ഹര്‍ ഘര്‍ തിരംഗ; പതാക ഉയര്‍ത്താന്‍ വീടില്ല, ജീവിക്കാനായി തെരുവുകളില്‍ പതാക വില്‍ക്കുന്ന കുരുന്നുകള്‍
First Published Aug 15, 2022, 11:08 AM IST
താമസസ്ഥലത്ത് നിന്നും ചാണക്യപുരിയിലെ ഓഫീസിലേക്കും തിരിച്ചുമുള്ള ദില്ലി യാത്രയിലെ സ്ഥിരം മുഖങ്ങളാണ് ഖുഷിയും ദിൽകുഷും രാകേഷും പൂജയും രാധയുമൊക്കെ.. ചിലപ്പോള്‍ ആ കുഞ്ഞു കൈകളില്‍ പുസ്തകങ്ങളാകും. ചിലപ്പോള്‍ അഗര്‍ബത്തികള്‍. മറ്റ് ചിലപ്പോള്‍ എന്തെങ്കിലും കളിപ്പാട്ടങ്ങള്‍ മിഠായികള്‍. എന്നാല്‍, സ്വാതന്ത്ര ദിനം അടുക്കുന്നതിന് മുന്നേ തന്നെ അവരുടെ കൈകളില്‍ ത്രിവര്‍ണ്ണ പതാകള്‍ പാറിക്കളിച്ച് തുടങ്ങിയിരിക്കുന്നു. ദില്ലിയിലെ തിരക്കേറിയ മെട്രോ സ്റ്റേഷനുകളിലൊന്നായ മോത്തിഭാഗ് മെട്രോ സ്റ്റേഷന്‍ സിഗ്നലില്‍ ചുവന്ന വെളിച്ചം തെളിയുമ്പോള്‍ ആ കുരുന്നുകള്‍ സിഗ്നല്‍ കുരുക്കില്‍ കിടക്കുന്ന കാറിനും ബൈക്കുകള്‍ക്കും അടുത്തെത്തി തങ്ങളുടെ കൈയിലുള്ള പതാകകള്‍ വില്‍ക്കാന്‍ ശ്രമിക്കും. രാഷ്ട്രം സ്വാതന്ത്രം തേടി 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയില്‍ 'ഹര്‍ ഘര്‍ തിരംഗ'യ്ക്കാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. എന്നാല്‍, ജന്മദേശത്ത് നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ രാജ്യ തലസ്ഥാനത്ത് കുടുംബം പുലര്‍ത്താനായി ആ കുരുന്നുകള്‍ തെരുവുകളില്‍ ദേശീയ പതാകകള്‍ വില്‍ക്കുകയാണ്. ദേശീയ പതാക ഉയര്‍ത്താനായി ആ കുരുന്നുകള്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ ഒരു വാടക വീട് പോലുമില്ല. ചിത്രങ്ങളും എഴുത്തും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.