അന്യഗ്രഹജീവികള്‍ സത്യമാണോ; അമേരിക്കയുടെ രഹസ്യവിവരങ്ങള്‍ ട്രംപ് പുറത്തുവിടുന്നു!

Published : Feb 21, 2026, 06:44 PM IST

ലോകമെങ്ങുമുള്ള മനുഷ്യര്‍ കാലങ്ങളായി ചര്‍ച്ച ചെയ്യുന്ന അന്യഗ്രഹജീവികെളക്കുറിച്ച് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ കൈയിലുള്ള രഹസ്യവിവരങ്ങള്‍ പരസ്യമാക്കാന്‍  ട്രംപ്. അന്യഗ്രഹജീവികളില്ലെന്ന ഒബാമയുടെ പരാമര്‍ശത്തില്‍ പ്രകോപിതനായാണ് ട്രംപ് ഈ തീരുമാനം എടുത്തത്.

PREV
111

അന്യഗ്രഹജീവികള്‍, ഭൂമിക്ക് പുറത്തുള്ള ജീവന്‍, പറക്കും തളികകള്‍. കാലങ്ങളായി മനുഷ്യന്റെ ബുദ്ധിശക്തിയെയും ഭാവനയെയും ചോദ്യം ചെയ്യുന്നതാണ് ഈ മൂന്ന് കാര്യങ്ങള്‍. അന്യഗ്രഹജീവികള്‍ ഭൂമിയില്‍ വന്നുവെന്നും പറക്കുംതളികകള്‍ പലയിടങ്ങളിലും കണ്ടുവെന്നും പറഞ്ഞ് പല ഗൂഢാലോചന സിദ്ധാന്തങ്ങളും നിലവിലുണ്ട്. സ്ഥിരീകരിക്കാത്ത ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ഇപ്പോഴും ഇതിന് തെളിവായി സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ഇന്നേവരെ ആധികാരികമായ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ലെങ്കിലും ഇവയൊന്നും ഇല്ലെന്ന് സമ്മതിക്കാത്തവര്‍ ലോകമെങ്ങുമുണ്ട്.

211

ഇവയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു ഗൂഢാലോചന സിദ്ധാന്തം അമേരിക്കന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ടാണ്. അമേരിക്കന്‍ സൈന്യവും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളും കാലങ്ങളായി ഇക്കാര്യം പഠിക്കുകയാണെന്നും സുപ്രധാനമായ പല വിവരങ്ങളും അവര്‍ മറച്ചുവെക്കുകയാണെന്നുമാണ് പറക്കുംതളികാ വാദികളുടെ പതിവുപറച്ചില്‍. അമേരിക്ക പല രഹസ്യവിവരങ്ങളും പുറത്തുവിടാതെ കൊണ്ടുനടക്കുകയാണെന്ന് ഇത്തരം ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പറയുന്നു.

311

അതിനിടെയാണ്, ഈ വിഷയത്തില്‍ രസകരമായ ഒരു വഴിത്തിരിവ്. അമേരിക്കയുടെ കൈയിലുള്ള രഹസ്യവിവരങ്ങള്‍ പുറത്തുവിടാന്‍ പ്രസിഡന്റ് ട്രംപ് തീരുമാനിച്ചു. മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ട്രംപ് അറിയിച്ചത്. അതുമാത്രമല്ല, ഇക്കാര്യം തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയയില്‍ എഴുതുകയും ചെയ്തു ട്രംപ്.

411

'ജനങ്ങളുടെ വമ്പിച്ച താല്‍പര്യം പരിഗണിച്ച്, അന്യഗ്രഹജീവികള്‍, ഭൂമിക്ക് പുറത്തുള്ള ജീവന്‍, തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങള്‍ (UAP), തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കള്‍ (UFO) എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫയലുകള്‍ പുറത്തുവിടാനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഞാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സങ്കീര്‍ണ്ണമെങ്കിലും രസകരവും പ്രധാനപ്പെട്ടതുമായ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മറ്റെല്ലാ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടും.' എന്നാണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എന്നാല്‍, ഈ രേഖകള്‍ എന്ന് പുറത്തുവിടുമെന്നോ അതിന് തീയതി നിശ്ചയിച്ചെന്നോ ട്രംപ് പറഞ്ഞില്ല.

511

മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഒരു പരാമര്‍ശത്തില്‍ പ്രകോപിതനായാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നതാണ് ഇതിലെ രസകരമായ വസ്തുത. ശനിയാഴ്ച പുറത്തിറങ്ങിയ ഒരു അഭിമുഖത്തില്‍, യൂട്യൂബറും പോഡ്കാസ്റ്റ് അവതാരകനുമായ ബ്രയാന്‍ ടൈലര്‍ കോഹന്‍, അന്യഗ്രഹജീവികള്‍ യഥാര്‍ത്ഥമാണോ എന്ന് ബരാക് ഒബാമയോട് ചോദിച്ചു. ഇതിന് മറുപടിയായി അദ്ദേഹം തമാശയായി പറഞ്ഞത് ഇങ്ങനെയായിരുന്നു: 'അവ യഥാര്‍ത്ഥമാണ്, പക്ഷേ ഞാന്‍ കണ്ടിട്ടില്ല, അവരെ ഏരിയ 51-ല്‍ പാര്‍പ്പിച്ചിട്ടുമില്ല. ഇനി പ്രസിഡന്റില്‍ നിന്ന് പോലും മറച്ചുവെക്കുന്ന വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെങ്കില്‍ എനിക്കറിയില്ല.'' തമാശയായാണ് ഒബാമ ഇങ്ങനെ പറഞ്ഞത്. പിന്നീട്, അന്യഗ്രഹജീവികളെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങളൊന്നും കോഹന്‍ ചോദിച്ചുമില്ല.

611

പക്ഷേ, ഒബാമയുടെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവചര്‍ച്ചയായി. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നതിനെക്കുറിച്ച് പലതരം ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്ന് ഒബാമ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വിശദീകരണവുമായി വന്നു. പ്രപഞ്ചത്തില്‍ എവിടെയെങ്കിലും അന്യഗ്രഹ ജീവന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് താന്‍ അര്‍ത്ഥമാക്കിയതെന്നും, എന്നാല്‍ തനിക്കറിയുന്നിടത്തോളം അവര്‍ ഭൂമി സന്ദര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'എന്റെ ഭരണകാലത്ത് അന്യഗ്രഹജീവികള്‍ നമ്മളുമായി ബന്ധപ്പെട്ടതിന് യാതൊരു തെളിവും സത്യമായി ഞാന്‍ കണ്ടിട്ടില്ല. എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

711

വ്യാഴാഴ്ച രാവിലെ എയര്‍ഫോഴ്സ് വണ്ണില്‍ വെച്ച് ഒബാമയുടെ ഈ നിരീക്ഷണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ട്രംപിനോട് ചോദിച്ചു. ഒബാമ 'രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍' വെളിപ്പെടുത്തിയെന്നും അദ്ദേഹം അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ട്രംപ് മറുപടി നല്‍കി. അന്യഗ്രഹജീവികള്‍ യഥാര്‍ത്ഥമാണോ എന്ന് ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍, തനിക്കറിയില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാല്‍ ഒബാമയുടെ പരാമര്‍ശങ്ങള്‍ രഹസ്യവിവരം പുറത്തുവിടുന്നതിന് തുല്യമാണെന്ന വാദം അദ്ദേഹം ആവര്‍ത്തിച്ചു.

811

തുര്‍ന്നാണ് രഹസ്യരേഖകള്‍ പുറത്തുവിടുന്ന കാര്യം ട്രംപ് പറഞ്ഞത്. 'ഒബാമ വലിയൊരു തെറ്റാണ് ചെയ്തത്. രഹസ്യരേഖകളില്‍ നിന്നുള്ള വിവരങ്ങളാണ് അദ്ദേഹം വിളിച്ചുപറഞ്ഞത്. പ്രസക്തമായ രേഖകള്‍ പുറത്തുവിട്ട് ഒബാമയെ താന്‍ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷിക്കുമെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു.

911

ട്രംപിന്റെ ഈ നീക്കം, ജനങ്ങള്‍ക്കിടയില്‍ ആകാംക്ഷ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമായാണ് വിലയിരുത്തുന്നത്. അതേസമയം, കുപ്രസിദ്ധ സാമ്പത്തിക ഇടപാടുകാരന്‍ ജെഫ്രി എപ്സ്റ്റീനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടുന്നതിനെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളോട് ട്രംപ് ഇപ്പോഴും പ്രകോപിതനായി തുടരുകയാണ്. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടുന്ന നടപടി ഒരു വര്‍ഷത്തോളമായി ഇഴഞ്ഞുനീങ്ങുകയാണ്. ഈ സമയത്താണ്, ആരും ആവശ്യപ്പെടാതെ തന്നെ അന്യഗ്രഹജീവികളെക്കുറിച്ചുള്ള ഫയലുകള്‍ പുറത്തുവിടുന്ന കാര്യം ട്രംപ് പറഞ്ഞത്.

1011

അത്യാധുനിക ചാരവിമാനങ്ങള്‍, ഡ്രോണുകള്‍, താഴ്ന്ന ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങള്‍, കാലാവസ്ഥാ ബലൂണുകള്‍ എന്നിവയുടെ സാന്നിധ്യം പറക്കുംതളികകളെക്കുറിച്ചുള്ള പല സിദ്ധാന്തങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. 'ഏരിയ 51' (Area 51) എന്നറിയപ്പെടുന്ന രഹസ്യ സൈനിക പരീക്ഷണ കേന്ദ്രം അമേരിക്ക നടത്തുന്നുണ്ടെന്നും കാലങ്ങളായി പറയപ്പെടുന്നുണ്ട്.പറക്കും തളികകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇന്നും ദുരൂഹമായി തുടരുകയാണ്. എന്നാല്‍, അന്യഗ്രഹജീവികള്‍ ഭൂമി സന്ദര്‍ശിച്ചതായി തെളിയിക്കുന്ന യാതൊരു സൂചനകളും നിലവില്‍ ലഭ്യമായ ദൃശ്യങ്ങളില്‍ ഇല്ലെന്ന് ഇതിനകം പലവട്ടം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

1111

എന്നാല്‍, സര്‍ക്കാരിന്റെ ഈ ഉറപ്പുകളൊന്നും പറക്കും തളിക ആരാധകരെ പിന്തിരിപ്പിച്ചിട്ടില്ല. റെഡിറ്റ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പറക്കുംതളികകള്‍ ആണെന്ന് പറഞ്ഞ് വിചിത്ര പ്രതിഭാസങ്ങളുടെ അവ്യക്ത വീഡിയോകളും സിദ്ധാന്തങ്ങളും ഇപ്പോഴും പ്രചാരത്തിലുണ്ട്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Photos on
click me!

Recommended Stories