ഇറാന്‍ നേതാവിനെ തെരഞ്ഞെടുത്തത് ഓണ്‍ലൈന്‍ വഴി, ഇസ്രായേല്‍ ബോംബിട്ടത് ഒഴിഞ്ഞ കെട്ടിടത്തില്‍!

Published : Mar 09, 2026, 04:14 PM IST

ആയത്തുല്ല അലി ഖമനെയിയുടെ മകന്‍ മുജ്തബ ഇറാന്റെ പരമാധികാര നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് ഏത് സാഹചര്യങ്ങളിലാണ്? ഇസ്രായേല്‍ ആക്രമണത്തിനിടെ എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടന്നത്? കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

PREV
19

ചരിത്രത്തിലിതുവരെ ഇല്ലാത്ത ഭീഷണികള്‍. എന്തും സംഭവിക്കുമെന്ന ആശങ്ക. ഇതിനിടയിലാണ് ഇറാന്റെ പുതിയ പരാമധികാരിയായി മുജ്തബ ഖമനെയിയെ തെരഞ്ഞെടുത്തത്. ഭരണമാറ്റം എന്ന ആവശ്യമുയര്‍ത്തി ഇസ്രായേലും അമേരിക്കയും നടത്തുന്ന യുദ്ധം കൊടുമ്പിരി കൊള്ളുന്ന നേരമായിരുന്നു. പുതിയ പരമാധികാരിയെ തെരഞ്ഞെടുക്കുന്നതില്‍ തന്റെ അഭിപ്രായവും പരിഗണിക്കണമെന്ന് യു എസ് പ്രസിഡന്റ് ട്രംപ് പറഞ്ഞുകഴിഞ്ഞിരുന്നു. ആരെ തെരഞ്ഞെടുത്താലും അവരെ വധിക്കുമെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുമെന്ന് കരുതിയ ഹാളിനു നേരെ ഇസ്രായേല്‍ വ്യോമാക്രമണവും നടത്തി. അതിനിടയിലാണ്, പല തരം അഭ്യൂഹങ്ങള്‍ക്കിടയില്‍ പുതിയ പരമാധികാര നേതാവായി ആയത്തുല്ല ഖമനെയിയുടെ രണ്ടാമത്തെ മകന്‍ മുജ്തബയെ തെരഞ്ഞെടു

29

88 മുതിര്‍ന്ന ഷിയാ പുരോഹിതന്മാര്‍ അടങ്ങുന്ന വിദഗ്ധ സമിതിയാണ് മുജ്തബയെ തെരഞ്ഞെടുത്തത്. വിദഗ്ധ സമിതി ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടത്തുന്നതിനിടയിലാണ് ഷിയാ വിശ്വാസികളുടെ പ്രധാന ഇടമായ ഖും നഗരത്തിലെ ഒരു കെട്ടടിത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ സാധാരണ സമിതി സമ്മേളിക്കാറുള്ളത് ഇവിടെയാണ്. എന്നാല്‍, ആക്രമണ ഭീഷണി നിലവിലുള്ളതിനാല്‍, വിദഗ്ധ സമിതി ഇവിടെ യോഗം ചേര്‍ന്നില്ല. പകരം ഓണ്‍ലൈനിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. അതിനാല്‍, ഒഴിഞ്ഞു കിടന്ന കെട്ടിടത്തിലാണ് ആക്രമണം നടന്നതെന്നാണ് ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സുമായി അടുപ്പമുള്ള ഇറാന്‍ വാര്‍ത്താ ഏജന്‍സി 'ഫാര്‍സ്' റിപ്പോര്‍ട്ട് ചെയ്തത്.

39

മൂന്ന് പേരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്നത്. മുജ്തബ ഖമനെയി, അലി റിസ അറാഫി, സയ്യിദ് ഹസന്‍ ഖുമൈനി. ഖമനെയി കൊല്ലപ്പെട്ടതിന് ശേഷം ഭരണകാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച മൂന്നംഗ നേതൃ പരിവര്‍ത്തന കൗണ്‍സിലില്‍ അംഗമാണ് മുതിര്‍ന്ന പുരോഹിതനും നിയമവിദഗ്ധനുമായ അലി റിസ. ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നല്‍കിയ ആദ്യ പരമാധികാര നേതാവ് ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ പേരക്കുട്ടിയാണ് സയ്യിദ് ഹസന്‍ ഖുമൈനി. അലി റിസ അറാഫിയും, സയ്യിദ് ഹസന്‍ ഖുമൈനിയും മിതവാദികളായാണ് അറിയപ്പെടുന്നത്. പരിഷ്‌കരണവാദി വിഭാഗവുമായി അടുത്ത ബന്ധമുള്ളയാളാണ് സയ്യിദ് ഹസന്‍ ഖുമൈനി.

49

മുജ്തബ സൈനിക-രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള, സ്വാധീനശക്തിയുള്ള നേതാവാണ്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. അവര്‍ക്ക് ഏറ്റവും താല്പര്യമുള്ള സ്ഥാനാര്‍ത്ഥി ആയിരുന്നു മുജ്തബ. പിതാവില്‍നിന്നും വ്യത്യസ്തമായി അധികാരമേല്‍ക്കുന്ന സമയത്തുതന്നെ ആയത്തുല്ല പദവിയുണ്ട് മുജ്തബയ്ക്ക്. എങ്കിലും, പിതാവിന്റെ അടുത്ത വൃത്തങ്ങള്‍ക്ക് പുറത്ത് മുജ്തബ അത്രയ്ക്ക് ശ്രദ്ധേയനല്ല. അദ്ദേഹം പൊതുവേദികളില്‍ സംസാരിക്കുന്നതും പ്രത്യക്ഷപ്പെടുന്നതും അപൂര്‍വ്വമാണ്.

59

മകന്‍ പിന്‍ഗാമിയാകുന്നതിനോട് നേരത്തെ ആയത്തുല്ല അലി ഖമനെയി താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഭരണാധികാരം കുടുംബവാഴ്ചയായി മാറാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല എന്ന് ചില മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എങ്കിലും, പുതിയ സാഹചര്യം അദ്ദേഹത്തിന് അനുകൂലമാവുകയായിരുന്നു. പിതാവിന്റെ രക്തസാക്ഷിത്വം ഉണ്ടാക്കിയ നടുക്കത്തില്‍ അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയിലും സ്വീകാര്യത വര്‍ദ്ധിച്ചു. രക്തസാക്ഷി എന്ന നിലയിലാണ് ആയത്തുല്ല അലി ഖമനെയിയെ ലോകമെങ്ങുമുള്ള ഷിയാ വിഭാഗങ്ങള്‍ ഇന്നു കാണുന്നത്. ഷിയാ വിശ്വാസികള്‍ക്കിടയില്‍ രക്തസാക്ഷിത്വം സമാനതകളില്ലാത്ത പദവിയാണ്.

69

ഇറാന്‍ ഭരണകൂടത്തിന്റെ എല്ലാ തലങ്ങള്‍ക്കും സ്വീകാര്യനായ വ്യക്തി എന്ന നിലയിലാണ് മുജ്തബ അധികാരത്തില്‍ എത്തുന്നത്. സര്‍വ്വശക്തരായ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡുകള്‍ക്കും മതസാമുദായിക നേതൃത്വത്തിനും സ്വീകാര്യനാണ് അദ്ദേഹം. ഇവരെയല്ലാം കൂട്ടിയിണക്കി മുന്നോട്ടുപോകാനാവുന്ന സ്വാധീനശക്തിയും ബന്ധവും അദ്ദേഹത്തിനുണ്ട്. അതോടൊപ്പം, ആയത്തുല്ല അലി ഖമനെയിയുടെ നിലപാടുകളുടെയും രാഷ്ട്രീയ വീക്ഷണത്തിന്റെയും തുടര്‍ച്ച എന്ന നിലയിലാണ് മുജ്തബ പരിഗണിക്കപ്പെട്ടത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച്, ഇറാനിലെ അധികാര കേന്ദ്രങ്ങളായ മുതിര്‍ന്ന പുരോഹിതന്മാര്‍, റെവല്യൂഷണറി ഗാര്‍ഡുകള്‍, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവന്‍ അലി ലാരിജാനി തുടങ്ങിയവര്‍ പൂര്‍ണ്ണമായും മുജ്തബയ്ക്കു പിന്നില്‍ അണിനിരക്കുകയായിരുന്നു എന്നാണ് ഇറാനില്‍നിന്നുള്ള വിവരങ്ങള്‍.

79

തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടയില്‍, വിദഗ്ധ സമിതിയിലെ ഭൂരിഭാഗം മുതിര്‍ന്ന പുരോഹിതന്മാരും മുജ്തബയ്ക്ക് അനുകൂലമായിരുന്നു. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ഇറാനെ നയിക്കാന്‍ ആവശ്യമായ യോഗ്യതകള്‍ അദ്ദേഹത്തിനുണ്ടെന്ന് അഭിപ്രായമുയര്‍ന്നു. അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ആയത്തുല്ല ഖമനെയിയെ വധിച്ച സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ മകനെത്തന്നെ പിന്‍ഗാമിയായി തിരഞ്ഞെടുക്കുന്നത് ഉചിതമാവുമെന്ന് സമിതിയിലെ ചില പുരോഹിതന്മാര്‍ അഭിപ്രായപ്പെട്ടു. സുരക്ഷാ-സൈനിക സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും മുജ്തബയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെട്ടു.

89

അമേരിക്കയ്ക്കും ഇസ്രായേലിനും ഒട്ടും താല്‍പ്പര്യമില്ലാത്തതാണ് ഈ തെരഞ്ഞെടുപ്പ്. ഇറാന്‍ ഭരണകൂടത്തിനെതിരെ തെരുവുകളില്‍ ഇറങ്ങിയ പ്രക്ഷോഭകര്‍ക്കും സ്വീകാര്യനല്ല അദ്ദേഹം. ഇറാനു പുറത്ത് പ്രവാസജീവിതം നയിക്കുന്ന കൂട്ടായ്മകളും ഈ നിയമനത്തിന് അനുകൂലമല്ല. നിലവിലെ ഭരണകൂടത്തിന്റെ അതേ നയങ്ങള്‍ ഇനിയും തുടരും എന്നതിന്റെ സൂചനയായാണ് അവര്‍ ഈ നിയമനത്തെ കാണുന്നത്. പിതാവിനേക്കാള്‍ കടുപ്പവും കണിശതയും പ്രകടിപ്പിക്കുന്ന ഒരാളായിരിക്കും പുതിയ പരമാധികാര നേതാവ് എന്നാണ് അവരില്‍ പലരുടെയും വിലയിരുത്തല്‍.

99

എന്നാല്‍, മുജ്തബ ഖമേനി അധികം വൈകാതെ ഉദാരസമീപനങ്ങള്‍ സ്വീകരിക്കുമെന്നും പരിഷ്‌കരണ വാദത്തിലേക്ക് ചായുമെന്നും ചില രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. അദ്ദേഹം പുതിയ തലമുറയില്‍പ്പെട്ട, കൂടുതല്‍ പ്രായോഗികമതിയായ പുരോഹിതനാണെന്നും കാലാനുസൃത മാറ്റങ്ങള്‍ ഉണ്ടാവുമെന്നും അവര്‍ കരുതുന്നു. മാറ്റങ്ങള്‍ കൊണ്ടുവന്നാലും യാഥാസ്ഥിതികരില്‍ നിന്ന് കുറഞ്ഞ എതിര്‍പ്പ് മാത്രമേ നേരിടേണ്ടി വരൂ എന്നും അവര്‍ വാദിക്കുന്നു. സൗദി അറേബ്യന്‍ നേതാവ് മുഹമ്മദ് ബിന്‍ സല്‍മാനെപ്പോലെ അദ്ദേഹം ഉദാരവല്‍ക്കരണ നയങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട് എന്നാണ് ഈ വാദക്കാരുടെ അഭിപ്രായം. അമേരിക്കയുമായുള്ള സംഘര്‍ഷം കുറയ്ക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ഈ വിഭാഗക്കാര്‍ പറയുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Photos on
click me!

Recommended Stories