
സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവയില്‍ അമേരിക്കയും ഇറാനും തമ്മില്‍ മൂന്നാം ഘട്ട ആണവ ചര്‍ച്ചകള്‍ക്ക് തുടക്കമായി. ആണവ കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഏതൊരാക്രമണത്തെയും ശക്തമായി നേരിടുമെന്ന് ഇറാനും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചര്‍ച്ച. ഇറാനു ചുറ്റും അമേരിക്ക വന്‍ യുദ്ധസന്നാഹം നടത്തുകയും എതിരിടാനായി ഇറാന്‍ അതിര്‍ത്തികളില്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയാണ് ഇത്തവണയും ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നത്. ഈ മാസം ആദ്യം നടന്ന രണ്ട് ഘട്ട ചര്‍ച്ചകളിലെന്നപോലെ, ഇറാനുവേണ്ടി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും, അമേരിക്കയ്ക്കുവേണ്ടി പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകന്‍ ജാറെഡ് കുഷ്നറുമാണ് പങ്കെടുക്കുന്നത്. എങ്കിലും, ആണവ കരാറില്‍ എത്തിച്ചേരാനുള്ള സാധ്യതകള്‍ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.
സൈനിക വിന്യാസത്തിലൂടെയും ആക്രമണ ഭീഷണികളിലൂടെയും ഇറാനെ സമാധാന കരാറില്‍ ഒപ്പുവെപ്പിക്കാനാവും എന്നാണ് ട്രംപിന്റെ ആത്മവിശ്വാസം. ഭീഷണിക്ക് വഴങ്ങുന്നില്ലെങ്കില്‍ ചെറുതും വലുതുമായ ആക്രമണങ്ങള്‍ നടത്തി സമ്മര്‍ദ്ദം കൂട്ടാനാണ് ട്രംപിന്റെ പദ്ധതി. എന്നാല്‍, ഇറാനെ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പുവെപ്പിക്കാന്‍ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് കഴിയുമോ എന്ന അവ്യക്തത യു എസ് രാഷ്ട്രീയത്തിലുണ്ട്.
ഇറാന് യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണ്ണമായി അവസാനിപ്പിക്കണം എന്നാണ് അമേരിക്കയുടെ ആവശ്യം. അതു പറ്റില്ലെന്നും തങ്ങള്‍ ഒപ്പുവെച്ച ആണവകരാര്‍ പ്രകാരം യുറേനിയം സമ്പുഷ്ടീകരണം നടത്താന്‍ അവകാശമുണ്ട് എന്നുമാണ് ഇറാന്റെ പക്ഷം. ഈ വിരുദ്ധ നിലപാടുകള്‍ കാരണമാണ് ഇതുവരെ നടന്ന ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടത്. അതിനിടയിലാണ്, സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ച് ഇറാനെ കരാറിലേക്ക് എത്തിക്കുക എന്ന പദ്ധതിയുമായി ട്രംപ് മുന്നോട്ടുപോവുന്നത്.
ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ആക്രമണം എന്നതു കൂടാതെ ഒരു പ്ലാന്‍ ബി കൂടി അമേരിക്ക പരിഗണിക്കുന്നുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ഇതുപ്രകാരം, ഇറാന് പരിമിത രീതിയില്‍ ആണവ സമ്പുഷ്ടീകരണ പദ്ധതി നടപ്പാക്കാം. പക്ഷേ, ചികിത്സാ ആവശ്യങ്ങള്‍ക്കും മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കും മാത്രമായി അത് പരിമിതപ്പെടുത്തണം. ഈ കരാര്‍ ഇരു കൂട്ടരും അംഗീകരിച്ചാല്‍, തങ്ങള്‍ ഇപ്പോഴും യുറേനിയം സമ്പുഷ്ടീകരണം തുടരുന്നുണ്ടെന്ന് ഇറാന്‍ ഭരണകൂടത്തിന് ജനതയോട് പറയാം. ഇറാന്റെ ആയുധ നിര്‍മ്മാണ ശേഷിയുള്ള എല്ലാ കേന്ദ്രങ്ങളും അടച്ചുപൂട്ടിച്ചതായി ടംപിനും അവകാശപ്പെടാം.
എന്നാല്‍, തങ്ങളുടെ സ്വപ്‌നപദ്ധതി ഉപേക്ഷിച്ച് കേവലം മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമായി ആണവപദ്ധതി പരിമിതപ്പെടുത്താന്‍ ഇറാന്‍ തയ്യാറാവുമോ എന്ന ചോദ്യം ബാക്കിയാണ്. അതുപോലെ, സമ്പൂര്‍ണ്ണ ആണവനിരായുധീകരണം എന്ന ആവശ്യത്തില്‍നിന്നും പിന്‍മാറാന്‍ അമേരിക്ക തയ്യാറാവുമോ എന്ന ചോദ്യവുമുണ്ട്. ചൊവ്വാഴ്ച നടത്തിയ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞത്, ഒരിക്കലും ആണവായുധം നിര്‍മ്മിക്കില്ല എന്ന് ഇറാന്‍ തെളിച്ചുപറയുകയാണ് ലക്ഷ്യം എന്നാണ്.
എന്നാല്‍ ഇതത്ര എളുപ്പമല്ല. ഇറാന്‍ ഒരു കരാറിന് തയ്യാറാണെന്ന് അമേരിക്കന്‍ ഉന്നതരും കരുതുന്നില്ലെന്നാണ് വാര്‍ത്തകള്‍. യുഎസ് സൈന്യത്തിന് ഇറാനെതിരെ ചെറുതോ ഇടത്തരമോ ആയ ആക്രമണങ്ങള്‍ നടത്താന്‍ കഴിയുമെങ്കിലും ഇത് ഇറാനു മാത്രമല്ല അമേരിക്കയെയും ബാധിക്കാമെന്നാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ കഴിഞ്ഞ ആഴ്ച ഉന്നതതല യോഗത്തില്‍ വ്യക്തമാക്കിയത്. രണ്ട് കാര്യങ്ങളാണ് അന്നദ്ദേഹം വ്യക്തമാക്കിയത്. അമേരിക്കന്‍ സൈനികരുടെ ജീവന് വലിയ ഭീഷണി ഉണ്ടാകാന്‍ ഇത് കാരണമാവും, യു എസ് ആയുധശേഖരത്തെ ഇത് ദോഷകരമായി ബാധിക്കും.
ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത് വിരമിച്ച മേജര്‍ ജനറല്‍ പോള്‍ ഡി. ഈറ്റണ്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത് ഇങ്ങനെയാണ്: 'യുഎസ് ആക്രമണം തുടങ്ങിയാല്‍, ഇറാന് യുഎസ് താവളങ്ങള്‍ക്ക് നേരെ 100 മിസൈലുകളെങ്കിലും തൊടുക്കാനാവുമെന്ന് നമ്മള്‍ പ്രതീക്ഷിക്കണം. കഴിഞ്ഞ ജൂണില്‍ ഇസ്രായേലിന് നേരെ അവര്‍ ചെയ്തത് അതാണ്. അന്ന് നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ ഇസ്രായേലിനെ സഹായിച്ച 'അയണ്‍ ഡോം' വ്യോമപ്രതിരോധ സംവിധാനമോ വിപുലമായ ബങ്കര്‍ ശൃംഖലയോ അമേരിക്കന്‍ സൈനികര്‍ക്ക് പശ്ചിമേഷ്യയില്‍ ഇപ്പോള്‍ ലഭ്യമല്ല.'
പ്രസിഡന്റ് ട്രംപിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങി ഇറാന്‍ അവരുടെ ആണവ പദ്ധതി ഉപേക്ഷിക്കാന്‍ സാധ്യതയില്ലെന്നാണ് മുന്‍ സി.ഐ.എ ഉന്നത ഉദ്യോഗസ്ഥനും ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ് അംഗവുമായ ജോസഫ് സാക്‌സ് പറയുന്നത്. യുഎസ് ഒരു ഏറ്റുമുട്ടലിലേക്കാണ് നീങ്ങുന്നത് വിപരീതഫലമാകും ഉണ്ടാക്കുക. ഇത് ഇറാനെ നിലപാട് കൂടുതല്‍ കടുപ്പിക്കാന്‍ പ്രേരിപ്പിച്ചേക്കാം.
പശ്ചിമേഷ്യയില്‍ സൈനിക സന്നാഹം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ആക്രമണത്തിന് ആവശ്യമായ സൈനികശക്തിയോ വെടിക്കോപ്പുകളോ നിലവില്‍ ലഭ്യമല്ലെന്ന് രണ്ട് യുഎസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യയില്‍ വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ സൈന്യത്തിന് ഏഴ് മുതല്‍ പത്ത് ദിവസം വരെ മാത്രമേ തുടര്‍ച്ചയായി ആക്രമണം നടത്താന്‍ കഴിയൂ എന്നാണ് അതിലൊരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയത്. ഏതൊരാക്രമണവും ഇറാന്റെ വലിയ പ്രതികരണത്തിന് ഇടയാക്കുമെന്ന് ചില ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ട്രംപിന്റെ ഇറാന്‍ നീക്കത്തില്‍ അമേരിക്കയിലും പ്രതിഷേധം ഉയരുന്നുണ്ട്. എന്തിനാണ് ഇങ്ങനെയൊരു യുദ്ധം എന്ന കാര്യം അമേരിക്കന്‍ ജനതയെ ബോധ്യപ്പെടുത്തുന്നതില്‍ ട്രംപ് പരാജയപ്പെട്ടതായാണ് വിമര്‍ശനം. ട്രംപ് ലക്ഷ്യം വ്യക്തമാക്കണമെന്നും കോണ്‍ഗ്രസിന്റെ അനുമതി തേടണമെന്നും വിമര്‍ശകര്‍ ആവശ്യപ്പെടുന്നു. പശ്ചിമേഷ്യയില്‍ മറ്റൊരു യുദ്ധത്തിനുള്ള സമയമാണിതെന്ന് പ്രസിഡന്റ് വിശദീകരിച്ചിട്ടില്ലെന്ന് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ മുതിര്‍ന്ന ഡെമോക്രാറ്റിക് അംഗം ജിം ഹൈംസ് പറഞ്ഞു.
ട്രംപിന്റെ വിദേശനയം പലപ്പോഴും ഷോ മാത്രമാണെന്ന് ആംഡ് സര്‍വീസസ് കമ്മിറ്റിയിലെ സെനറ്റര്‍ ജാക്ക് റീഡ് ഒരഭിമുഖത്തില്‍ പറഞ്ഞു. 'തന്റെ ഷോ കണ്ടാല്‍ എതിരാളികള്‍ പെട്ടെന്ന് കീഴടങ്ങുമെന്നും ഒത്തുതീര്‍പ്പിന് വരുമെന്നുമാണ് ട്രംപ് പ്രതീക്ഷിക്കുന്നത്. അവര്‍ അങ്ങനെ ചെയ്യാതിരിക്കുമ്പോള്‍, പ്രസിഡന്റ് വെറുതെ വിജയം പ്രഖ്യാപിക്കുകയും അടുത്ത കാര്യത്തിലേക്ക് കടക്കുകയും ചെയ്യുന്നു' -റീഡ് പറഞ്ഞു.
ഇറാനെ ആക്രമിക്കുന്നത് രണ്ട് പ്രതീകാത്മക ലക്ഷ്യങ്ങള്‍ നേടാന്‍ അത് സഹായകമാവുമെന്നാണ് ചില പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ദീര്‍ഘകാല ശത്രുവിനെതിരെ സൈനിക വിജയം നേടിയെന്ന് ട്രംപിന് അവകാശപ്പെടാം. ആണവ സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കാന്‍ ഇറാനെ നിര്‍ബന്ധിക്കാം. എന്നാല്‍, അതത്ര എളുപ്പമല്ല എന്നാണ് വിശകലനങ്ങള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam