Published : Oct 29, 2019, 01:36 PM ISTUpdated : Oct 29, 2019, 01:40 PM IST
വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇപ്പോള്‍ കേരളത്തിലുയരുന്ന നിശബ്ദ നിലവിളികള്‍ മലയാളിയുടെ മാനസീകാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ജാതിയും മതവും നിറവും രാഷ്ട്രീയവും നോക്കി പ്രതിഷേധങ്ങള്‍ കനംവെപ്പിക്കുന്ന മാനസീകാവസ്ഥയിലേക്ക് മലയാളിയും മാറിയെന്ന് വേണം കരുതാന്‍. ഉത്തരേന്ത്യയില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുമ്പോള്‍ ഇങ്ങ് കേരളത്തില്‍ ഉയരുന്ന പ്രതിഷേധജ്വലകള്‍, പക്ഷേ വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ മാത്രം കണ്ടില്ല. മാത്രമല്ല, സര്‍ക്കാര്‍ സംവിധാനങ്ങളായ പൊലീസ്, വനിതാ കമ്മീഷന്‍, സിഡബ്യുസി (ചൈല്‍ഡ് വെല്‍ഫയല്‍ കമ്മറ്റി) എന്നിങ്ങനെ മുഴുവന്‍ സംവിധാനവും പ്രതികളെ രക്ഷപ്പെടുത്താനായി കൂട്ടുനില്‍ക്കുകയായിരുന്നു. വിഷയം പൊതുസമൂഹത്തിന് മുന്നിലെത്തിയപ്പോള്‍ പ്രതി ഏത് പാര്‍ട്ടിക്കാരനാണെന്ന് പഴിചാരാനായിരുന്നു എല്ലാവരും ശ്രമിച്ചത്. മാത്രമല്ല, പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകള്‍ കേരളത്തിലെ തകര്‍ന്ന സാമൂഹിക സാഹചര്യങ്ങളുടെയും നേര്‍ചിത്രമാണ്. പ്രതികളെ വെറുതേ വിട്ട വിധി പോലും കൃത്യമായി മനസിലാക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കുട്ടികളുടെ സംരക്ഷണത്തിനായി രൂപികരിക്കപ്പെട്ട സിഡബ്യുസി (ചൈല്‍ഡ് വെല്‍ഫയല്‍ കമ്മറ്റി)യുടെ പല ജില്ലാ കേന്ദ്രങ്ങളിലും സ്വജനതാല്പര്യാര്‍ത്ഥം കയറ്റി നിര്‍ത്തപ്പെട്ട രാഷ്ട്രീയ പ്രതിനിധികള്‍ പലപ്പോഴും പ്രതികള്‍ക്കൊപ്പം നിന്ന ചരിത്രമാണ് കേരളത്തില്‍ അടുത്തകാലത്ത് ഉയര്‍ന്നുകേള്‍ക്കുന്നത്. അതോടൊപ്പം വനിതാ കമ്മീഷന് നേരെ കുതിരകയറിയിട്ട് കാര്യമില്ലെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍റെ ഈ വിഷയത്തിലെ ആദ്യ പ്രതികരണം. കേസന്വേഷിച്ച കേരളാ പൊലീസ് പറയുന്നത് മരിച്ച കുഞ്ഞുങ്ങളുടെ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്നാണ്. എവിടെയാണ് നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തി നില്‍ക്കുന്നതെന്ന് കാണിക്കുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍. ഉന്നതകുല ജാതയും പണവും ഉണ്ടെങ്കില്‍ കിട്ടുന്ന പരിഗണനകള്‍ വാളയാറില്‍ മരിച്ച കുട്ടികള്‍ക്കോ, അവരുടെ കുടുംബത്തിനോ കിട്ടിയിട്ടില്ല. പ്രതികള്‍ നിരപരാധികളെ പോലെ നമ്മുക്ക് മുന്നില്‍ നില്‍ക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് വാളയാര്‍ കേസ് വീണ്ടും പൊതുസമൂഹത്തിന്‍റെ മുന്നിലെത്തിയിരിക്കുന്നു. പ്രതിഷേധങ്ങള്‍ ഉയരുന്നു. ആ കുട്ടികള്‍ക്കും നീതി കിട്ടണം. അതുവരെയ്ക്കും കേരളത്തിലെ സമൂഹ മനസാക്ഷി കരുതലോടെ ഇരിക്കേണ്ടതുണ്ട്. കാണാം വാളയാര്‍ കേസിലെ ട്രോളുകള്‍.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
ട്രോള്‍ കടപ്പാട് : Vineeth Cpy , ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട് : Vineeth Cpy , ട്രോള്‍ റിപ്പബ്ലിക്ക്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam