ഇറാന്‍ സ്‌കൂള്‍ ആക്രമണം: അമേരിക്കയെ പ്രതിക്കൂട്ടിലാക്കി യുഎസ് സൈനിക അന്വേഷണ റിപ്പോര്‍ട്ട്

Published : Mar 12, 2026, 02:10 PM IST

ദക്ഷിണ ഇറാനിലെ എലമെന്ററി സ്‌കൂള്‍ തകര്‍ത്തത് അമേരിക്ക തന്നെയെന്ന് യുഎസ് സൈന്യം നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. പ്രസിഡന്റ് ട്രംപിനെ കുടുക്കുന്നതാണ് പുതിയ വിവരങ്ങള്‍. 

PREV
17

കാലം ചെന്ന സാറ്റലൈറ്റ് ഇമേജുകള്‍. അവ ഉപയോഗിച്ച് നടത്തിയ തെറ്റായ വിലയിരുത്തല്‍. കിട്ടിയ വിവരം ശരിയാണോ എന്നുറപ്പിക്കുന്നതില്‍ കാണിച്ച കുറ്റകരമായ അനാസ്ഥ. ലക്ഷ്യത്തിലുള്ളത് സൈനിക താവളമോ സിവിലിയന്‍ കേന്ദ്രമോ എന്നറിയാതെ നടത്തിയ ടാര്‍ഗറ്റ് ഫിക്‌സിംഗ്. മനുഷ്യരാണ് അപ്പുറത്തെന്ന് പരിഗണിക്കാത്ത മനുഷ്യത്വവിരുദ്ധമായ ആക്രമണം. ഇറാനിലെ സ്‌കൂളില്‍ കുട്ടികളടക്കം 175 പേരെ അമേരിക്ക അരുംകൊല ചെയ്തതിനു പിന്നില്‍ അമേരിക്കയുടെ ഗുരുതരമായ വീഴ്ചകള്‍. യുഎസ് സൈന്യം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. സ്‌കൂള്‍ ആക്രമിച്ചത് തങ്ങളല്ല ഇറാനാണെന്ന് ആവര്‍ത്തിക്കുന്ന പ്രസിഡന്റ് ട്രംപിന്റെ നുണകളാണ് ഇതോടെ പൊളിഞ്ഞുവീണത്.

27

ഫെബ്രുവരി 28. യുദ്ധത്തിന്റെ ആദ്യഘട്ടം. ഹോര്‍ത്തുസ് കടലിടുക്കിന് സമീപമുള്ള മിനാബിലെ ഷജറ ത്വയ്യിബ എലിമെന്ററി സ്‌കൂള്‍. രാവിലത്തെ ക്ലാസ്. കുളിച്ച് യൂനിഫോമിട്ട്, പുസ്തകങ്ങളും ഉച്ചഭക്ഷണവുമായി എത്തിയ കുട്ടികള്‍. അവരുടെ അധ്യാപകര്‍. പെട്ടെന്നൊരു ഘോരശബ്ദം. ഒറ്റയടിക്ക് എല്ലാം തരിപ്പണമായി. വീണത് അമേരിക്കയുടെ ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍. ഒറ്റശ്വാസത്തില്‍ മരണം വിഴുങ്ങിയത് കുട്ടികള്‍ അടക്കം 175 പേരെ. മക്കളെ സ്‌കൂളിലേക്കയച്ച മാതാപിതാക്കള്‍ തകര്‍ന്ന സ്‌കൂളിലെത്തിയപ്പോള്‍ കണ്ടത് പൊന്നുമക്കളുടെ മൃതദേഹങ്ങള്‍. നൂറുകണക്കിന് ചെറിയ ഖബറുകളില്‍ ഒരിക്കലും ഉറങ്ങാത്ത ഉറക്കങ്ങളിലാണ് ഈ കുട്ടികള്‍.

37

ഇറാനെ മരണം കടപുഴക്കിത്തുടങ്ങിയ ദിവസമായിരുന്നു അത്. ആദ്യനാലു ദിവസം അമേരിക്ക വാതുറന്നില്ല. എന്നാല്‍ അഞ്ചാം നാള്‍ അമേരിക്ക നിഷേധം തുടങ്ങി. ആക്രമണം നടന്നതായി അറിയില്ലെന്ന് പ്രതിരോധ സെക്രട്ടറി. സ്‌കൂള്‍ ആക്രമിച്ചോ, ഞാനറിഞ്ഞില്ലെന്ന് വൈറ്റ് ഹൗസ് വക്താവ്. തൊട്ടുപിന്നാലെ കൊന്നത് ഇറാന്‍ തന്നെ എന്ന സോഷ്യല്‍ മീഡിയാ പ്രചാരണം. ഇറാന്‍ നിഷേധിച്ചിട്ടും ആ പ്രചാരണം തുടര്‍ന്നു. എന്താണ് സത്യാവസ്ഥ. അതറിയാനാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെ മുന്നിട്ടിറങ്ങിയത്. ആക്രമണം നടത്തിയത് അമേരിക്കയെന്ന് സൂചന ലഭിച്ചതായി റോയിട്ടേഴ്‌സിന്റെ ആദ്യ റിപ്പോര്‍ട്ട്. വീഡിയോകള്‍ പരിശോധിച്ച് സിഎന്‍എന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. സാറ്റെൈലറ്റ് ഇമേജുകളും വീഡിയോകളും ശാസ്ത്രീയമായി പരിശോധിച്ച ന്യൂയോര്‍ക്ക് ടൈംസ് ഇത് അമേരിക്കന്‍ മിസൈല്‍ തന്നെയെന്ന് ഉറപ്പിച്ചു. അതിനു ശേഷമാണിപ്പോള്‍ യുഎസ് സൈന്യത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തതുവന്നത്.

47

ട്രംപിന്റെ നുണക്കഥകള്‍ കൂടിയാണ് ഇവിടെ പൊളിഞ്ഞുവീഴുന്നത്. സ്‌കൂള്‍ തകര്‍ത്തത് അമേരിക്കയല്ല, ഇറാന്‍ തന്നെയെന്നാണ് ആവര്‍ത്തിച്ചത്്. ഇറാന്റെ മിസൈലുകള്‍ പഴഞ്ചനാണ്, അവയ്ക്ക് ലക്ഷ്യം തെറ്റാം എന്നായിരുന്നു ന്യായം. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നപ്പോഴും ട്രംപ് വിട്ടുകൊടുത്തില്ല. മരിച്ചത് കുട്ടികളെങ്കില്‍ കൊന്നത് ഇറാന്‍ തന്നെ എന്ന് വീണ്ടും പറഞ്ഞു. ഇക്കൂട്ടത്തില്‍ ട്രംപ് കല്ലുവെച്ചൊരു നുണയും പറഞ്ഞു. സ്‌കൂളില്‍ വീണ ടോമാഹോക്ക് മിസൈലുകള്‍ ഇറാനുമുണ്ട് എന്നാണ് ട്രംപ് പറഞ്ഞത്. അത് പച്ചക്കള്ളമാണെന്ന് അപ്പോഴേ തെളിഞ്ഞു. യുഎസ് കമ്പനിയായ 'റെയിതിയോണ്‍'നിര്‍മ്മിക്കുന്ന ടോമാഹോക്ക് മിസൈലുകള്‍ യുഎസിന്റെ അനുമതിയുള്ള വളരെ കുറച്ച് സഖ്യകക്ഷികള്‍ക്ക് മാത്രമേ കൈവശം വയ്ക്കാന്‍ അനുവാദമുള്ളൂ. ഇസ്രായേലിനുപോലും അതില്ല. ഇറാന്റെ കൈവശമാണെങ്കില്‍ ഒറ്റ ടോമാഹോക്ക് മിസൈലുകളുമില്ല. അന്താരാഷ്ട്ര ആയുധ വിദഗ്ധരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രാഥമിക റിപ്പോര്‍ട്ട് വന്നതോടെ, ഇപ്പോള്‍ ട്രംപ് ടോണൊന്ന് മാറ്റിയിട്ടുണ്ട്. റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല, തനിക്ക് അങ്ങനെ വിവരമൊന്നും കിട്ടിയില്ല എന്നാണിപ്പോള്‍ പറയുന്നത്. അപ്പോള്‍ എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമിച്ചത് ഇറാനാണ് പറഞ്ഞത്? ആ ചോദ്യത്തിനുത്തരമില്ല.

57

എന്താണ് സംഭവിച്ചത്, എവിടെയാണ് അമേരിക്കക്ക് തെറ്റുപറ്റിയത് എന്ന കാര്യം ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. മിനാബിലെ ഈ സ്‌കൂളിന് തൊട്ടടുത്ത് ഇറാന്റെ ഒരു നാവിക താവളമുണ്ട്. 2013 വരെ നാവികത്താവളത്തിന്റെ കാമ്പസിന്റെ ഒരറ്റത്തായിരുന്നു സ്‌കൂള്‍. അതിനു ശേഷം, രണ്ടും രണ്ടാക്കി മാറ്റി. താവളം വേറെ, സ്‌കൂള്‍ വേറെ. 2013 ലെ ഉപഗ്രഹ ചിത്രങ്ങളില്‍ സ്‌കൂള്‍ താവളത്തിനകത്താണ്. 2016 -ലെ ഉപഗ്രഹ ചിത്രങ്ങളില്‍ താവളത്തിനു പുറത്താണ്. വലിയ ഗ്രൗണ്ട്, കുട്ടികളുടെ കളിസ്ഥലങ്ങള്‍, ചുവരുകള്‍ക്ക് നീലയും പിങ്കും നിറങ്ങള്‍. ഇത് സ്‌കൂള്‍ ആണെന്ന് ഉപഗ്രഹചിത്രങ്ങളില്‍ ഒറ്റയടിക്ക് മനസ്സിലാവും. മാത്രമല്ല, സ്‌കൂളിനടുത്തുള്ള പഴയ നിരീക്ഷണ ഗോപുരങ്ങള്‍ പത്തുവര്‍ഷം മുമ്പേ മാറ്റിയിരുന്നു. മൂന്ന് പുതിയ കവാടങ്ങള്‍ തുറക്കുകയും ചെയ്തു. എന്നിട്ടും യുഎസ് സൈന്യം അതൊന്നും മനസ്സിലാക്കിയില്ല.

67

ഇവിടെ സംഭവിച്ചത് പല തെറ്റുകളാണ്. ഒന്ന്, പ്രിസിഷന്‍ ആക്രമണം അതീവസൂക്ഷ്മത ആവശ്യമുള്ള സങ്കീര്‍ണ്ണമായ കാര്യമാണ്. ഇവിടെ അതിന്റെ എല്ലാ ഘട്ടങ്ങളിലും പാളിച്ച വന്നു. രണ്ട്, യുഎസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി അഥവാ DIA നല്‍കുന്ന വിവരങ്ങള്‍ പ്രകാരമാണ് ആക്രമണം നടന്നത്. ഇവിടെ ഡിഐഎ സൈന്യത്തിന് നല്‍കിയത് 2013-നു മുമ്പുള്ള സാറ്റലൈറ്റ് ഇമേജ് വെച്ചുള്ള വിവരങ്ങള്‍. അതുപ്രകാരം, സ്‌കൂള്‍ കെട്ടിടത്തെ അവര്‍ നാവിക താവളമായാണ് കണക്കാക്കിയത്. മൂന്ന്, ഡിഐഎ നല്‍കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഇവിടെ ആ പരിശോധന നടന്നില്ല. നാല്, നാഷണല്‍ ജിയോസ്‌പേഷ്യല്‍-ഇന്റലിജന്‍സ് ഏജന്‍സി അഥവാ NGA ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്നുണ്ട്. അവരുടെ ഭാഗത്തും വീഴ്ചയുണ്ടായി. അഞ്ച്, മരുഭൂമിയല്ല മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് ആക്രമണം നടത്തുന്നത്. അത്തരം സാഹചര്യത്തില്‍ പുലര്‍ത്തേണ്ട കരുതലും സൂക്ഷ്മതയും പുലര്‍ത്തിയില്ല. ഈ തെറ്റുകള്‍ ഒത്തുവന്നപ്പോഴാണ്, സ്വന്തം ക്ലാസ് മുറിക്കകത്ത് പഠിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടികള്‍ കൊല്ലപ്പെട്ടത്. ട്രംപിന്റെ യുദ്ധകാലഭാഷയില്‍ പറഞ്ഞാല്‍, ഞെരിച്ചുകളയപ്പെട്ടത്.

77

ഇതാദ്യമായല്ല അമേരിക്ക ഇങ്ങനെപെടുന്നത്. അഫ്ഗാനിസ്താനിലും ഇറാഖിലുമെല്ലാമുണ്ടായിരുന്നു ഇത്തരം സംഭവങ്ങള്‍. എന്നാല്‍ അവയൊന്നും ഇതുപോലെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ, വലിയ വിവാദമായ സംഭവങ്ങളുമുണ്ട്. അതിലൊന്നാണ് 1999-ലെ കൊസോവോ യുദ്ധത്തിലെ പിഴവ്. അന്ന് ബെല്‍ഗ്രേഡിലെ ചൈനീസ് എംബസിക്ക് നേരെ യു എസ് വ്യോമാക്രമണം നടത്തി. മൂന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. യുഗോസ്ലാവിയന്‍ ആയുധ ഏജന്‍സി ആസ്ഥാനമാണെന്ന സിഐഎ റിപ്പോര്‍ട്ട് പ്രകാരം നടത്തിയതായിരുന്നു ആ്രകമണം. പഴയ മാപ്പുകള്‍ ആയിരുന്നു സിഐ ഉപയോഗിച്ചത്. ഇറാനില്‍ നടന്നതുപോലെ, തെറ്റു വരുത്താതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിരുന്നുമില്ല. സംഭവം വന്‍വിവാദമായി. സി.ഐ.എ ഡയറക്ടര്‍ ജോര്‍ജ്ജ് ജെ. ടെനറ്റ് അന്ന് യുഎസ് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ കുറ്റം ഏറ്റുപറഞ്ഞു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Photos on
click me!

Recommended Stories