വിഴിഞ്ഞം തുറമുഖം സമരം; ആള്‍മാറാട്ടം നടത്തി തുറമുഖ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍, പിന്നോട്ടില്ലെന്ന് സമരക്കാര്‍

First Published Aug 18, 2022, 2:04 PM IST

കേരളത്തില്‍ നിര്‍മ്മിക്കുന്ന അദാനി വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖ കവാടം ഉപരോധിച്ചുള്ള ലത്തിന്‍ അതിരൂപതാ നേതൃത്വത്തിന്‍റെയും മത്സ്യത്തൊഴിലാളികളുടെയും രാപകൽ സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം. ഓരോ ദിവസവും ഓരോ ഇടവകളില്‍ നിന്നുള്ളവരാണ് സമരപന്തലിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും യുവാക്കളും വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലില്‍ ഇന്ന് രാവിലെ തന്നെയെത്തി. ഇതേ മാതൃകയിൽ 31ആം തീയതി വരെ സമരം തുടരാനാണ് സമരസമിതി തീരുമാനം. കൃത്യമായ പഠനങ്ങളില്ലാത്തതിനാല്‍ തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന് തിരുവന്തപുരത്തിന്‍റെ തീരപ്രദേശങ്ങളില്‍ വലിയ തോതില്‍ തീരശോഷണം ഉണ്ടാകുന്നുണ്ടെന്നും ഇത് തീരവാസികളുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാക്കുന്നുവെന്നുമാണ് സമരക്കാര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. ശാസ്ത്രീയ പഠനം നടത്തിവേണം തുറമുഖ നിര്‍മ്മാണം പുനരാംരംഭിക്കാനെന്ന് സമക്കാര്‍ ആവശ്യപ്പെടുന്നു. 

സ്ഥലത്തെ പൊലീസ് നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ഭരണകൂടം ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും ക്രമസമാധാന വിഷയങ്ങളിലല്ല ചർച്ച വേണ്ടത് എന്ന നിലപാടിലാണ് ലത്തീന്‍ അതിരൂപത. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി തങ്ങള്‍ ആവശ്യപ്പെട്ടുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നിലപാടെടുത്തില്ലെന്നും തങ്ങളെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ലത്തീന്‍ സഭയും തീരദേശവാസികളും ആരോപിച്ചിരുന്നു. 

ഇതേ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ച് കരയുടെയും കടലിന്‍റെയും ശാസ്ത്രീയമായ ആഘാത പഠനം നടത്തുക, പുനരധിവസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത ഉപരോധ സമരം നടത്തുന്നത്.

അടുത്ത തിങ്കളാഴ്ച കരമാർഗ്ഗവും കടൽമർഗ്ഗവും തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തുമെന്നാണ് സമര സമിതിയുടെ മുന്നറിയിപ്പ്. ഇന്നലെ തുറമുഖത്തേക്കുള്ള റോഡ് പൊലീസ് ബാരിക്കേഡ് കെട്ടി തട‌ഞ്ഞതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുമായി ചെറിയ തോതില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇന്ന് സമര സമിതിപ്രവര്‍ത്തകര്‍ തുറമുഖത്തെത്തിയപ്പോള്‍ തുറമുഖത്തെ സുരക്ഷാ ജീവനക്കാരൻ മാധ്യമപ്രവര്‍ത്തകന്‍ എന്ന് തെറ്റിദ്ധാരണയുണ്ടാക്കി സമരക്കാരുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചതും ചെറിയ തോതില്‍ സംഘര്‍ഷത്തിന് കാരണമായി. 

ഇയാളെ സമരക്കാര്‍ കൈയോടെ പിടികൂടി മത്സ്യത്തൊഴിലാളികള്‍ പൊലീസില്‍ ഏല്‍പ്പിച്ചു. സമരമുഖത്ത് സംഘർഷങ്ങൾ ഒഴിവാക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടയിലാണ് അദാനി തുറമുഖ സെക്യൂരിറ്റി രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരാൾ മാധ്യമ പ്രവർത്തകനെന്ന പേരിൽ വിവരങ്ങൾ ശേഖരിക്കാൻ എത്തിയത്. ഇത് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചു. 

പ്രസ് എന്ന് എഴുതിയ ഐഡി കാർഡിന്‍റഎ ടാഗ് കഴുത്തിൽ തൂക്കി നിന്ന ഒരാൾ സമരക്കാരുടെ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചില മത്സ്യത്തൊഴിലാളികൾ ഇയാളെ തടഞ്ഞു വെച്ച് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ മാധ്യമ പ്രവര്‍ത്തകനാണെന്ന് പറഞ്ഞ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. 

ഇതോടെ ഇയാളുടെ പെരുമാറ്റത്തില്‍ ചില മത്സ്യത്തൊഴിലാളികള്‍ സംശയം പ്രകടിപ്പിച്ചതോടെ സംഭവം കൂടുതല്‍ വഷളായി. ഈ സമയം സംഭവം ശ്രദ്ധയിൽപ്പെട്ട വിഴിഞ്ഞം സി ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി  ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമം നടത്തിയെങ്കിലും സമരക്കാർ സമ്മതിച്ചില്ല. തുടർന്ന് സമരക്കാർ ബലം പ്രയോഗിച്ച് ഇയാളുടെ പക്കൽ നിന്ന് പ്രസ് എന്ന് എഴുതിയ ചുവന്ന ടാഗിലുള്ള  ഐഡി കാർഡ് വാങ്ങി. 

ഐഡി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് ഇയാൾ അദാനിക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരൻ ആണെന്ന് കണ്ടെത്തിയത്. ഗുണ്ടകളെ ഇറക്കി സമരക്കാരെ ആക്രമിക്കാനുള്ള ശ്രമമാണ് അദാനി നടത്തുന്നതെന്ന് സമരക്കാർ ആരോപിച്ചു. തുടർന്ന് വിഴിഞ്ഞം പൊലീസ്. സമരക്കാരുമായി ഏറെ നേരം നടത്തിയ അനുനയ ചർച്ചകൾക്ക് ഒടുവിലാണ് ഇയാളെ പൊലീസിന് കൈമാറാന്‍ സമരക്കാർ തയ്യാറായത്. 

ഇതിനിടെ വിഴിഞ്ഞം പദ്ധതി നിർമാണം നടക്കുന്നിടത്തേക്ക് റാലിയായി പോകാൻ അനുവദിക്കണമെന്ന് സമരക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ബൈക്ക് റാലിയായി എത്തിയ സമരക്കാര്‍ പൊലീസിന്‍റെ ബാരിക്കേഡ് തകർക്കാന്‍ ശ്രമിച്ചത്. സംഘര്‍ഷത്തിന് കാരണമായി. ഇതോടെ സമരക്കാരും പൊലീസും തമ്മില്‍ തുറമുഖ കവാടത്തിന് മുന്നില്‍വച്ച് ഉന്തും തള്ളും നടന്നു. സമരം കൈവിട്ട് പോകുമെന്ന നിരീക്ഷണത്തില്‍ പ്രശ്നത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായി. 

തിങ്കളാഴ്ചയോടെ സര്‍ക്കാര്‍ ചര്‍ച്ച് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ദില്ലിയില്‍ കേന്ദ്രസര്‍ക്കാറിനെ കാണാന്‍ പോയ ഫിഷറീസ് മന്ത്രി തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത. സമരം രമ്യമായി പരിഹരിക്കാനാണ് സർക്കാർ ശ്രമമെന്ന് മന്ത്രി ആന്‍റണി രാജു പ്രതികരിച്ചു. തയ്യാറായി. റവന്യൂ- തുറമുഖ- ഫിഷറീസ് മന്ത്രിമാർ സമരക്കാരുമായി ചർച്ച നടത്തുമെന്നാണ് ഒടുവിലത്തെ വിവരം. 

കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തി. ഇതേ മാതൃകയിൽ 31ആം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. സ്ഥലത്തെ പൊലീസ് നകയന്ത്രങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ഭരണകൂടം ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും ക്രമസമാധാന വിഷയങ്ങളിൽ അല്ല ചർച്ച വേണ്ടത് എന്ന നിലപാടിലാണ് അതിരൂപത. 

വിഴിഞ്ഞത്തെ മത്സത്തൊഴിലാളികളുടെ സമരപന്തലിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സന്ദര്‍ശിച്ചു. കോൺഗ്രസ് നേരത്തെ തന്നെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിയമസഭയില്‍ ഈ വിഷയം ആദ്യം തന്നെ ചോദിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ സമരം ലത്തീന്‍ അതിരൂപത നേതൃത്വം നടത്തുന്നതാണെന്നും അതിനാല്‍ രാഷ്ട്രീയ ഇടപെടല്‍ വേണ്ടെന്നും സമരക്കാരില്‍ ഒരു വിഭാഗം പറഞ്ഞു. മുഖ്യമന്ത്രി സമരപന്തലിലെത്തി സമരക്കാരെ കാണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. 

click me!