ജി - 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി വത്തിക്കാനില്‍

First Published Oct 29, 2021, 5:09 PM IST

റോമില്‍ വച്ച് നടക്കുന്ന 16 -ാമത് ജി-20 ഉച്ചകോടിയില്‍ (G20 summit) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി റോമിലെത്തി. കൊവിഡ് വ്യാപനത്തിനിടെ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ആരോഗ്യ, സാമ്പത്തിക രംഗത്തെ കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.  30, 31 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. വത്തിക്കാന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മാര്‍പ്പാപ്പയുമായി (Pope Francis) കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചു. 

മറ്റ് ജി 20 നേതാക്കളുമായി പാൻഡെമിക്, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ നിന്നുള്ള ആഗോള സാമ്പത്തിക, ആരോഗ്യ വീണ്ടെടുപ്പിനെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കുമെന്ന് മോദി പറഞ്ഞു

കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ വ്യക്തിഗത ജി 20 ഉച്ചകോടിയാണ് ഇപ്പോള്‍ നടക്കുന്നത്. നവംബർ 1-2 തീയതികളിൽ താൻ വത്തിക്കാൻ സിറ്റിയും സന്ദർശിക്കുമെന്നും അതിനുശേഷം ബ്രിട്ടനിലെ ഗ്ലാസ്‌ഗോയിലേക്ക് പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

വത്തിക്കാന്‍ സന്ദര്‍ശനത്തിനിടെ മാര്‍പ്പാപ്പയേയും സ്റ്റേറ്റ് സെക്രട്ടറി ഹിസ് എമിനൻസ് കർദ്ദിനാൾ പിയട്രോ പരോളിനെയും സന്ദര്‍ശിക്കുമെന്നും മോദി പറഞ്ഞു.

ജി20 ഉച്ചകോടിയുടെ ഭാഗമായി മറ്റ് പങ്കാളി രാജ്യങ്ങളിലെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും അവരുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

രണ്ടായിരത്തില്‍ വാജ്‌പേയി - ജോണ്‍ പോള്‍ രണ്ടാമന്‍ കൂടിക്കാഴ്ചയ്ക്കു ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി കത്തോലിക്കാ സഭ മേധാവിയെ കാണുന്നത്. പോപ്പിനെ , മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.  

രാജ്യത്തെ ചില മതസംഘടനകളുടെ എതിര്‍പ്പ് കാരണം മാര്‍പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനം നടന്നിരുന്നില്ല. 1990 -ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഒടുവില്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ജഹവര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, ഐകെ ഗുജ്‌റാള്‍ എന്നിവരാണ് നേരത്തെ മാര്‍പപ്പയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍.

കൂടിക്കാഴ്ച ഇന്ത്യന്‍ സമയം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ആയിരിക്കും. വത്തിക്കാനെ (Vatican) ഉദ്ധരിച്ചു കേരള കത്തോലിക്കാ മെത്രാന്‍ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. കൂടിക്കാഴ്ച ഇന്ത്യയും വത്തിക്കാനും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്ന് കെസിബിസി പറഞ്ഞു.

എന്നാല്‍, ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി-മാര്‍പാപ്പ കൂടിക്കാഴ്ച തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. രാജ്യത്തെ പ്രധാന ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യാനികള്‍ പരമ്പരാഗതമായി കോണ്‍ഗ്രസ് വോട്ടുബാങ്കാണ്. മാര്‍പ്പാപ്പയുമൊത്തുള്ള കൂടിക്കാഴ്ചയും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതും ഈ വോട്ട് ബാങ്ക് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ കഴിയുമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!