‍എസ്എസില്‍ നിന്നും മോദി ബിജെപിയിലേക്ക് എത്തുന്നതും അമിത് ഷായെ പരിചയപ്പെടുന്നതും. പിന്നീടങ്ങോട്ടുള്ള ഇരുവരുടേയും രാഷ്ട്രീയ വളര്‍ച്ച ബിജെപിയുടെ വളര്‍ച്ചയിലും നിര്‍ണായകമായിരുന്നു. മോദി എന്ന രാഷ്ട്രീയനേതാവിന് പിന്നില്‍ നിഴല്‍ പോലെ ഉറച്ചു നില്‍ക്കുന്ന അമിത് ഷാ മന്ത്രിസഭയിലേക്ക് വരുന്നതോടെ മോദിയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് കൂടി ഉത്തരമാവുകയാണ്.
undefined
രാജ് നാഥ് സിംഗ് (67) - പ്രതിരോധം വകുപ്പ് മന്ത്രി. മുന്‍ ബിജെപി അധ്യക്ഷനായ രാജ് നാഥ് സിംഗ്, ഒന്നാം മോദി സര്‍ക്കാരില്‍ അഭ്യന്തര മന്ത്രിയായിരുന്നു. നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായും. വാജ്പേയ് സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നരേന്ദ്രമോദിയുടെ വിശ്വസ്തനായ അരുണ്‍ ജെയ്റ്റലിയുമായി രാജ് നാഥ് സിംഗിനുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന അഭിപ്രായ ഭിന്നതകള്‍ പോയ കാലത്ത് വലിയ വാര്‍ത്തയായിരുന്നു.
undefined
നിര്‍മലാ സീതാരാമന്‍ (60) - ധനകാര്യം. ഒന്നാം മോദി സര്‍ക്കാരിലെ അപ്രതീക്ഷ താരോദയമായിരുന്നു നിര്‍മലാ സീതാരാമന്‍. കോര്‍പറേറ്റ് കാര്യമന്ത്രാലയത്തില്‍ നിന്നും തീര്‍ത്തും അപ്രതീക്ഷിതമായാണ് അവര്‍ പ്രതിരോധമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായി പ്രതിരോധമന്ത്രിയായ വനിത എന്ന ബഹുമതി ഇതോടെ അവര്‍ക്ക് സ്വന്തമായി. രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക് അടക്കം നിര്‍ണായകമായ പല സൈനികനീക്കങ്ങളും നിര്‍മലാ സീതാരാമന്‍റെ കാലത്താണ് നടന്നത്. ഇപ്പോൾ അരുൺ ജയ്റ്റലിക്ക് പകരം ധനകാര്യ-കോര്‍പറേറ്റ് കാര്യമന്ത്രിയായി അവര്‍ ചുമതലയേൽക്കുന്നു. അരുണ്‍ ജെയ്റ്റലിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് അവര്‍.
undefined
അര്‍ജുന്‍ മുണ്ട (51)- പട്ടികജാതി-പട്ടികവർഗ വികസനം. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന പരിചയമുണ്ട് അര്‍ജുന്‍ മുണ്ടയ്ക്ക്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ അര്‍ജുന്‍ മുണ്ട പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. രണ്ടാം മോദി സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കുമായി ദേശീയ രാഷ്ട്രീയത്തിലേക്കും മടങ്ങി വരികയാണ് അദ്ദേഹം. രണ്ടാം മോദി സര്‍ക്കാരില്‍ ഗോത്രക്ഷേമ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുക.
undefined
ധര്‍മ്മേന്ദ്ര പ്രദാന്‍ (49) - പെട്രോളിയം-പ്രകൃതിവാതകം. നിലവില്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ ധര്‍മ്മേന്ദ്ര പ്രദാന്‍ ഒന്നാം മോദി സര്‍ക്കാരിലും പെട്രോളിയം വകുപ്പ് മന്ത്രിയായിരുന്നു. ബിജെപിയിലെ മികച്ച സംഘാടകനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒഡീഷ സ്വദേശിയാണ്. ഈ സര്‍ക്കാരിലും പെട്രോളിയം മന്ത്രാലയം ധര്‍മ്മേന്ദ്രപ്രധാന്‍ ആയിരിക്കും.
undefined
നിതിന്‍ ഗഡ്കരി (62)- ഉപരിതല ഗതാഗതം - ആര്‍എസ്എസുമായുള്ള അടുത്ത ബന്ധമാണ് ബിജെപിയില്‍ നിതിന്‍ ഗഡ്കരിയെ ശക്തനാക്കി നിര്‍ത്തിയത്. എന്നാല്‍ ഒന്നാം മോദി സര്‍ക്കാരില്‍ ഉപരിതല ഗതാഗതമന്ത്രിയെന്ന നിലയിലുള്ള ഗഡ്കരിയുടെ പ്രവര്‍ത്തനം അദ്ദേഹത്തെ പ്രഗല്‍ഭനായ ഭരണാധികാരി എന്ന വിശേഷണത്തിന് കൂടി അര്‍ഹനാക്കി. മോദി മന്ത്രിസഭയില്‍ നിര്‍ണായകമായ ഒട്ടനവധി മന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്ത നിതിന്‍ ഗഡ്കരിക്ക് രാജ്യത്തെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുക എന്ന നിര്‍ണായക ചുമതലയാണ് മോദി വീണ്ടും ഏല്‍പിക്കുന്നത്.
undefined
ഗിരിരാജ് സിംഗ് (66)- ഒന്നാം മോദി സര്‍ക്കാരില്‍ സ്വതന്ത്ര്യ ചുമതലയുള്ള സഹമന്ത്രിയായി പ്രവര്‍ത്തിച്ച ഗിരിരാജ് സിംഗിനെ ഇക്കുറി പ്രമോഷനോടെ ക്യാബിനറ്റില്‍ എത്തിച്ചിരിക്കുകയാണ് നരേന്ദ്രമോദി. മോദിയുടെ ഉറച്ച അനുയായിയായി വിശേഷിപ്പിക്കപ്പെടുന്ന ഗിരിരാജ് സിംഗ് പല വിവാദപരാമര്‍ശങ്ങളും നടത്തി നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
undefined
പ്രകാശ് ജാവദേക്കര്‍ (68)- പരിസ്ഥിതി വനം വകുപ്പ് - എബിവിപിയിലൂടേയും യുവമോര്‍ച്ചയിലൂടേയും രാഷ്ട്രീയത്തില്‍ എത്തിയ പ്രകാശ് ജാവദേക്കര്‍ ബിജെപി വക്താവ് എന്ന നിലയിലും ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ ചുമതലയാണ് വഹിച്ചിരുന്നത്.
undefined
എസ്. ജയശങ്കര്‍ - വിദേശകാര്യം. - രണ്ടാം മോദി സര്‍ക്കാരിലെ സര്‍പ്രൈസാണ് എസ്.ജയശങ്കറിന്‍റെ വരവ്. ഒന്നാം മോദി സര്‍ക്കാരില്‍ സുഷമ സ്വരാജിന് കീഴില്‍ വിദേശകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കും എന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ക്യാബിനറ്റ് പദവി നല്‍കി മന്ത്രിസഭയിലേക്ക് കൊണ്ടു വരികയാണ് അദ്ദേഹത്തെ മോദി. ഒരുപക്ഷേ സുഷമ സ്വരാജിന്‍റെ പകരക്കാനായാണ് എസ് ജയശങ്കർ എത്തുന്നത്.
undefined
മഹേന്ദ്രസിംഗ് പാണ്ഡേ (62) - ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷനായിരുന്ന മഹേന്ദ്രസിംഗ് പാണ്ഡേ സംസ്ഥാനത്ത് പാര്‍ട്ടി നേടിയ മിന്നും വിജയത്തിന്‍റെ ബലത്തിലാണ് വീണ്ടും മോദി സര്‍ക്കാരില്‍ ഇടം നേടുന്നത്. ഒന്നാം മോദി സര്‍ക്കാരില്‍ മാനവവിഭവശേഷി മന്ത്രാലയത്തില്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ച അദ്ദേഹത്തെ പിന്നീട് ഒഴിവാക്കിയിരുന്നു. രണ്ടാം മോദി സര്‍ക്കാരില്‍ നൈപുണ്യ വികസനം -ചെറുകിട സംരഭങ്ങള്‍ എന്നീ വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.
undefined
മുക്താര്‍ അബ്ബാസ് നഖ്വി (62): ഒന്നാം മോദി സര്‍ക്കാരില്‍ ന്യൂനപക്ഷകാര്യവകുപ്പില്‍ സ്വതന്ത്ര്യചുമതലയുള്ള സഹമന്ത്രിയായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ഇക്കുറി ക്യാബിനറ്റ് റാങ്കിലേക്ക് പ്രമോഷന്‍ ലഭിച്ചിട്ടുണ്ട്. മോദി സര്‍ക്കാരിലെ ഏക മുസ്ലീം സാന്നിധ്യമാണ് നഖ്വി.
undefined
പ്രഹ്ളാദ് ജോഷി (57) പാര്‍ലമെന്‍ററി കാര്യം, ഖനനം, കല്‍ക്കരി - കര്‍ണാടക ബിജെപിയുടെ മുന്‍ അധ്യക്ഷനായ പ്രഹ്ളാദ് ജോഷി കടുത്ത ഭാഷയില്‍ എതിരാളികളെ കടന്നാക്രമിക്കുന്നതില്‍ മിടുക്കനാണ്. സംസ്ഥാന നേതാവ് എന്ന നിലയില്‍ കര്‍ണാടക ബിജെപിയില്‍ ഊര്‍ജ്ജം നിറച്ച അദ്ദേഹം അന്തരിച്ച നേതാവ് അനന്ത്കുമാറിന് പകരക്കാരനായി കര്‍ണാടകയില്‍ നിന്നും മോദി സര്‍ക്കാരില്‍ ഇടം നേടുകയാണ്
undefined
രവിശങ്കര്‍ പ്രസാദ് (64) - ഒന്നാം യുപിഎ സര്‍ക്കാരില്‍ ഐടി മന്ത്രിയെന്ന നിലയില്‍ കാഴ്ച വച്ച മികച്ച പ്രകടനമാണ് രവിശങ്കര്‍ പ്രസാദിന് വീണ്ടുമൊരു അവസരം നല്‍കാന്‍ മോദിയെ പ്രേരിപ്പിച്ചത്. നിയമം, ഐടി, ഇലക്ട്രോണിക്സ് വകുപ്പുകളുടെ ചുമതലയാണ് രണ്ടാം മോദി സര്‍ക്കാരില്‍ അദ്ദേഹത്തിന് ലഭിച്ചത്.
undefined
രമേശ് പൊക്രിയാല്‍ -മാനവവിഭവശേഷി- യുപിയില്‍ മന്ത്രിയായും ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയായും പ്രവര്‍ത്തന പരിചയമുള്ള നേതാവ്. ഇക്കുറി ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നും ജയിച്ച അദ്ദേഹത്തെ ക്യാബിനറ്റ് റാങ്കോടെ മന്ത്രിസഭയിലെത്തിക്കുകയാണ് മോദി.
undefined
സ്മൃതി ഇറാനി (43) - വനിതാ ശിശുവികസനം,ടെക്സ്റ്റയിൽസ് മഹിളാ മോര്‍ച്ച അധ്യക്ഷസ്ഥാനത്തും നിന്നും ഒന്നാം മോദി സര്‍ക്കാരില്‍ എത്തിയ സ്മൃതി ഇറാനിക്ക് ആദ്യം മാനവവിഭവശേഷി വകുപ്പും പിന്നീട് ടെക്സ്റ്റൈല്‍ വകുപ്പുമാണ് നല്‍കിയത്. ഗാന്ധി കുടുംബത്തിന്‍റെ കുത്തക സീറ്റായ അമേത്തി ജയിച്ചതോടെ ബിജെപി രാഷ്ട്രീയത്തിലെ താരമായി മാറുകയാണ് സ്മൃതി ഇറാനി. സത്യപ്രതിജ്ഞാ ചടങ്ങില്‍ അവരുടെ പേര് വിളിച്ചപ്പോള്‍ ഉണ്ടായ ആരവം ഇപ്പോള്‍ സ്മൃതി ഇറാനിക്ക് കിട്ടിയ താരപരിവേഷത്തിന്‍റെ സൂചന മാത്രമാണ്.
undefined
അരവിന്ദ് സാവന്ത് - ഘനവ്യവസായം - മഹാരാഷ്ട്രയില്‍ നിന്നുള്ള ഈ നേതാവ് മന്ത്രിസഭയിലെ ശിവസേനാ പ്രതിനിധിയാണ്. നേരത്തെ ശിവസേനാ വക്താവായി പ്രവര്‍ത്തിച്ച അരവിന്ദ് സാവന്ത് കഴിഞ്ഞ ലോക്സഭായിലും അംഗമായിരുന്നു. ശിവസേനയുടെ പ്രമുഖ നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ക്യാബിനറ്റ് റാങ്കോടെ മന്ത്രിസഭയില്‍ എത്താന്‍ അരവിന്ദിന് ഭാഗ്യം ലഭിച്ചത്.
undefined
തവര്‍ചന്ദ് ഗെല്ലോട്ട് - സാമൂഹ്യക്ഷേമം.- തന്‍റെ സര്‍ക്കാരിലെ കാര്യപ്രാപ്തിയുള്ള മന്ത്രിയെന്നാണ് തവര്‍ചന്ദ് ഗെല്ലോട്ടിനെ നരേന്ദ്രമോദി തന്നെ വിശേഷിപ്പിക്കുന്നത്. ബിജെപിയുടെ പാര്‍ലമെന്‍ററി ബോര്‍ഡ് അംഗമായ ഗെല്ലോട്ട് പ്രമുഖ ദളിത് നേതാവ് കൂടിയാണ്. ഒബിസി കമ്മീഷന് ഭരണഘടനാ പദവി, മുന്നോക്കസംവരണം തുടങ്ങിയ ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ച തവന്‍ചന്ദ് ഗെല്ലോട്ടിന് വീണ്ടും ക്യാബിനറ്റ് പദവി നല്‍കുകയാണ് മോദി.
undefined
കിരണ്‍ റിജു (47) - കായികമന്ത്രി- ഒന്നാം മോദി സര്‍ക്കാരില്‍ അഭ്യന്തരമന്ത്രിയെന്ന നിലയില്‍ ശ്രദ്ധനേടിയ കിരണ്‍ റിജിജു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രധാന ബിജെപി നേതാക്കളില്‍ ഒരാളാണ്. നിലവില്‍ അരുണാചലിലെ വെസ്റ്റ് കാംമേഗ് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. സഹമന്ത്രി സ്ഥാനത്ത് നിന്നും ക്യാബിനറ്റ് റാങ്കിലേക്കുള്ള പ്രമോഷനോടെയാണ് കിരണ്‍ റിജ്ജിജു രണ്ടാം മോദി സര്‍ക്കാരിലെത്തുന്നത്.
undefined
പീയൂഷ് ഗോയല്‍ - റെയില്‍വേ, വാണിജ്യകാര്യം - ഒന്നാം മോദി സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായും പിന്നീട് ധനകാര്യമന്ത്രിയായും പ്രവര്‍ത്തിച്ച പീയൂഷ് ഗോയലിന് ഇക്കുറി റെയില്‍വ ക്കൊപ്പം വാണിജ്യകാര്യവകുപ്പിന്‍റെ ചുമതലയും മോദി നല്‍കിയിട്ടുണ്ട്.
undefined
രാംവിലാസ് പാസ്വാന്‍ (72) - ബീഹാറില്‍ കരുത്തുള്ള ലോക്ജന്‍ശക്തി പാര്‍ട്ടിയുടെ നേതാവായ രാം വിലാസ് പാസ്വന്‍ കളമറിഞ്ഞു കളിക്കാന്‍ മിടുക്കനായ നേതാവാണ്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിയായിരുന്ന അദ്ദേഹം ആദ്യം ഒന്നാം മോജി സര്‍ക്കാരിലും ഇപ്പോള്‍ രണ്ടാം മോദി സര്‍ക്കാരിലും മന്ത്രിസ്ഥാനം ഉറപ്പിക്കുകയാണ്. രാജ്യത്തുണ്ടായ ബിജെപി തംരഗം ആദ്യമേ തിരിച്ചറിഞ്ഞ് കളം ചാടിയ അദ്ദേഹം അതിന്‍റെ ഗുണഫലം ഇപ്പോള്‍ കൊയ്യുകയാണ്.
undefined
ഹര്‍സിമ്രത് കൗര്‍: ഭക്ഷ്യവകുപ്പ് - മോദി മന്ത്രിസഭയിലെ അകാലിദള്‍ പ്രതിനിധി. ഇവരുടെ ഭര്‍ത്താവ് സുര്‍ബീന്ദര്‍ സിംഗ് ബാദലും ഇക്കുറി പഞ്ചാബില്‍ നിന്നും ജയിച്ചിട്ടുണ്ട്. ശിരോമണി അകാലിദളില്‍ നിന്നും ഇക്കുറി തെരഞ്ഞെടുപ്പ് ജയിച്ച രണ്ട് പേര്‍ ഈ ദമ്പതികള്‍ മാത്രമാണ്. സുര്‍ബീന്ദര്‍ സിംഗ് മന്ത്രിയാവും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും സൗഭാഗ്യം തേടിയെത്തിയത് ഭാര്യയെയാണ്.
undefined
ഹര്‍ഷവര്‍ധന്‍ - ആരോഗ്യം,കുടുംബാസൂത്രണം, ശാസ്ത്ര സാങ്കേതിക വകുപ്പ്- ബിജെപി നേതൃത്വത്തിലെ സൗമ്യസാന്നിധ്യമാണ് പാര്‍ട്ടിയുടെ മുന്‍ ദില്ലി അധ്യക്ഷന്‍ കൂടിയായ ഈ നേതാവ്. ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യം, പരിസ്ഥിതി, ശാസ്ത്രസാങ്കേതികം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു.
undefined
ഡിവി സദാനന്ദ ഗൗഡ (57) - രാസവള വകുപ്പ് - കര്‍ണാകയില്‍ നിന്നുള്ള പ്രമുഖ നേതാവായ സദാനന്ദ ഗൗഡ മലയാളം നന്നായി സംസാരിക്കാനറിയുന്ന ഒരു നേതാവ് കൂടിയാണ്. ഒന്നാം മോദി സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായി തുടങ്ങിയ അദ്ദേഹത്തെ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിലേക്ക് മാറ്റിയിരുന്നു.
undefined
നരേന്ദ്രസിംഗ് തോമര്‍ (61) -കൃഷി,ഗ്രാമവികസനം- ഇക്കുറി ബിജെപി മുഴുവന്‍ സീറ്റും തൂത്തുവാരിയ മധ്യപ്രദേശില്‍ നിന്നുള്ള എംപിയാണ് നരേന്ദ്രസിംഗ് തോമര്‍. 2014-ല്‍ സിന്ധ്യകുടുംബത്തിന്‍റെ ശക്തികേന്ദ്രമായ ഗ്വാളിയോറില്‍ നിന്നും ജയിച്ചാണ് അദ്ദേഹം ആദ്യമായി ലോക്സഭയില്‍ എത്തുന്നത്. ഒന്നാം മോദി സര്‍ക്കാരില്‍ പാര്‍ലമെന്‍ററി കാര്യമന്ത്രിയായിരുന്നു.
undefined
ഗജേന്ദ്രസിംഗ് ശെഖാവത്ത് - ഒന്നാം മോദിസര്‍ക്കാരില്‍ കൃഷി മന്ത്രിയായിരുന്ന ഗജേന്ദ്രസിംഗ് ശെഖാവത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവായാണ് അറിയപ്പെടുന്നത്. ഒന്നാം മോദി സര്‍ക്കാരില്‍ കൃഷിമന്ത്രിയായിരുന്ന അദ്ദേഹത്തെ ഇപ്പോള്‍ ജലവിഭവ മന്ത്രിയായാണ് മോദി നിയമിച്ചിരിക്കുന്നത്. വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ജല്‍ ശക്തി (ജലശക്തി) എന്ന പേരില്‍ പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് മോദി പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. നദീസംയോജനമടക്കമുള്ള നിര്‍ണായക പദ്ധതികളുടെ ചുമതല ഇതോടെ ശെഖാവത്തിന് ലഭിക്കും. വരള്‍ച്ചയും ജലദൗര്‍ലഭ്യവും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായി മാറുന്നതോടെ ശെഖാവത്തിന്‍റെ പ്രവര്‍ത്തനം വളരെ ഉറ്റുനോക്കപ്പെടും.
undefined
undefined
click me!