Bajura Airport : ലാന്‍റിങ്ങിനിടെ ടയര്‍ പൊട്ടി, വിമാനം തള്ളി നീക്കി യാത്രക്കാര്‍

First Published Dec 8, 2021, 2:49 PM IST

നേപ്പാളിൽ (Nepal) വിമാനത്തിന്‍റെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് , വിമാന യാത്രക്കാർ പുറത്തിറങ്ങി വിമാനം റൺവേയിൽ നിന്ന് പുറത്തേക്ക് തള്ളി നീക്കി. കഴിഞ്ഞയാഴ്ച നേപ്പാളിലെ ബജുറ എയര്‍പോര്‍ട്ടിലാണ് (Bajura Airport) സംഭവം.  കോൾട്ടിയിലെ ബജുറ എയർപോർട്ടിലെ റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് 19 സീറ്റുകളുള്ള 'താരാ എയർ വിമാനം' ( Tara Air plane)ത്തിന്‍റെ ടയറുകള്‍ പൊട്ടിയത്. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങി വിമാനം തള്ളിനീക്കുകയായിരുന്നു. 
 

എയര്‍പോര്‍ട്ടിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനാണ് യാത്രക്കാരെ കൊണ്ട് വിമാനം തള്ളിനീക്കിയതെന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. വിമാനം റണ്‍വേയില്‍ നിന്ന് യാത്രക്കാര്‍ തള്ളി നീക്കുമ്പോള്‍ റണ്‍വെയിലിറങ്ങാനായി മറ്റ് വിമാനങ്ങള്‍ എയര്‍പോര്‍ട്ടിന് മുകളില്‍ വട്ടമിട്ട് പറന്നു. 

ഡി ഹാവിലാൻഡ് കാനഡ ഡിഎച്ച്സി-6-300 ഇരട്ട ഒട്ടർ വിമാനം ( De Havilland Canada DHC-6-300 Twin Otter plane) വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ടയറുകള്‍ പൊട്ടിയത്. 

വിമാനം സുരക്ഷിതമായി നിലം തൊട്ടിരുന്നു. എന്നാല്‍, ടയറുകള്‍ പൊട്ടിയത് കാരണം റൺവേയിൽ നിന്ന് വിമാനം മാറ്റിയിടാന്‍ സാധിച്ചില്ല. ഇത് മറ്റ് വിമാനങ്ങളുടെ സുരക്ഷിതമായ ലാന്‍റിങ്ങിന് പ്രശ്നമുണ്ടാക്കുമെന്നതിനാലാണ് വിമാനം റണ്‍വേയില്‍ നിന്ന് തള്ളിമാറ്റിയതെന്നാണ് അധികൃതര്‍ പറയുന്നത്. 

വിമാനം തള്ളാന്‍ സഹായിച്ച നാട്ടുകാരിലൊരാള്‍ പറഞ്ഞത് ഇങ്ങനെ : 'ഒരുപക്ഷേ നമ്മുടെ നേപ്പാളിൽ മാത്രം സംഭവിക്കുന്നത്..' മറ്റൊരാൾ പറഞ്ഞു: 'ചലിക്കാൻ പ്രേരിപ്പിച്ച എല്ലാവർക്കും ഹാറ്റ് ഓഫ്. വെല്ലുവിളികളെ നേരിടാൻ നമ്മള്‍ തയ്യാറാണ്.'

1965 ലാണ്  ഡി ഹാവിലാൻഡ് കാനഡ  19 യാത്രക്കാർക്കുള്ള STOL(ഷോർട്ട് ടേക്ക്ഓഫ് ആൻഡ് ലാൻഡിംഗ്) യൂട്ടിലിറ്റി വിമാനം വികസിപ്പിച്ചെടുത്തത്. പിന്നീട് ഉത്പാദനം നിര്‍ത്തിയെങ്കിലും 2008 ല്‍ ഉത്പാദനം പുനരാരംഭിച്ചു. 

ഇരട്ട ടർബോപ്രോപ്പ് എഞ്ചിനുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഉയർന്ന പ്രദേശങ്ങളില്‍ വിജയകരമായി വിമാനം ഇറക്കാന്‍ കഴിയും. ഒരേ സമയം ഒരു യാത്രാ യാത്രാ വിമാനവും ചരക്ക്, മെഡിക്കൽ വിമാനവുമായി ഈ വിമാനത്തെ ഉപയോഗിക്കുന്നു. 

click me!