
1980-കളില്‍ താന്‍ കുട്ടിയായിരിക്കെ എപ്‌സ്റ്റീനും ട്രംപും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു യുവതി 2019-ല്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുഎസ് അന്വേഷണ ഏജന്‍സി എഫ് ബി ഐ ഇവരുടെ മൊഴി നാല് തവണ രേഖപ്പെടുത്തി. മൊഴിയുടെ സംഗ്രഹവും എഫ് ബി ഐ തയ്യാറാക്കിയിരുന്നു. എന്നാല്‍, സമ്പൂര്‍ണ്ണമെന്ന് അവകാശപ്പെട്ട് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്‌സ്റ്റീന്‍ ഫയലുകളില്‍ ഈ പരാതിയുമായി ബന്ധപ്പെട്ട രേഖകളൊന്നും കാണാനില്ല. ട്രംപിനെക്കുറിച്ചുള്ള പരാതി ഹ്രസ്വമായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും പ്രധാന വിവരങ്ങള്‍ മുക്കി. ഇവരുടെ മൊഴിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പല മെമ്മോകളും ഫയലുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് അന്വേഷണം വ്യക്തമാക്കുന്നു. എപ്‌സ്റ്റീന്ന്‍ ഫയലുകളിലെ പേജ് നമ്പറുകള്‍ പരിശോധിച്ചതില്‍ നിന്നും, ഈ യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട 50-ലധികം പേജുകള്‍ കാണാനില്ലെന്ന് നേരത്തെ ന്യൂയോര്‍ക്ക് ടൈംസ്' കണ്ടെത്തിയിരുന്നു.
ലൈംഗിക കടത്ത് കുറ്റത്തിന് എപ്‌സ്റ്റീനെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍, 2019 ജൂലൈയിലാണ് ട്രംപിനെതിരെ ആരോപണമുന്നയിച്ച യുവതി രംഗത്തെത്തിയത്. 1980-കളില്‍ താന്‍ പ്രായപൂര്‍ത്തിയാകാത്ത സമയത്ത് എപ്‌സ്റ്റീന്‍ തന്നെ പലതവണ പീഡിപ്പിച്ചതായി 2019 ജൂലൈ 24-ലെ എഫ്.ബി.ഐക്ക് നല്‍കിയ മൊഴിയില്‍ ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ആഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ മൂന്ന് തവണ ഇവരുടെ മൊഴിയെടുത്തു. ഇന്‍ഡക്‌സ് പ്രകാരം ഓരോ മൊഴിയെടുപ്പിനും പ്രത്യേകം സംഗ്രഹങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഈ മൂന്ന് മെമ്മോകളും പുറത്തുവിട്ട ഫയലുകളിലില്ല.
രണ്ട് പേര്‍ക്കെതിരെയാണ് പ്രധാനമായും യുവതി പരാതി നല്‍കിയിരുന്നത്. ഒന്ന്, എപ്‌സ്റ്റീനെതിരെ. എപ്‌സ്റ്റീന്‍ മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാവാത്ത സമയത്ത് പലതവണ ബലാല്‍സംഗം ചെയ്‌തെന്നാണ് ആ പരാതി. രണ്ടാമത്തേത് എപ്‌സ്റ്റീനുമായി അടുത്ത ബന്ധമുള്ള ട്രംപിനെതിരെയാണ്. ട്രംപ് തന്നെ പ്രായപൂര്‍ത്തിയാവാത്ത കാലത്ത് ബലാല്‍സംഗം ചെയ്തു എന്നാണ് അവരുടെ പരാതി. എപ്‌സ്റ്റീന്റെ ആദ്യ അറസ്റ്റിന് പിന്നാലെ 2019-ലാണ് യുവതി പരാതിയുമായി മുന്നോട്ടുവന്നത്.
തുടര്‍ന്ന് എഫ് ബി ഐ കേസ് അന്വേഷിച്ചു. നാല് തവണയായി ഇവരുടെ വിശദമായ മൊഴി എടുത്തു. ഈ മൊഴികളുടെ സംഗ്രഹവും എഫ് ബി ഐ തയ്യാറാക്കി. ഇക്കാര്യം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, യുവതി ട്രംപിനെതിരായി നല്‍കിയ മൊഴികളും സംഗ്രഹങ്ങളും പുറത്തുവിട്ട ഫയലുകളില്‍നിന്നും വെട്ടിമാറ്റി. എന്നാല്‍, പുറത്തുവിട്ട ഫയലുകളില്‍ ഇവരുടെ മൊഴിയെക്കുറിച്ചുള്ള 2025-ലെ ഒരു പരാമര്‍ശവും മറ്റ് പ്രമുഖര്‍ക്കെതിരായ ആരോപണങ്ങളും അടങ്ങിയിട്ടുണ്ട്. എപ്‌സ്‌റ്റെന്‍ ഫയലുകളുടെ ഇന്‍ഡക്‌സില്‍ ഈ യുവതിയുടെ മൊഴിയുമായി ബന്ധപ്പെട്ട അന്വേഷണ രേഖകള്‍ പരാമര്‍ശിക്കുന്നുണ്ട്. എപ്സ്‌റ്റൈന്‍ വഴിയാണ് താന്‍ ട്രംപിനെ പരിചയപ്പെട്ടതെന്നും ട്രംപ് തന്നെ ക്രൂരമായും ലൈംഗികമായും പീഡിപ്പിച്ചതായും യുവതി മൊഴിനല്‍കിയതായി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തനിക്ക് 13-നും 15-നും ഇടയില്‍ പ്രായമുള്ളപ്പോഴാണ് ലൈംഗിക പീഡനം നടന്നതെന്നായിരുന്നു യുവതിയുടെ മൊഴി.
ഇന്‍ഡക്‌സ് പ്രകാരം, യുവതിയുടെ പരാതിയില്‍ എഫ്.ബി.ഐ നാല് ഇന്റര്‍വ്യൂകള്‍ നടത്തുകയും അവ ഓരോന്നിനെക്കുറിച്ചും സംഗ്രഹങ്ങള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ എപ്‌സ്റ്റീനെതിരായ ആരോപണങ്ങള്‍ വിവരിക്കുന്ന ഒരു സംഗ്രഹം മാത്രമാണ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. ട്രംപിനെതിരായ ലൈംഗിക പീഡനം വിശദമാക്കുന്ന ബാക്കി മൂന്നെണ്ണം അപ്രത്യക്ഷമായി. ഇന്‍ഡക്‌സില്‍ രേഖപ്പെടുത്തിയിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാന കുറിപ്പുകളും പുറത്തുവിട്ട ഫയലുകളിലില്ല. മറ്റു സാക്ഷികളുമായും ഇരകളുമായും എഫ്.ബി.ഐ നടത്തിയ അഭിമുഖങ്ങളുടെ കുറിപ്പുകള്‍ പക്ഷേ, നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിലുണ്ട്.
എന്തുകൊണ്ടാണ് ഈ രേഖകള്‍ ഒഴിവാക്കപ്പെട്ടതെന്ന് വ്യക്തമല്ല. 'രഹസ്യാവകാശമുള്ളതോ അല്ലെങ്കില്‍ പകര്‍പ്പുകളോ ആയ രേഖകള്‍ മാത്രമാണ് തടഞ്ഞുവെച്ചത്' എന്നാണ് തിങ്കളാഴ്ച നീതിന്യായ വകുപ്പ് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞത്. എന്നാല്‍ പിറ്റേന്ന് വകുപ്പ് മറ്റൊരു വിശദീകരണക്കുറിപ്പ് നല്‍കി. 'നിലവിലുള്ള ഫെഡറല്‍ അന്വേഷണത്തിന്റെ' ഭാഗമായും രേഖകള്‍ മാറ്റിവെച്ചിരിക്കാം എന്ന വരികള്‍ വിശദീകരണത്തില്‍ വകുപ്പ് കൂട്ടിച്ചേര്‍ത്തു. എങ്കിലും, ആ യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട മെമ്മോകള്‍ മാത്രം എന്തുകൊണ്ട് പുറത്തുവിട്ടില്ല എന്നതിന് ഉദ്യോഗസ്ഥര്‍ നേരിട്ട് മറുപടി നല്‍കിയിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഡക്‌സുമായി ബന്ധപ്പെട്ട് ഏതൊക്കെ രേഖകളാണ് പുറത്തുവിട്ടതെന്ന കാര്യം പുനഃപരിശോധിച്ചുവരികയാണെന്ന് അടുത്ത ദിവസം നീതിന്യായ വകുപ്പ് വീണ്ടും വിശദീകരണം നല്‍കി. പരിശോധനാ വേളയില്‍ 'തെറ്റായി ഒഴിവാക്കപ്പെട്ടു' എന്ന് കണ്ടെത്തിയാല്‍ രേഖകള്‍ പ്രസിദ്ധീകരിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.
പ്രശസ്തരായ അനേകം വ്യക്തികള്‍ക്കെതിരെ സ്ഥിരീകരിക്കപ്പെടാത്ത നിരവധി ആരോപണങ്ങള്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട ദശലക്ഷക്കണക്കിന് രേഖകളില്‍ അടങ്ങിയിട്ടുണ്ട്. പൊതുജനങ്ങള്‍ എഫ്.ബി.ഐക്ക് നല്‍കിയ എല്ലാ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് നീതിന്യായ വകുപ്പ് നേരത്തെ വിശദീകരിച്ചിരുന്നു.
എപ്‌സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടുന്നതില്‍ നീതിന്യായ വകുപ്പ് സ്വീകരിച്ച രീതിയെക്കുറിച്ച് ഈ സംഭവം അനേകം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസിലെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ട്രംപ് ഒപ്പിട്ട നിയമപ്രകാരമാണ് ഈ രേഖകള്‍ പുറത്തുവിടേണ്ടി വന്നത്. ഇരകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍, അക്രമം അല്ലെങ്കില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം എന്നിവ ചിത്രീകരിക്കുന്ന ഭാഗങ്ങള്‍, അല്ലെങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന ഫെഡറല്‍ അന്വേഷണത്തെ ബാധിക്കുന്ന വിവരങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ നീതിന്യായ വകുപ്പിന് അധികാരമുണ്ട് എന്നതാണ് ഇതുമായി ബന്ധപ്പെട്ട നിയമം. പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകാനിടയുള്ള 'നാണക്കേട്, ചീത്തപ്പേര്, രാഷ്ട്രീയപരമായ വൈകാരികത' എന്നിവയുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നത് നിയമം കര്‍ശനമായി വിലക്കുന്നു.
രേഖകള്‍ തരംതിരിച്ചതിലും ചില ഭാഗങ്ങള്‍ മറച്ചുവെച്ചതിലും നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇരകളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങളും യുവതികളുടെ നഗ്‌നചിത്രങ്ങളും പരസ്യപ്പെടുത്തിയപ്പോള്‍ പ്രമുഖരായ പുരുഷന്മാര്‍ക്കെതിരെയുള്ള പീഡനാരോപണങ്ങള്‍ അടങ്ങുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയിലെ മുതിര്‍ന്ന ഡെമോക്രാറ്റിക് അംഗമായ റോബര്‍ട്ട് ഗാര്‍ഷ്യ നീതിന്യായ വകുപ്പിലെത്തി എഡിറ്റ് ചെയ്യാത്ത ഫയലുകള്‍ പരിശോധിച്ചപ്പോഴും ഈ യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല. എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ രേഖകളും ഹാജരാക്കാന്‍ കഴിഞ്ഞ വര്‍ഷം കമ്മിറ്റി സമന്‍സ് അയച്ചിട്ടും നീതിന്യായ വകുപ്പ് ഇവ നല്‍കിയില്ലെന്നും റോബര്‍ട്ട് ഗാര്‍ഷ്യ പറഞ്ഞു. ഈ രേഖകള്‍ എന്തുകൊണ്ട് കാണാനില്ല എന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ നീതിന്യായ വകുപ്പിന് കഴിഞ്ഞിട്ടില്ലെന്ന് ഗാര്‍ഷ്യ പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങള്‍ ട്രംപ് പലപ്പോഴായി നിഷേധിച്ചിട്ടുണ്ട്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ട്രംപ് പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കപ്പെട്ടിട്ടുണ്ട് എന്നാണ് ചൊവ്വാഴ്ച വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ല്‍ ജാക്‌സണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam