ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപാത സുരക്ഷാപരിശോധന തുടങ്ങി

First Published May 23, 2022, 2:20 PM IST

റ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപാത (Ettumanoor Chingavanam double track) സുരക്ഷാപരിശോധന തുടങ്ങി. ഇന്നത്തെ പരിശോധന വളരെ പ്രധാനപ്പെട്ടതാണെന്ന് റെയില്‍വെ സുരക്ഷാ കമ്മീഷണര്‍  അഭയ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നത്തെ പരിശോധനയ്ക്ക് ശേഷമാകും ഇരട്ടപാത കമ്മീഷന്‍ ചെയ്യുന്നതില്‍ തീരുമാനമെടുക്കുക. ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപാത സുരക്ഷാപരിശോധനയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ജി കെ പി വിജേഷ്. 

രാവിലെ നടന്ന ഇരട്ടപാത സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് ഭാര പരിശോധന നടത്തുക. കമ്മീഷണര്‍‌ ഓഫ് റെയില്‍വേ സേഫ്റ്റി അഭയകുമാറിന്‍റെ നേതൃത്വത്തിലാണ് സുരക്ഷാ - ഭാര പരിശോധനകള്‍ നടക്കുന്നത്. 

ആദ്യ ഘട്ടത്തില്‍ മോട്ടോര്‍ട്രോളി ഉപയോഗിച്ച് കൊണ്ടുള്ള ട്രാക്ക് പരിശോധനയാണ് നടന്നത്. ഏറ്റുമാനൂര്‍-ചിങ്ങവനം റൂട്ടിലുള്ള പതിനേഴ് കിലോമീറ്റര്‍ ദൂരമാണ് ഇന്ന് ട്രാക്ക് പരിശോധന നടത്തുന്നത്. 

ട്രാക്കിന്‍റെ ബലം, മറ്റ് സുരക്ഷാ കാര്യങ്ങളെല്ലാം കമ്മീഷണര്‍‌ ഓഫ് റെല്‍വേ സേഫ്റ്റി  അഭയകുമാറിന്‍റെ നേതൃത്വത്തില്‍ പരിശോധിക്കും. അതിന് ശേഷം നടക്കുന്ന യോഗത്തില്‍ പരിശോധന സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. 

ഉച്ചയ്ക്ക് ശേഷം ഇതേ റെയില്‍വേ ട്രാക്കില്‍ എഞ്ചിനും ഒന്നോ രണ്ടോ ബോഗികളും ഉള്‍പ്പെടുത്തി കൊണ്ട് ട്രയല്‍ റണ്‍ നടത്തും. പുതുതായി നിര്‍മ്മിച്ച റെയില്‍ പാളത്തിന് ഭാരം താങ്ങാനുള്ള കഴിവുണ്ടോയെന്ന പരിശോധനയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

വൈകീട്ട് അഞ്ച് മണിയോടെ കമ്മീഷണര്‍‌ ഓഫ് റെയില്‍വേ സേഫ്റ്റിയും റെയില്‍വെയുടെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗം ചേരും. ഈ യോഗത്തിലാണ് വരുന്ന 28 -ാം തിയതി ഇരട്ടപാത കമ്മീഷന്‍ ചെയ്യുന്നതിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കൂ.

പരിശോധനയ്ക്ക് ശേഷം ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത ഈ മാസം 28ന് തന്നെ കമ്മീഷൻ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ ചീഫ് സുരക്ഷാ കമ്മീഷണർ അഭയ് കുമാർ റായ് വ്യക്തമാക്കി. മോട്ടോർ ട്രോളി ഉപയോഗിച്ചുള്ള പരീക്ഷണം രാവിലെ പൂർത്തിയാക്കിയിരുന്നു. 

വൈകീട്ട് പുതിയ പാളത്തിലൂടെ എഞ്ചിൻ ഉപയോഗിച്ചുള്ള പരിശോധന നടത്തും. എഞ്ചിനും രണ്ട് ബോഗികളുമാണ് കടത്തി വിടുക. ഇതിനു ശേഷം കമ്മീഷനിംഗ്  സംബന്ധിച്ച് അന്തിമ  തീരുമാനം എടുക്കുമെന്ന് ചീഫ് സുരക്ഷാ കമ്മീഷണ‌ർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഏറ്റുമാനൂർ സ്റ്റേഷന് സമീപമുള്ള പാറോലിക്കൽ ഗേറ്റ് മുതൽ ചിങ്ങവനം വരെയുള്ള ഭാഗത്താണ് സുരക്ഷാ പരിശോധന നടക്കുന്നത്. 120 കിലോമീറ്റർ വേഗത്തിലാണ് എഞ്ചിനും രണ്ട് ബോഗികളും അടങ്ങിയ ട്രെയിൻ കടത്തിവിടുക. അങ്ങോട്ടും ഇങ്ങോട്ടും പാളത്തിലുടെ വിജയകരമായി ട്രെയിൻ കടത്തിവിടാനായാൽ ട്രാക്ക് ഗതാഗതത്തിന് തുറന്ന് കൊടുക്കാനാകും

ഇതോടെ സംസ്ഥാനത്ത് കാസർകോട് മുതൽ പാറശ്ശാല വരെ വൈദ്യുതീകരിച്ച ഇരട്ട റെയിൽപ്പാത എന്ന ലക്ഷ്യം കേരളത്തിന് കൈവരിക്കാനാകും. പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി ഈ മാസം 28 വരെ ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിരുന്നു. 

ചില ട്രെയിനുകൾ ഭാഗികമായാണ് സർവീസ് നടത്തുന്നത്. മറ്റ് ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിട്ടിട്ടുണ്ട്. ഏറ്റുമാനൂർ-ചിങ്ങവനം സുരക്ഷാ പരിശോധന പൂർത്തിയാകുന്നതോടെ ഈ ട്രെയിനുകളുടെ സർവീസ് പുനഃസ്ഥാപിക്കാനാകും.
 

click me!