കൊവിഡ് ; രാജ്യത്ത് സൗജന്യ വാക്‌സിനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍

First Published Jan 2, 2021, 1:27 PM IST


രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്നിന്‍റെ വിതരണവുമായി ബന്ധപ്പെട്ട് ഇന്ന് ഡ്രൈ റൺ നടക്കുകയാണ്. അതിനിടെ രാജ്യത്ത് സൌജന്യ കൊവിഡ് വാക്സിന്‍ വിതരണം നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ വാക്‌സിന്‍റെ ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞത്. ഡല്‍ഹിയില്‍ മാത്രമല്ല. രാജ്യത്ത് എല്ലായിടത്തും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഡ്രൈ റൺ നടത്തുന്നുണ്ട്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് ഡ്രൈ റൺ നടക്കുക. വാക്സിൻ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണിൽ പരിശോധിക്കും. വാക്സിൻ വിതരണത്തിൽ പാളിച്ചയുണ്ടോ എന്ന് കണ്ടെത്തുകയാണ് ഡ്രൈ റണിന്‍റെ ലക്ഷ്യം. ഒരോ കുത്തിവെപ്പ് കേന്ദ്രത്തിൽ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് മോക്ക് വാക്സിൻ നൽകുന്നത്. അതേ സമയം കൊവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ സംബന്ധിച്ച് തീരുമാനം എടുക്കാൻ ചേർന്ന വിദഗ്ധ സമിതി യോഗം ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാല വികസിപ്പ് ഇന്ത്യയിൽ പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്സിന്‍റെ ഉപയോഗത്തിന് ശുപാർശ ചെയ്തു. വാക്സിന്‍റെ നിയന്ത്രിത ഉപയോഗത്തിനാണ് ശുപാർശ. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വാക്സിൻ വിതരണത്തിന് അന്തിമ അനുമതി നൽകും. അതേ സമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിന്‍റെ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിനോട് മൂന്നാം ഘട്ട പരീക്ഷണത്തിന്‍റെ ഇടക്കാല റിപ്പോർട്ട് വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഇത് സമർപ്പിച്ചതിന് ശേഷം അടുത്ത യോഗത്തിൽ അനുമതി സംബന്ധിച്ചുള്ള ശുപാർശയിൽ തീരുമാനം എടുക്കും. കൊവിഡ് ട്രയല്‍ റണ്‍ നടത്തുന്ന തൊടുപുഴയില്‍ നിന്ന് ഏഷ്യാനെറ്റ് ക്യമാറാമാന്‍ അനീഷ് ടോം, ദില്ലിയില്‍ നിന്ന് വടിവേല്‍ പി പകര്‍ത്തിയ ചിത്രങ്ങള്‍. 

സംസ്ഥാനത്ത് നാല് ജില്ലകളിൽ ആറ് കേന്ദ്രങ്ങളിലായി ഡ്രൈ റൺ നടക്കുകയാണ്. രാവിലെ 9 മുതൽ 11 മണി വരെയാണ് കേരളത്തിലെ ഡ്രൈറൺ. തിരുവനന്തപുരത്ത് ജില്ലാ മാതൃകാശുപത്രിയിൽ ഡ്രൈറൺ നടപടിക്രമങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി സന്ദർശിച്ചു.
undefined
തലസ്ഥാനത്ത് രണ്ട് കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ. സംസ്ഥാനത്ത് വാക്സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർക്കും മറ്റു ജീവനക്കാർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ നൽകുന്നത്.
undefined
ചില സ്വകാര്യ ആശുപത്രികളും കൂടി പട്ടിക കൈമാറിയാൽ വാക്സിൻ സ്വീകരിക്കുന്നവരുടെ കൃത്യമായ എണ്ണം ലഭിക്കും. വാക്സിൻ വിതരണത്തിന് കേരളം സജ്ജമാണോയെന്ന് വിലയിരുത്താൻ ആണ് ഡ്രൈ റൺ നടത്തുന്നത്.
undefined
യഥാർത്ഥത്തിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിന്‍റെ ഒരു പരിശീലനമാണ് ഡ്രൈറൺ. മോക്ഡ്രിൽ അഥവാ റിഹേഴ്സൽ പോലെ, വാക്സിൻ വിതരണത്തിനുള്ള പ്രക്രിയ ഒരു തവണ പരിശീലിച്ചുനോക്കുകയാണ് ഡ്രൈറണ്ണിൽ ചെയ്യുന്നത്. യഥാർത്ഥത്തിൽ ഇവർക്ക് വാക്സിൻ നൽകുന്നില്ല. വാക്സിൻ നൽകാൻ സിറിഞ്ച് ഉപയോഗിച്ച് ഒരു പരിശീലനം അഥവാ ആവിഷ്കാരം മാത്രമാണ് നടക്കുന്നത്.
undefined
സംസ്ഥാനത്തെ ആറ് ആശുപത്രികളിലായി 150 ആരോഗ്യപ്രവർത്തകർക്കാണ് റിഹേഴ്സലിന്‍റെ ഭാഗമായി വാക്സിൻ നൽകുന്ന പ്രക്രിയ നടത്തുന്നത്. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ കെ ശൈലജ നേരിട്ട് ഈ പരിശീലനപരിപാടിക്ക് മേൽനോട്ടം വഹിക്കുന്നു.
undefined
കൊവിഡ് വാക്സിൻ വിതരണത്തിൽ കേരളത്തിന് മുൻഗണന ആവശ്യമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. രോഗവ്യാപനത്തിന്‍റെ അതിതീവ്രഘട്ടം എത്തുന്നത് പരമാവധി വൈകിച്ച സംസ്ഥാനമാണ് കേരളം. വളരെ നിയന്ത്രിതമായ രീതിയിലാണ് കേരളത്തില്‍ രോഗം പടർന്നത്.
undefined
പല സംസ്ഥാനങ്ങളിലും വളരെപ്പെട്ടെന്ന് ഒരുപാട് പേരിലേക്ക് രോഗമെത്തുന്ന സ്ഥിതിയുണ്ടായി. രോഗവ്യാപനം തടഞ്ഞുനിർത്താൻ കഴിഞ്ഞ സംസ്ഥാനമെന്ന നിലയിൽ ആദ്യഘട്ടത്തിൽ വാക്സിൻ കേരളത്തിൽ വിപുലമായി എത്തിച്ച് വിതരണം ചെയ്യുന്നത് രോഗവ്യാപനം തടയുന്നതിൽ വളരെ ഫലപ്രദമായി മാറുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
undefined
ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള എല്ലാ സംവിധാനങ്ങളും കേരളത്തിൽ തയ്യാറാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ വാക്സിൻ എത്തും എന്ന തരത്തിൽ വേഗത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. ഓക്സ്ഫഡും ആസ്ട്രാസെനക എന്ന മരുന്നുകമ്പനിയും ചേർന്ന് വികസിപ്പിച്ച, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീൽഡ് വാക്സിൻ സുരക്ഷിതമാണെന്ന് വ്യക്തമായതാണ്.
undefined
വാക്സിനേഷനുള്ള എല്ലാ തയ്യാറെടുപ്പുകളും കേരളം പൂർത്തിയാക്കിക്കഴിഞ്ഞു. ആരോഗ്യപ്രവർത്തകർ കഴിഞ്ഞാൽ മുൻഗണനാപ്പട്ടികയിൽ ഉള്ളത് വൃദ്ധരാണ്. കേരളത്തിലെ വൃദ്ധരിൽ ഒരു വലിയ വിഭാഗത്തെ മുഴുവൻ വാക്സിനേറ്റ് ചെയ്യാൻ ഏതാണ്ട് 50 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ വേണ്ടി വരും. എന്നാൽ അത്തരത്തിൽ വാക്സിനേറ്റ് ചെയ്താൽ മരണനിരക്ക് അടക്കം വളരെ മികച്ച രീതിയിൽ കുറയ്ക്കാനും കഴിയും.
undefined
അതിനാൽ കേരളത്തിന് മുൻഗണനാടിസ്ഥാനത്തിൽത്തന്നെ വാക്സിൻ ലഭിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്സിൻ സൂക്ഷിക്കാൻ ശീതീകരണ സംവിധാനങ്ങളടക്കം കേരളം തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ഘട്ടത്തിൽ കൂടുതൽ ശീതീകരണസംവിധാനങ്ങൾ സംസ്ഥാനത്തിന് വേണ്ടി വരും. അതിനായി കൂടുതൽ സഹായം വേണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
undefined
സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍റെ ഡ്രൈറൺ നാല് ജില്ലകളിലെ ആറ് ആശുപത്രികളിലായി പുരോഗമിക്കുകയാണ്. തിരുവനന്തപുരം പേരൂർക്കട മാതൃക ആശുപത്രിയിലെ വാക്സിൻ ഡ്രൈറൺ ആരോഗ്യമന്ത്രി നേരിട്ട് കണ്ട് വിലയിരുത്തി. ജില്ലാ കളക്ടർ നവജ്യോത് ഖോസയും മുതിർന്ന ആരോഗ്യവകുപ്പധികൃതരും ഒപ്പമുണ്ടായിരുന്നു.
undefined
അതിനിടെ സംസ്ഥാനത്തെ ലാബുകളിലെ കൊവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതനുസരിച്ച് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 1500 രൂപ, എക്സ്പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപ, ആര്‍ടി-ലാമ്പിന് 1150 രൂപ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
undefined
എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിഗ് ചാര്‍ജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാ ചാര്‍ജുകളും ഉള്‍പ്പടെയുള്ളതാണ് ഈ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ഐസിഎംആര്‍സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും, ആശുപത്രികള്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ.
undefined
ഈ നിരക്കില്‍ കൂടുതല്‍ ആരും ഈടാക്കരുതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കൊവിഡ്-19 പരിശോധനയ്ക്കുള്ള നിരക്ക് കുറയ്ക്കുന്നത്. ആര്‍ടിപിസിആര്‍ (ഓപ്പണ്‍) 2750 രൂപ, ട്രൂ നാറ്റ് 3000 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്സ്പേര്‍ട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണ് ആരംഭത്തില്‍ നിരക്ക് നിശ്ചയിച്ചിരുന്നത്.
undefined
എന്നാല്‍ പിന്നീട് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റ് 2100 രൂപ, ട്രൂ നാറ്റ് ടെസ്റ്റ് 2100 രൂപ, ആന്‍റിജന്‍ ടെസ്റ്റ് 625 രൂപ, ജീന്‍ എക്സ്പേര്‍ട്ട് ടെസ്റ്റ് 2500 രൂപ എന്നിങ്ങനെയാണ് ഒക്ടോബര്‍ മാസത്തില്‍ നിരക്ക് കുറച്ചത്. മത്സരാധിഷ്ഠിത വിലയ്ക്ക് ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്. ഈയൊരു സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ കിറ്റുകളുടെ നിരക്കുകള്‍ വീണ്ടും കുറച്ചത്.
undefined
വാക്സിൻ വിതരണത്തിന്‍റെ ആദ്യഘട്ടത്തിനായി കേരളം തയ്യാറെടുത്തുകഴിഞ്ഞു. മൂന്ന് വലിയ റീജ്യണൽ സംഭരണകേന്ദ്രങ്ങൾ നമുക്കുണ്ട്. 14 ജില്ലകളിൽ വാക്സിൻ സംഭരണശാലകളുണ്ട്. വിപുലമായ വാക്സിനേഷൻ നടക്കുമ്പോൾ, കൂടുതൽ ശീതികരണ സംവിധാനങ്ങൾ കേരളത്തിന് വേണ്ടി വരും.
undefined
വാക്സിൻ എടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യം റജിസ്ട്രേഷൻ കൗണ്ടറിലെത്തണം. എപ്പോൾ വാക്സിൻ എവിടെ വച്ച് നൽകുമെന്ന കാര്യം തെരഞ്ഞെടുക്കപ്പെട്ടവർക്ക് എസ്എംഎസ് വഴി വിവരം നൽകും. അവർ നേരെ വാക്സിൻ വിതരണം ചെയ്യുന്ന ആശുപത്രിയിലെത്തി, സാമൂഹിക അകലം പാലിച്ച്, കൈ സാനിറ്റൈസ് ചെയ്ത് ശുദ്ധമാക്കിയ ശേഷം റജിസ്ട്രേഷൻ കൗണ്ടറിലെത്തി, പേരും വിവരങ്ങളും നൽകണം.
undefined
നേരത്തേ തയ്യാറാക്കിയ ഡാറ്റാബേസിലെ വിവരങ്ങൾ വന്നയാളുടെ വിവരങ്ങളുമായി ഒത്തുനോക്കി, എല്ലാം ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം വന്നയാളെ അകത്തേക്ക് കൊണ്ടുപോകും. 'കൊവിൻ' എന്ന പോർട്ടലിലെ വിവരങ്ങളും ആധാറിലെ വിവരങ്ങളും തമ്മിലാണ് ഒത്തുനോക്കുന്നത്.
undefined
ആദ്യം വാക്സിനേഷൻ മുറിയാണ്. അവിടെ വച്ച് വാക്സിൻ നൽകിയ ശേഷം ഇയാളെ നിരീക്ഷണത്തിനായി ഒബ്സർവേഷൻ മുറിയിലേക്ക് മാറ്റും. അവിടെ രണ്ട് മണിക്കൂർ അവരെ നിരീക്ഷണത്തിൽ വയ്ക്കണം. എന്തെങ്കിലും ശാരീരികാവശതകൾ ഇവർക്ക് അനുഭവപ്പെട്ടാൽ അവരെ ചികിത്സയ്ക്കായി തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റണം.
undefined
ഇതിനായി തൊട്ടടുത്ത് ആശുപത്രികൾ നേരത്തേ തന്നെ കണ്ടെത്തി വയ്ക്കണം. ഇനി ശാരീരികാവശതകൾ ഒന്നുമില്ലെങ്കിൽ അവർക്ക് വീട്ടിലേക്ക് മടങ്ങാം. ഇതിനിടെ ലോകാരോഗ്യ സംഘടന ഫൈസര്‍ വാക്സിന്‍ ഉപയോഗത്തിന് അനുമതി നല്‍കി. അടിയന്തര ഘട്ടത്തില്‍ ഫൈസറിന്‍റെ വാക്സിന്‍ ഉപയോ​ഗിക്കാമെന്നാണ് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്.
undefined
എല്ലാ രാജ്യങ്ങൾക്കും വേണ്ട അളവില്‍ കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ ആഗോളതലത്തിലുള്ള ശ്രമങ്ങള്‍ ഉറപ്പാക്കണമെന്നും വാക്സിന് അനുമതി നല്‍കി ലോകാരോഗ്യസംഘടനാ പ്രതിനിധി മാരിയംഗേല സിമാവോ പറഞ്ഞു. വാക്സിന് സാധുത നൽകാൻ സംഘടന മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ ഫൈസർ-ബയോൺ ടെക് പാലിച്ചിട്ടുള്ളതിനാലാണ് രാജ്യങ്ങൾ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
undefined
click me!