Kerala Rain: വൃഷ്ടിപ്രദേശങ്ങളില്‍ മഴ; നദീ തീരങ്ങളില്‍ ജലനിരപ്പുയരുന്നു, ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തിയേക്കും

Published : Aug 09, 2022, 10:37 AM ISTUpdated : Aug 09, 2022, 12:34 PM IST

സംസ്ഥാനത്ത് വീണ്ടും തീവ്ര ന്യൂനമ‍ർദ്ദ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ശക്തികൂടിയ ന്യൂനമർദ്ദം, തീവ്ര ന്യൂനമർദ്ദമാകാനുള്ള സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ ശക്തിപ്പെടുന്നത്. ഈ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 12 -ാം തിയതി വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്നലെ തന്നെ കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. ഇന്ന് കേരളത്തില്‍ 8 ജില്ലകളിലും യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അല‍ർട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളില്‍ ജലനിലപ്പുയരുമ്പോള്‍ കേരളത്തില്‍ ഇതുവരെയായി തുറന്നിരിക്കുന്നത് 25 അണക്കെട്ടുകള്‍. വൃഷ്ടിപ്രദേശങ്ങള്‍ നിന്ന് കൂടുതല്‍ ജലം എത്തിചേര്‍ന്നതിനെ തുടര്‍ന്ന് പല ഡാമുകളും ഇന്നലെ വീണ്ടും ഉയര്‍ത്തിയിരുന്നു. ഇത് വഴി കൂടുതല്‍ ജലമാണ് തുറന്ന് വിടുന്നത്. എന്നാല്‍ ആശങ്ക വേണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. കെഎസ്ഇബിയുടെ 17 അണക്കെട്ടുകളില്‍ 10 എണ്ണത്തിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതില്‍ ഏഴ് എണ്ണം ഇടുക്കി ജില്ലിയിലാണുള്ളത്. ജലസേചന വകുപ്പിന് 3 ബരേജുകളും ഒരു റഗുലേറ്ററിയുമുള്‍പ്പെടെ 20 അണക്കെട്ടുകളാണ് ഉള്ളത്. ഇവ റെഡ് അലര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇടുക്കിയില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഷെഫീഖ് മുഹമ്മദ്, കൃഷ്ണപ്രസാദ്.

PREV
112
Kerala Rain: വൃഷ്ടിപ്രദേശങ്ങളില്‍ മഴ; നദീ തീരങ്ങളില്‍ ജലനിരപ്പുയരുന്നു, ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തിയേക്കും

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശക്തികൂടിയ ന്യൂനമർദ്ദം ഒഡിഷ - വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായിട്ടാണ് നിലനിൽക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ ഒഡിഷ - ഛത്തിസ്‌ഗർ മേഖലയിലുടെ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകാൻ (Depression) സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

212

തെക്കൻ മഹാരാഷ്ട്രാ തീരം മുതൽ കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്.  ഈ ന്യൂനമര്‍ദ്ധപാത്തിയുടെ സ്വാധീനത്താൽ, കേരളത്തിൽ ആഗസ്റ്റ് 8 മുതൽ 12 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതോടൊപ്പം ഇന്ന് ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

312

ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. 164.33 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. അപ്പർ റൂൾ കർവ് 163 മീറ്റർ ആണ്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് അണക്കെട്ടിന്‍റെ  രണ്ട് ഷട്ടറുകൾ ഉയർത്തും. രണ്ടും മൂന്നും ഷട്ടറുകളാണ്  ഉയർത്തുക. അണക്കെട്ടിന് ആകെ നാല് ഷട്ടറുകൾ ആണുള്ളത്. സെക്കന്‍റിൽ 50-100 ക്യുമെക്സ് വെള്ളം തുറന്നുവിടും. അണക്കെട്ടിലെ അനുവദനീയമായ പരമാവധി സംഭരണശേഷി 169 മീറ്റർ ആണ്. 

412

ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് ആറിയിച്ചു. 

512

എവിടെയെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍  രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിക്കാൻ 21 അംഗ എന്‍.ഡി.ആര്‍.എഫ് സേന തയ്യാറാണ്. ജനപ്രതിനിധികളോടും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

612

ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇടുക്കിയിൽ 2386.86 അടിയായിയാണ് ജലനിരപ്പ് ഉയർന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.55 ആയി ഉയർന്നു. ഇടുക്കി അണക്കെട്ടിൽ നിന്ന് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കൂടിയതോടെ തടിയമ്പാട് നാല് വീടുകളിൽ വെള്ളം കയറി. ഒരു വീടിന്‍റെ മതിലിടിഞ്ഞു. 

712

നിലവിൽ ഇടുക്കിയില്‍ നിന്നും മൂന്ന് ലക്ഷം ലിറ്റർ വെള്ളമാണ് സെക്കന്‍റിൽ ഒഴുക്കുന്നത്. പത്ത് മണിയോടെ കൂടുതൽ വെളളം ഒഴുക്കാൻ ഇന്നലെ തീരുമാനിച്ചിരുന്നു. സെക്കന്‍റില്‍ അഞ്ച് ലക്ഷം ലിറ്ററായി ഉയർത്താനായിരുന്നു തീരുമാനം. എന്നാൽ വീടുകളിൽ വെളളം കയറിയതോടെ ഇനി കൂടുതലായി വെള്ളം ഒഴുക്കണോ എന്നതിൽ വീണ്ടും യോ​ഗം ചേർന്നാകും അന്തിമ തീരുമാനമെടുക്കുന്നത്. വെള്ളത്തിന്‍റെ ഒഴുക്ക് കൂടിയതോടെ ജനം ആശങ്കയിലാണ്. പലരും ഉറങ്ങാതെ നേരം വെളുപ്പിക്കുകയായിരുന്നു. വെളളം ഒഴുകുന്ന ശബ്ദം പോലും പേടിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞു. 

812

ഇന്ന് ഇടുക്കി അണക്കെട്ടിൽ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടാന്‍റെ സാധ്യതയുണ്ട്. ഒഴുകി എത്തുന്ന വെളളത്തിന്‍റെയും വൃഷ്ടിപ്രദേശത്തെ മഴയുടെയും മുല്ലപ്പെരിയാറിൽ നിന്നുമെത്തുന്ന വെള്ളത്തിന്‍റെയും അളവിനനുസരിച്ചാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. നീരൊഴുക്കിന്‍റെ ശക്തി കാര്യമായി കുറഞ്ഞില്ലെങ്കിൽ ഇടുക്കിയിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിൻറെ അളവ് കൂട്ടും. 

912

മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തിയായി തുടരുകയാണ്. മുല്ലപ്പെരിയാർ ജലനിരപ്പ് 139.55 ആയി ഉയർന്നു. ജലനിരപ്പ് അപ്പർ റൂൾ ലവലിനു താഴെ എത്തുന്നതു വരെ വെള്ളം തുറന്നു വിടണമെന്ന് കേരളം, തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് അണക്കെട്ടുകളിൽ നിന്നും വെള്ളം തുറന്നു വിട്ടതോടെ പെരിയാറിൻറെ തീരത്തെ ചില വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. വെള്ളം കയറിയ വീടുകളിലുള്ളവർക്ക് മാറിത്താമസിക്കാൻ ക്യാമ്പുകളും തുറന്നു. 

1012

നിലവില്‍ മുല്ലപ്പെരിയാർ ഡാമിൽ (Mullaperiyar dam) നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നാല് ഷട്ടറും ഉയർത്തി. ഒഴുക്കി വിടുന്ന ജലത്തിന്‍റെ അളവ്  സെക്കന്‍റിൽ 8,626 ഘനയടി ആണ്. ഇന്ന് പതിനൊന്ന് മണിയോടെ ഇത് 9237 ഘനയടിയായി ഉയര്‍ത്തും. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നത് ജലനിരപ്പ് ഉയരാൻ കാരണമായേക്കും. പെരിയാർ തീരത്ത് ചില വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. 5 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെങ്കിലും 3 കുടുംബങ്ങൾ മാത്രമാണ് ക്യാമ്പിലേക്ക് എത്തിയിട്ടുള്ളത്.

1112

മലമ്പുഴ ഡാമിന്‍റെ 4 ഷട്ടറുകൾ 55 സെൻറിമീറ്റർ ഉയർത്തിയിരിക്കുകയാണ്. മുക്കൈ പുഴ കരകവിഞ്ഞതോടെ മുക്കൈ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു. ശിരുവാണി ഡാമിന്‍റെ സ്സൂയിസ് ഷട്ടർ 1.70 അടിയായി ഉയർത്തി. അട്ടപാടിയിൽ ഭവാനി, ശിരുവാണി പുഴകളിൽ ജലനിരപ്പ് ഉയർന്നു. കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടറുകൾ 1 സെന്‍റീമീറ്റർ ഉയർത്തി. ചുള്ളിയാർ ഡാമിന്‍റെ സ്ലൂയിസ് ഷട്ടർ ഇന്ന് 10 മണിക്ക് ഉയർത്തും. ഗായത്രി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.

1212

ബാണാസുര സാഗർ ഡാം തുറന്നതിനെ തുടർന്ന് കബനി നദിയിൽ ജല നിരപ്പ് ഉയർന്നെങ്കിലും നിലവിൽ വെള്ളപൊക്ക ഭീഷണിയില്ല. ബീച്ചനഹള്ളി ഡാമിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത് ആശ്വാസമായി. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. 2540 അടിയ്ക്ക് മുകളിലേക്ക് ജലനിരപ്പെത്തി. ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും. സെക്കന്‍റിൽ 17 ഘനമീറ്റർ വെള്ളമാണ് ഇപ്പോള്‍ തുറന്ന് വിടുന്നത്. 

Read more Photos on
click me!

Recommended Stories